മുക്കം: കഴിഞ്ഞ സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ദൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് മുക്കം നഗരസഭയിലെ പെരുമ്പടപ്പ്‌കോളനിയിലെ അഷ്‌റഫ് എന്ന അംഗ പരിമിതനായ യുവാവ്. പോളിയോ ബാധിച്ച്‌ചെറുപ്പം മുതല്‍ തന്നെ അരയ്ക്കുതാഴെ തളര്‍ന്ന അഷ്‌റഫിന് പരസഹായമില്ലാതെ തന്റെ പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാനാവില്ല. തന്റെ പിതാവിന്റെ മരണത്തോടെ വലിയ ഒരു കുടുംബത്തിന്റെ അത്താണി കൂടിയായി മാറേണ്ട അവസ്ഥയിലായി അഷ്‌റഫ്. മാതാവും ഭാര്യയും മകനും സഹോദരിയും സഹോദരനും ഭാര്യയും അവരുടെ മക്കളും ഉളള കുടുംബത്തിന്റെ പ്രതീക്ഷ ഈ യുവാവിലായി.
ഇതോടെ തന്റെ ശാരീരിക വൈകല്യങ്ങള്‍ വകവെക്കാതെ അഷ്‌റഫ് ദൃഢനിശ്ചയത്തോടെ ഒരു മുച്ചക്ര വാഹനം സംഘടിപ്പിച്ച് ലോട്ടറി വില്‍പ്പനയാരംഭിച്ചു. ഭാഗ്യം വില്‍ക്കുന്നതിനിടെ ലോട്ടറിയുടെ രൂപത്തിലല്ലങ്കിലും റവന്യൂ വകുപ്പിന്റെ രൂപത്തില്‍ ഭാഗ്യദേവത അഷ്‌റഫിനെ തേടിയെത്തി. തന്റെ വീടിന് തൊട്ടടുത്ത് തന്നെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 സെന്‍റ് സ്ഥലം ലഭിച്ചു.
അതും റോഡരികില്‍ കണ്ണായ സ്ഥലത്ത് .പക്ഷെ സന്തോഷത്തിന് ഏറെ ആയുസുണ്ടായിരുന്നില്ല. 90 സെന്‍റ് സ്ഥലം 30 പേര്‍ക്ക് നല്‍കിയപ്പോള്‍ അഷ്‌റഫിന് മാത്രം ലഭിച്ചത് നിയമപരമായി വീട് വെക്കാന്‍ സാധിക്കാത്ത ഭൂമി. അഷ്‌റഫിന് ലഭിച്ചഭൂമിയില്‍ റവന്യൂ വകുപ്പിന്റെ അതീനധയിലുള്ള രണ്ട് വലിയ മാവുകളാണ് വില്ലന്‍. ഇത് മുറിച്ചുമാറ്റാതെ വീടുവയ്ക്കാന്‍ കഴിയില്ല.
മുറിച്ചു മാറ്റണമെങ്കില്‍ റവന്യൂ വകുപ്പിന്റെ അനുമതിയും വേണം. അനുമതിക്കായി നിരവധി തവണ തന്റെ അവശത വകവെക്കാതെ വില്ലേജ് ഓഫീസിലും ജില്ലാ കളക്ടറുടെ ഓഫീസിലും കയറിയിറങ്ങിയെങ്കിലും താന്‍ വില്‍ക്കുന്ന ലോട്ടറിയുടെ അനൗണ്‍സ്‌മെന്റ് പോലെ നാളെ നാളെ എന്നായിരുന്നു മറുപടി. തന്റെ ഈ അവസ്ഥ കണ്ടിട്ടെങ്കിലും മനസലിയാത്തവരാണോ ഉദ്യോഗസ്ഥ വര്‍ഗമെന്ന ചോദ്യമാണ് അഷ്‌റഫ് ചോദിക്കുന്നത്. ഈയൊരു ചോദ്യം തന്നെ ഞങ്ങളും പൊതു സമൂഹത്തിന് മുന്നിലും കളക്ടറുടെ മുന്നിലും വയ്ക്കുകയാണ്, ഉത്തരം വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയില്‍.