മദ്യ-മയക്കു മരുന്നു സംഘങ്ങള്‍ സജീവം: കുത്തിയതോട് എക്‌സൈസ് ഉറക്കത്തില്‍

tvm-kanchavuതുറവൂര്‍: മദ്യ-മയക്കുമരുന്ന് മാഫിയ പിടി മുറുക്കുമ്പോഴും കുത്തിയതോട് എക്‌സൈസ് സംഘം ഉറക്കത്തിലെന്ന് ആക്ഷേപം. കുത്തിയ തോട്ടില്‍നിന്നും വളമംഗലത്തേക്ക് ആസ്ഥാനം മാറ്റിയതോടെയാണ് പ്രവര്‍ത്തനം താളം തെറ്റിയതെന്നാണ് പറയുന്നത്.  നേരത്തേ വാഹനമില്ലാത്തതിന്റെ പേരില്‍ പരിശോധനയില്‍നിന്ന് ഒഴിഞ്ഞുനിന്ന എക്‌സൈസുകാര്‍ പുതിയ വാഹനം കിട്ടിയിട്ടും ഉണര്‍ന്നിട്ടില്ല.

കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കിലോക്കണക്കിനു കഞ്ചാവും മയക്കുമരുന്നും മേഖലയിലെ പോലീസ് പിടികൂടുന്നുണ്ടെങ്കിലും കുത്തിയതോട് എക്‌സൈസ് സംഘത്തിനു ഒരാളെപ്പോലും പിടി കൂടുവാനോ കേസ് എടുക്കുവാനോ കഴിഞ്ഞിട്ടില്ല. നിലവില്‍ കുത്തിയതോട് റേഞ്ച് ഓഫീസിനു കീഴില്‍ വരുന്ന പട്ടണക്കാട്, കാവില്‍, തുറവൂര്‍, വളമംഗലം, കുത്തിയതോട്, അരൂര്‍, എഴുപുന്ന, വല്ലേത്തോട്, ചാവടി, പള്ളിത്തോട് പ്രദേശങ്ങള്‍ കഞ്ചാവ്- മയക്കുമരുന്ന് മാഫിയകളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഇവരെ സഹായിക്കുന്ന നയമാണ് കുത്തിയതോട് എക്‌സൈസ് ഓഫീസ് പിന്തുടരുന്നതെന്ന് ആരോപണമുണ്ട്.

എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരെ തുറവൂര്‍ ബസ് സ്റ്റോപ്പില്‍ എത്തിക്കുവാനും കള്ളുഷാപ്പുകളില്‍ നിന്നു പടി പിരിക്കുവാനും മാത്രമാണ് എക്‌സൈസ് വാഹനം ഉപയോഗിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്തെ ഒട്ടു മിക്ക കള്ളുഷാപ്പുകളും നിയമം ലംഘിച്ച് രാവിലെ ആറുമുതല്‍ രാത്രി പത്തുവരെയാണ് പ്രവര്‍ത്തിക്കുന്ന തെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി ഒമ്പതിനുശേഷം പ്രദേശത്തെ കള്ളുഷാപ്പുകളില്‍ എക്‌സൈസ് ജീപ്പിലെത്തി പടി പിരിക്കുന്നത് നിത്യകാഴ്ചയാണെന്നാണ് ആക്ഷേപം. കഞ്ചാവു വില്പന സംബന്ധിച്ച് വിവരം നല്‍കിയാലും ആളില്ല തിരക്കാണ് എന്നാണ് സ്ഥിരം പല്ലവിയെന്നും നാട്ടുകാര്‍ പറയുന്നു.

Related posts