മന്ത്രിയുടെ നിര്‍ദേശത്തിനു പുല്ലുവില! റോഡും ഓടയും കൈയേറി ഫ്‌ളാറ്റ് നിര്‍മാണം; മണ്ണിട്ടു നികത്തിയത് പൊതുമരാമത്ത് വകുപ്പിന്റെ മൂന്നു സെന്റോളം ഭൂമി

Flat-തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവ്-വേട്ടമുക്ക് റോഡില്‍  ബേബിജോണ്‍ കോളനിക്ക് സമീപത്തായി സ്വകാര്യ വ്യക്തി ഫഌറ്റ് നിര്‍മാണത്തിനായി പിഡബ്യുഡി റോഡും അടുക്കുചാലും കൈയേറിയതായി പരാതി. ഇത് സംബന്ധിച്ച് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍ പൊതുമരാമത്ത് മന്ത്രിയെ നേരില്‍ കണ്ടു പരാതി നല്കിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു മന്ത്രി കര്‍ശന നിര്‍ദേശം നല്കിയിട്ടും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍  അലംഭാവം തുടരുകയാണെന്നു റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.  പൊതുമരാമത്ത് വകുപ്പിന്റെ മൂന്നു സെന്റോളം ഭൂമി മണ്ണിട്ടു നികത്തിയാണ് ഇവിടെ അനധികൃത പ്രവര്‍ത്തനം നടത്തിയതെന്നു മന്ത്രിക്കു പട്ടം താണുപിള്ള നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബി. മഹേഷിന്റെ നേതൃത്വത്തില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

മന്ത്രി ഒരു മണിക്കൂറോളം ഇക്കാര്യം ശ്രദ്ധയോടെ കേട്ടതും അടിയന്തരമായി എക്‌സിക്യൂട്ട് എന്‍ജിനിയറെ വിളിച്ചു വരുത്തുകയും ചെയ്തതാണ്. ഉടന്‍ നടപടി സ്വീകരിക്കണമെന്നു തങ്ങള്‍ക്കു മുന്നില്‍ ഇരുന്നു തന്നെ  ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കുകയും ചെയ്തുവെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

വന്‍ വളവുള്ള ഈ സ്ഥലത്ത് റോഡ് കൈയേറിയതോടെ വലിയ അപകടസാധ്യതയാണ് നിലനില്ക്കുന്നത്.   പത്തുമീറ്റര്‍ വീതിയുണ്ടായിരുന്നത് ഇപ്പോള്‍ ആറുമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്.  കൂടാതെ പിടിപി നഗറിന്റെ മുകള്‍ ഭാഗത്തു നിന്നും താഴേക്കുള്ള അഴുക്ക്ചാല്‍ സ്ലാബ് ഇട്ട് മൂടി ഈ ഭൂമി കൈയേറാനുള്ള ശ്രമവും നടക്കുന്നതായി ഇവര്‍ ആരോപിക്കുന്നു.

ഒന്നര മീറ്റര്‍ വീതിയുള്ള അഴുക്കുചാല്‍ അടച്ചുപൂട്ടി കൈയേറ്റം നടത്താനുള്ള നീക്കത്തിന് കോര്‍പറേഷന്‍ അധികൃതരും ഒത്താശ ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച്  റസിഡന്‍ന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മേയറെ കണ്ടു പ്രശ്‌നം അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതു കേള്‍ക്കാന്‍പോലും മേയര്‍ തയാറായില്ലെന്നും ഇവര്‍ പറയുന്നു വാര്‍ഡ് കൗണ്‍സിലര്‍ മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധി ആയതിനാലാണ് ഇത്തരമൊരു നടപടി മേയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്നാണ് തങ്ങളുടെ സംശയമെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷമായി നിലവിലുള്ള ഓടയാണ് സ്ലാബിട്ടു മൂടി കൈയേറാന്‍ ശ്രമം നടക്കുന്നത്.  പിടിപി നഗര്‍, എസ്എഫ്എസ് സിറ്റി, തുടങ്ങി വിവിധ റസിഡന്റ്‌സ്  അസോസിയേഷനുകള്‍ ഇതു സംബന്ധിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍, സ്ഥലം എംഎല്‍എ, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്കു പരാതിയും നല്കിയിരുന്നു.

Related posts