മദ്യഷാപ്പിനെതിരായ സമരം 15 ദിവസം പിന്നിട്ടു

ekm-toddyകരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം വരമ്പേല്‍ ജംഗ്ഷനില്‍ മദ്യഷാപ്പ് സ്ഥാപിക്കുവാനുള്ള നീക്കം തടഞ്ഞ് ജനകീയ സമിതി ആരംഭിച്ച ധര്‍ണ ശക്തമാകുന്നു. രാവും പകലുമായി തുടരുന്ന സമരം 15 ദിവസം പിന്നിട്ടു. പരിസരവാസികളായ സ്ത്രീകളും പൊതുപ്രവര്‍ത്തകരുമാണ് പ്രക്ഷോഭം നയിക്കുന്നത്. ദേശീയപാതയില്‍ പുതിയകാവിന് വടക്കുവശം പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പാണ് വരമ്പേല്‍ ജംഗ്ഷനില്‍ പുനഃസ്ഥാപിക്കുവാനുള്ള നീക്കം ആരംഭിച്ചത്. വിവരമറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിരോധം തീര്‍ത്തതിനാല്‍ ഷാപ്പ് ഉടമകള്‍ക്ക് ഷാപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞില്ല.

അന്നുമുതല്‍ ജനകീയസമിതിയുടെ നേതൃത്വത്തില്‍ പന്തല്‍കെട്ടി സമരം ആരംഭിക്കുകയായിരുന്നു. പകല്‍ നൂറ് കണക്കിന് സ്ത്രീകളും രാത്രിയില്‍ പുരുഷന്‍മാരും സമരം തുടരുന്നതിനാല്‍ പോലീസ് സഹായത്താല്‍ പോലും ഷാപ്പ് സ്ഥാപിക്കുവാന്‍ കഴിയാത്തവിധം ജനകീയപ്രതിരോധം ശക്തമായിരിക്കുകയാണ്. സമരപന്തലിലേക്ക് നിരവധി രാഷ്ട്രീയനേതാക്കളും പൊതുപ്രവര്‍ത്തകരുമെത്തി ഐക്യാദാര്‍ഷ്ട്യം പ്രഖ്യാപിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഷാപ്പ് ഉടമകളും ജനകീയസമിതിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

15-ാം ദിവസത്തെ ധര്‍ണ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ സൈ്വരജീവിതം തകര്‍ക്കുന്ന മദ്യഷാപ്പിനെതിരായുള്ള ജനകീയസമരത്തെ കണക്കിലെടുത്ത് ഇവിടെ ആരംഭിക്കുവാന്‍ പോകുന്ന മദ്യഷാപ്പ് റദ്ദാക്കണമെന്ന് അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ സമിതി ചെയര്‍മാന്‍ കെ.എസ്.പുരം സുധീര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയനേതാക്കന്മാരായ പി.എസ്.അബ്ദുല്‍സലീം, വിശ്വംഭരന്‍, കാര്‍ത്തികേയന്‍, രാജു, മജീദ്കുട്ടി, വിനോദ്, ഹാരീസ്, രാജീവ്, സജീവന്‍, ഗോപാലകൃഷ്ണപിള്ള, നിസാര്‍ മാമ്പള്ളി, സരസ്വതി, ഗ്രാമപഞ്ചായത്തംഗം സുദര്‍ശനന്‍, ഗീത എന്നിവര്‍ പ്രസംഗിച്ചു.

Related posts