മന്ത്രി കെ.സി. ജോസഫ് വെള്ളിയാഴ്ച ഹാജരാകണമെന്നു ഹൈക്കോടതി

k-cകൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ വിവാദ പരാമര്‍ശം നടത്തി എന്നതിനു ഖേദപ്രകടനം നടത്തിയ മന്ത്രി കെ.സി. ജോസഫ് വെള്ളിയാഴ്ച കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കവെ മന്ത്രി ജോസഫ് ഇന്നു ഹാജരാകണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാനായി ഇന്നു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നു മന്ത്രിയുടെ അഭിഭാഷകന്‍ പ്രത്യേക ഹര്‍ജിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ചേംബറില്‍ നടത്തിയ സിറ്റിംഗില്‍ മന്ത്രിയുടെ ആവശ്യം പരിഗണിച്ച കോടതി അത് അംഗീകരിച്ചുകൊണ്ടാണ് നാളെ ഉച്ചയ്ക്ക് 12.30ന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

മന്ത്രി ഫേസ്ബുക്കിലുടെ ഖേദപ്രകടനം നടത്തിയെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോള്‍ ഇതു കോടതിയില്‍ പരിഗണിക്കാമെന്ന് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റീസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇതിനിടെ മന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. മാപ്പുപറഞ്ഞ സാഹചര്യത്തില്‍ മന്ത്രിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും കോടതിയലക്ഷ്യ ഹര്‍ജികള്‍ വളരെ കരുതലോടെ വേണം പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഈ ഹര്‍ജിയില്‍ പറയുന്നു.

Related posts