മയക്കുമരുന്ന് വേട്ട: ഒരു കലണ്ടര്‍ വര്‍ഷം 100 മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിച്ചതു വഴി കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് മുന്നില്‍

KLM-KANCHAVUകൊല്ലം: കേരളത്തില്‍ ആദ്യമായി ഒരു കലണ്ടര്‍ വര്‍ഷം 100 മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടി്ച്ച കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡ് മുന്നില്‍. മദ്യവും പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട് 533 കേസുകളും 372 കിലോ പാന്‍മസാലയും മറ്റും പിടിച്ചെടുത്തതും ഈ 100 കേസുകളില്‍ ഉള്‍പ്പെടുന്നില്ല. എന്‍ഡിപിഎസ് നിയമം ഇന്ത്യയില്‍ ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന നിയമമാണ്. ഈ നിയമപ്രകാരമാണ് മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കുന്നത്. 100 മയക്കുമരുന്ന് കേസുകളിലായി 121 പ്രതികളെ അറസ്റ്റ് ചെയ്യുകയും 28.8 കിലോഗ്രാം കഞ്ചാവും എട്ട് കഞ്ചാവ് ചെടികളും കഞ്ചാവ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ബോംഗ് എന്ന ഉപകരണവും 18 ബ്രൂഫ്രിനോര്‍ഫിന്‍ ആംപ്യൂളുകളും 27 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഈ കേസുകളില്‍ 57 എണ്ണവും കണ്ടുപിടിച്ചത് കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ. താജുദീന്‍കുട്ടിയുടെ നേതൃത്വത്തിലാണ്. ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുമ്പോള്‍ പ്രതികള്‍ രക്ഷപെടുമെന്നതിനാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സ്വന്തം വാഹനങ്ങളില്‍ സിവില്‍ വേഷങ്ങളിലും മറ്റും പോയി നടത്തിയിട്ടുള്ള മിന്നല്‍ പരിശോധനയിലാണ് ഭൂരിപക്ഷം പ്രതികളെയും പിടികൂടിയത്.

നിരവധി തവണ പ്രതികളില്‍ നിന്നും പ്രതികളുടെ സഹായികളില്‍ നിന്നും ആക്രമണം നേരിട്ടുണ്ട്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ കാറിന്റെ ചില്ല് തകര്‍ത്ത് കേടുപാട് വരുത്തിയിട്ടും ആക്രമണങ്ങളെ അതിജീവിച്ച് പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വിദ്യാര്‍ഥികളെ അവരുടെ രഹസ്യകേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയും അവരുടെകൂടി സഹായത്താല്‍ കഞ്ചാവ് പോലെയുള്ളവയുടെ വിതരണക്കാരെ വാഹനങ്ങള്‍ സഹിതം പിടികൂടിയിട്ടുണ്ട്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ് ബാബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. രാധാകൃഷ്ണപിള്ള എന്നിവരുടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും രഹസ്യവിവരങ്ങളുടെ കൈമാറലും ഇതിന് സഹായകമായിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ. താജുദീന്‍കുട്ടിയെകൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍. ജി. വിനോദ്, ശശികുമാര്‍, സഹിര്‍ഷാ ബി, ഷാഡോ ടീമംഗങ്ങളായ വിഷ്ണുരാജ്, ദിലീപ്, ടോമി, ബിനു, മുഹമ്മദ്കുഞ്ഞ്, നിര്‍മലന്‍ തമ്പി, സോണി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈനി. എസ്, രാജി. എല്‍ എന്നിവരും കേസുകള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Related posts