മന്ത്രി പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നാടന്‍പാട്ട് മുതല്‍ മാപ്പിളപ്പാട്ട് വരെ

josephതൊടുപുഴ: തൊടുപുഴ മണ്ഡലത്തില്‍ ഇനി നാടന്‍പാട്ടു മുതല്‍ മാപ്പിളപ്പാട്ടു വരെ അലയടിക്കും. ഗായകന്‍കൂടിയായ മന്ത്രി പി.ജെ. ജോസഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനാണു വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത്. തൊടുപുഴ കൊമ്പനാപ്പറമ്പില്‍ കെ.എച്ച്. അബ്ദുല്‍ നാസറാണു ജോസഫിനുവേണ്ടി പാരഡി പാട്ടുകള്‍ അടക്കം തയാറാക്കിയത്.

കലാഭവന്‍ മണിയുടെ മാസ്റ്റര്‍ പീസായ ഓടപ്പഴത്തിന്റെ പാരഡി ഏറെ ഹൃദ്യമാണ്. അനശ്വര കലാകാരന്‍ മണിയുടെ ഓര്‍മകള്‍ തിരികെ കൊണ്ടുവരുന്നതാണു കോഴിക്കോട് സ്വദേശി രഞ്ജിത് ആലപിച്ചിരിക്കുന്ന ഈ നാടന്‍പാട്ട്. തൊടുപുഴയില്‍ പി.ജെ. ജോസഫ് നടത്തിയ വികസന പ്രവര്‍ത്തനം അക്കമിട്ടു നിരത്തുന്നതാണ് നാടിനുവേണ്ടി ജീവിതമെന്നും നല്‍കിയ നേതാവ് എന്നുതുടങ്ങുന്ന ഇമ്പമേറിയ മാപ്പിളപ്പാട്ട്.

യുവഗായിക ലസ്മിയയാണു മാപ്പിളപ്പാട്ട് ആലപിച്ചിരിക്കുന്നത്. വോട്ടെല്ലാം നല്‍കേണം നാട്ടാരേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആവണി പി. ഹരീഷ് ആണ്. കൊച്ചുകുട്ടിയുടെ കൊഞ്ചലോടെയുള്ള പാട്ട് ആസ്വാദകരെ പിടിച്ചുനിര്‍ത്തും. തൊടുപുഴയുടെ പ്രകൃതിഭംഗിയും വികസനവും വരച്ചുകാട്ടുന്ന മലനാടിന്റെ താഴ്‌വരയില്‍ തൊടുപുഴയെന്നൊരു നാടുണ്ട് എന്ന ഗാനം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നിഖില്‍രാജും ലസ്മിയയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

റിക്കാര്‍ഡിംഗ് വേളയില്‍ പി.ജെ. ജോസഫ് നേരിട്ട് സ്റ്റുഡിയോയിലെത്തി ഒരു സംഗീത സംവിധായകന്റെ കൈയടക്കത്തോടെ ഗായകര്‍ക്കു ചില നിര്‍ദേശങ്ങളും നല്‍കി. ഗാനത്തിലായാല്‍ പോലും എതിര്‍സ്ഥാനാര്‍ഥിക്കെതിരേ ആക്ഷേപമൊന്നും ചൊരിയരുതെന്നതാണു ജോസഫിന്റെ പക്ഷം. സംഗീതരംഗത്തു ശ്രദ്ധേയനായ ജിനോ കുന്നുംപുറത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു റിക്കാര്‍ഡിംഗ്.

അബ്ദുല്‍ നാസര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പി.ജെ. ജോസഫിനായി പാട്ടുകള്‍ തയാറാക്കിയിരുന്നു. സുറുമച്ചിന്ത്, അഴകിന്‍ നിലാവ് തുടങ്ങിയ സംഗീത ആല്‍ബങ്ങള്‍ ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ജോസഫിനെ കൂടാതെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കായും ഇദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ഗാനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നും സമയക്കുറവുള്ളതിനാല്‍ എല്ലാം ഏറ്റെടുക്കാന്‍ ആവുന്നില്ലെന്നുമാണ് അബ്ദുല്‍ നാസര്‍ പറയുന്നത്.

Related posts