മനുഷ്യക്കടത്ത്: അന്യസംസ്ഥാന പെണ്‍കുട്ടികള്‍ലൈംഗിക ചൂഷണത്തിനിരയായെന്നു റിപ്പോര്‍ട്ട്

ktm-peedanamപാലക്കാട്: ഷൊര്‍ണൂരില്‍ സംശയകരമായ സാഹചര്യത്തില്‍ റെയില്‍വേ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത അന്യസംസ്ഥാന പെണ്‍കുട്ടികളില്‍ ആറുപേര്‍ ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്.ഒഡിഷയില്‍നിന്നുള്ള ഏഴംഗ സംഘത്തിലുള്ളവരാണിവര്‍. സംഘത്തിലെ ഒരാള്‍ മുതിര്‍ന്ന സ്ത്രീയാണ്. ജാര്‍ഖണ്ഡ് സംസ്ഥാനത്തുനിന്നുള്ള സംഘത്തില്‍ ഉള്‍പ്പെട്ട ഒമ്പതു പെണ്‍കുട്ടികളെയും ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളെയും ഇന്നു വൈദ്യപരിശോധനയ്ക്കു വിധേയമാക്കും.

ചൂഷണത്തിനിരയായ കുട്ടികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ജില്ലാ ആശുപത്രി അധികൃതര്‍ ശിശുക്ഷേമ സമിതിക്കു കൈമാറി. എവിടെവച്ചാണ് കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടതെന്നതു സംബന്ധിച്ച് കൂടുതല്‍ വിവരം ശേഖരിച്ചുവരികയാണ്. ഇതുസംബന്ധിച്ച് കുട്ടികളുടെ മൊഴിയെടുക്കും. ഇതിനു ശേഷമായിരിക്കും തുടര്‍നടപടികളെന്നു ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്. സംഘത്തോടൊപ്പമുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷന്മാരെ റെയില്‍വേ പോലീസ് അറസ്റ്റുചെയ്തിരുന്നു.

ഇവര്‍ റിമാന്‍ഡിലാണ്. മനുഷ്യക്കടത്ത് തടയല്‍ നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ 29നാണ് ധന്‍ബാദ്- ആലപ്പി എക്‌സ്പ്രസില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 36 പേരെ ഷൊര്‍ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. 15 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും 16 പേര്‍ സ്ത്രീകളുമാണ്. ഇവരെ പാലക്കാട് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ കൈവശമുണ്ടായിരുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ പലതും വ്യാജമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു.

അന്യസംസ്ഥാനത്തു നിന്നും ആളുകളെ കൊണ്ടുവരുേേമ്പാള്‍ സൂക്ഷിക്കേണ്ട രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയിലേക്കു ജോലിക്കായാണ് അന്യസംസ്ഥാനക്കാരെ കൊണ്ടുവന്നതെന്ന് അവകാശപ്പെട്ട് ഫാക്ടറി ജീവനക്കാരന്‍ ശിശുക്ഷേമ സമിതി അധികൃതര്‍ക്കു മുമ്പാകെ ഹാജരായി. കുട്ടികളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഏജന്റു മുഖേനയാണ് തൊഴിലാളികളെ എത്തിച്ചതെന്നും ജീവനക്കാര്‍ അധികൃതരെ അറിയിച്ചു. തങ്ങളെ കൊണ്ടുവന്ന ഏജന്റ് ട്രെയിനിലുണ്ടെന്നു തൊഴിലാളികള്‍ പോലീസിനോടു പറഞ്ഞെങ്കിലും കണ്ടെത്താനായില്ല.

Related posts