മന്ത്രി വരുമെന്നറിഞ്ഞ് ദേശീയപാതയില്‍ ഓട്ടയടയ്ക്കല്‍ നാടകം; മഴ പെയ്തതോടെ കുഴികള്‍ വീണ്ടും രംഗത്ത്

PKD-KUZHIതൃശൂര്‍: മണ്ണുത്തി ദേശീയ പാതയില്‍ മന്ത്രിയെത്തുമ്പോഴേക്കും എല്ലാം ശരിയാക്കാനുള്ള കരാറുകാരന്റെ ശ്രമം മഴയില്‍ ഒലിച്ചു പോകുന്നു. ആറുവരി നിര്‍മാണത്തിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം ദുഷ്കമരമായിട്ട് മാസങ്ങളായെങ്കിലും ഇപ്പോള്‍ നിലവിലുള്ള റോഡിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പോലും പറ്റാതായി. തകര്‍ന്നു കിടക്കുന്ന ദേശീയപാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും ആറുവരി പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടും പി.കെ.ബിജു എംപി കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി നേരിട്ട് റോഡ് നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ എത്തുമെന്ന് എംപിയെ അറിയിച്ചിരുന്നു.

കൂടാതെ ഒല്ലൂര്‍ എംഎല്‍എ കെ.രാജന്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പു മന്ത്രി ജി.സുധാകരന് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണികള്‍  എത്രയും വേഗം തീര്‍ക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് റോഡിലെ കുഴികള്‍ ക്വാറി വേസ്റ്റും മെറ്റലിട്ടും മൂടാനുള്ള ശ്രമം നടക്കുന്നത്. പല സ്ഥലത്തും മെറ്റലും ക്വാറി വേസ്റ്റുമിട്ട് കുഴി മൂടിയെങ്കിലും മഴ പെയ്യുന്നതോടെ ആ കുഴികള്‍ വീണ്ടും വന്‍ കുഴികളായി മാറുകയാണ്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. റോഡിലെ കുഴികള്‍ മൂലം വാഹനങ്ങള്‍ക്ക് വേഗത്തില്‍ പോകാന്‍ കഴിയാത്തതിനാല്‍ വന്‍ ഗതാഗതകുരുക്കും നിത്യസംഭവമായി മാറുകയാണ്.

മഴയെത്തിയതോടെ ആറുവരി പാതയുടെ നിര്‍മാണവും തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കയാണ്. പാലങ്ങളുടെ പണികളും മറ്റു ചെറിയ പണികളും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മണ്ണുത്തിയില്‍ നിന്ന് വടക്കഞ്ചേരി എത്തുമെന്ന് കരുതുന്നവര്‍ രണ്ടു മണിക്കൂറിലധികം വൈകിയാണ് എത്തുന്നത്. റോഡിലെ കുഴികളാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നത്. കുഴികളില്‍ വീണ് ലോറികള്‍ കേടാകുന്നതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  ഈ റൂട്ടിലോടുന്ന ബസ് സര്‍വീസുകാരും സമയത്തിന് ഓടിയെത്താന്‍ കഴിയാതെ പ്രശ്‌നത്തിലാണ്.

Related posts