മദ്യഷാപ്പ് വേണ്ട; തായ്കുലസംഘം ആനക്കട്ടിയില്‍ റോഡ് ഉപരോധിച്ചു

pkd-samaramഅഗളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ആനക്കട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തായ്കുലസംഘത്തിന്റെ നേതൃത്വത്തില്‍ ആനക്കട്ടിയില്‍ ഒരുമണിക്കൂര്‍ റോഡ് ഉപരോധം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ന് ആനക്കട്ടിയിലെ സമരപ്പന്തലില്‍നിന്നും ആദിവാസി സ്ത്രീകള്‍ വിദേശമദ്യഷാപ്പിലേക്ക് മാര്‍ച്ച് നടത്തിയത്. തമിഴ്‌നാട് പോലീസും കേരള പോലീസും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു. പോലീസ് സമരക്കാരെ ആനക്കട്ടിയില്‍ തടഞ്ഞു. തുടര്‍ന്ന് ഒരുമണിക്കൂര്‍ സമയം പാലത്തില്‍ കുത്തിയിരുന്ന പ്രതിഷേധക്കാര്‍ സമരപ്പന്തലിലേക്കു മടങ്ങി ഏപ്രില്‍ 11ന് അട്ടപ്പാടിയില്‍ വ്യാപകമായ സമരം സംഘടിപ്പിക്കുമെന്ന് തായ്കുലസംഘം ഭാരവാഹികള്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് വിഷമദ്യം നല്‍കി കുലം മുടിപ്പിക്കുന്ന ആനക്കട്ടിയിലെ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 17നാണ് ആദിവാസികള്‍ അതിര്‍ത്തിപ്രദേശത്ത് സമരം തുടങ്ങിയത്. മദ്യവര്‍ജിതമേഖലയായ അട്ടപ്പാടിയില്‍ കള്ളു ഷാപ്പുകളോ വിദേശമദ്യഷാപ്പുകളോ പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആനക്കട്ടിയിലെ മദ്യഷാപ്പില്‍ ലക്ഷക്കണക്കിനു രൂപ—യുടെ മദ്യവില്പനയാണ്  അരങ്ങേറുന്നത്. കൂടുതല്‍ പണംവാങ്ങി നിലവാരം കുറഞ്ഞ വിഷമദ്യം നല്‍കി ആദിവാസികളടക്കമുള്ളവരെ മരണത്തിലേക്കു നയിക്കുകയാണ് ആനക്കട്ടിയിലെ മദ്യഷാപ്പെന്ന് തായ്കുലസംഘം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി സമരപ്പന്തലിലെത്തി തായ്കുലസംഘം പ്രതിനിധികളും മറ്റ് ആദിവാസി സംഘടന പ്രതിനിധികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാകയാല്‍ ഒറ്റദിവസം നടപടി സാധ്യമാകില്ലെന്നും  തമിഴ്‌നാട് കളക്ടറും റവന്യൂ സെക്രട്ടറിയും എക്‌സൈസ് അധികൃതരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കളക്ടര്‍ സമരക്കാരെ ബോധ്യപ്പെടുത്തി. ഒരുമാസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ സാവകാശം നല്‍കണമെന്നും സമരം തുടര്‍ന്നാല്‍ സുരക്ഷാക്രമീകരണത്തിന് തടസമാകുമെന്നും അഥവാ സമരവുമായി മുന്നോട്ടുപോയാല്‍ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ക്ക് സമരം നയിക്കുന്നവര്‍ മറുപടി പറയേണ്ടിവരുമെന്നും സമരപ്പന്തലില്‍ കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

മൂന്നുമണിക്കൂര്‍ സമയമാണ് ജില്ലാകളക്ടര്‍ സമരപ്പന്തലിലിരുന്ന് ആദിവാസികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയത്.കളക്ടറുടെ നിര്‍ദേശത്തെ മാനിച്ചുകൊണ്ട് സമരം പിന്‍വലിച്ചതായി തായ്കുല സംഘം സെക്രട്ടറി സാമ്പാര്‍കോട് മരുതി പരസ്യപ്രഖ്യാപനം നടത്തിയശേഷമായിരുന്നു കളക്ടര്‍ മടങ്ങിയത്. എന്നാല്‍ വീണ്ടും അതേ സ്ഥലത്ത് സമരം തുടരുകയാണുണ്ടായത്. ഇലക്ഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍വീണ്ടും കളക്ടറുടെ നിര്‍ദേശത്തെ മറികടന്ന് സമരം തുടരുന്നതില്‍ ചില പ്രമുഖ ആദിവാസി സംഘടനകള്‍ക്കും വിയോജിപ്പുണ്ട്.

Related posts