മരണത്തിലും ഒരുമിച്ച് ഈ സുഹൃത്തുക്കള്‍! ആറന്‍മുളയില്‍ പള്ളിയോടം മറിഞ്ഞു കാണാതായ സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മരിച്ച രാജീവ് അവധിക്കു നാട്ടിലെത്തിയതാണ്

Deathആറന്മുള: വള്ളസദ്യയ്‌ക്കെത്തിയ പള്ളിയോടത്തില്‍നിന്ന് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ പമ്പാ നദിയില്‍ കണ്ടെത്തി. ഞായറാഴ്ച ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ചെങ്ങന്നൂര്‍ – കീഴ്‌ച്ചേരിമാല്‍ പള്ളിയോടം മറിഞ്ഞതിനെ തുടര്‍ന്നു കാണാതായ കീഴ്‌ച്ചേരിമാല്‍ താണ്ടിയത്ത് രാജീവ് കുമാറിന്റെയും (37), കീഴ്‌ച്ചേരിമാല്‍ കല്ലൂരേത്ത് (മുട്ടത്ത് ചൈത്രം) വിശാഖിന്റെയും (വിഷ്ണു –  24) മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ആറാട്ടുപുഴ പാലത്തിനു സമീപത്തുനിന്ന് ഇന്നലെ രാത്രി 10.30ന് രാജീവിന്റെയും  മാലക്കര പള്ളിയോടക്കടവില്‍നിന്ന് ഇന്നു പുലര്‍ച്ചെ 2.30ന് വിഷ്ണുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പള്ളിയോട സേവാസംഘം നേതൃത്വത്തില്‍ രാത്രി ഹാലജന്‍ ലൈറ്റ് സജ്ജീകരിച്ച ബോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാവികസേനയുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും  മറ്റെല്ലാ തെരച്ചിലുകളും വെളിച്ചക്കുറവു കാരണം രാത്രിയോടെ അവസാനിപ്പിച്ചിരുന്നു. പള്ളിയോട സേവാസംഘം ബോട്ടില്‍ ജനറേറ്റര്‍ സ്ഥാപിച്ച് രണ്ട് ഹാലൊജന്‍ ലൈറ്റുകള്‍ക്കൊണ്ട് ആറന്മുള ക്ഷേത്രക്കടവ് മുതല്‍ രാത്രി ഏഴോടെ തെരച്ചില്‍ ആരംഭിച്ചിരു ന്നു. 10.30 ന് ആറാട്ടുപുഴയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി. ഇത് രാജീവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ ആറന്മുള പോലീസില്‍ വിവരം കൈമാറി.

ആറാട്ടുപുള പള്ളിയോടക്കടവില്‍ നിന്ന് ആംബുലന്‍സിലേക്ക് കയറ്റി.  12 മണിയോടെ മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു. തുടര്‍ന്ന് സംഘം പുത്തന്‍കാവ് മുതല്‍ മുകളിലോട്ട് പമ്പയില്‍ തെരച്ചില്‍ തുടരുന്നതിനിടെ മാലക്കരയ്ക്ക് സമീപം വിശാഖിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാലക്കര പള്ളിയോട ക്കടവില്‍ മൃതദേഹം എത്തിച്ച് പോലീസിന് കൈമാറി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ഇന്നുച്ചയ്ക്കു മുമ്പായി ഇരു മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറും.

പള്ളിയോട സേവാസംഘം ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, റസ്ക്യൂ കമ്മിറ്റി കണ്‍വീനര്‍ എ. ആര്‍. അനില്‍കുമാര്‍, റെയ്‌സ് കമ്മിറ്റി കണ്‍വീനര്‍ ബാബു പഴയിടം,  ഭാരവാഹികളായ രതീഷ് ആര്‍ മോഹന്‍, വിനോദ് കുമാര്‍, പ്രതീഷ് ഇടയാറന്മുള എന്നിവരാണ് രാത്രി നദിയില്‍ തെരച്ചിലിന് നേതൃത്വം നല്‍കിയത്.

കീഴ്‌ച്ചേരിമേല്‍ പള്ളിയോടം ഭാരവാഹികളും തെരച്ചിലിന് രണ്ടു ദിവസമായി രംഗത്തുണ്ട്. ഞായറാഴ്ച പകല്‍ മുഴുവന്‍ പോലീസും ഫയര്‍ഫോഴ്‌സും പള്ളിയോടസേവാസംഘവും തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാവിലെ നാവികസേനയുടെ നാലും ഹാര്‍ബറില്‍ നിന്നുള്ള മൂന്നും അഗ്്‌നിശമനസേനയുടെ എട്ടും അടക്കം 15 മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ നദിയുടെ അടിത്തട്ടില്‍ പരിശോധന നടത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്കൂര്‍ നിര്‍ത്തിവച്ച തെരച്ചില്‍ പിന്നീട് പുനരാരംഭിക്കുകയും വൈകുന്നേരംവരെ തുടരുകയുമായിരുന്നു. പമ്പാനദിയിലെ ഒഴുക്കും അതികഠിനമായ തണുപ്പും തെരച്ചിലിന് വിഘാതമായിരുന്നു.

ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും ജില്ലാ പോലീസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തില്‍ പോലീസും ഇന്നലെയും സജീവമായി രംഗത്തുണ്ടായിരുന്നു. അഗ്നിശമനസേന ജില്ലാ ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ കോട്ടയം, എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സേനാംഗങ്ങളിലെ മുങ്ങല്‍ വിദഗ്ധരെയാണ് എത്തിച്ചിരുന്നത്.

ഞായറാഴ്ച ക്രിക്കറ്റ്താരം കരുണ്‍നായരുടെ വഴിപാട് വള്ളസദ്യക്കെത്തിയ കീഴ്‌ച്ചേരിമാല്‍ പള്ളിയോടം ആറന്മുള സത്രക്കടവിനും ക്ഷേത്രക്കടവിനും മധ്യേ തോട്ടപ്പുഴശേരിക്കടവിലാണ് മറിഞ്ഞത്. കരുണ്‍ നായര്‍ ഉള്‍പ്പെടെ പള്ളിയോടത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ മറിഞ്ഞ വള്ളത്തില്‍ പിടിച്ചു കിടന്നും നദിയിലുണ്ടായിരുന്ന ഇതര പള്ളിയോടങ്ങളുടെയും വള്ളങ്ങളുടെയും ബോട്ടുകളുടെയും സഹായത്താലും രക്ഷപ്പെട്ടു.

രാജീവും വിഷ്ണുവും ഒഴുക്കില്‍പ്പെട്ടത് മറ്റുള്ളവര്‍ കരയ്‌ക്കെത്തി എണ്ണമെടുത്തു കഴിഞ്ഞാണ് മനസിലായത്. മരിച്ച രാജീവ് താണ്ടിയത്ത് രാമചന്ദ്രന്‍ നായരുടെ മകനാണ്. ലണ്ടന്‍ ഡയറി ഐസ്ക്രീം കമ്പനിയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായിരുന്നു. അവധിക്കു നാട്ടിലെത്തിയതാണ്. ഭാര്യ: ജിഷ. മകന്‍: ശിവനാരായണന്‍. മാതാവ്: പരേതയായ കനകമ്മ. സഹോദരന്‍: രാജേഷ്. മരിച്ച വിശാഖ് കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഉദ്യോഗസ്ഥനാണ്. മാതാവ്: രാജലക്ഷ്മിയമ്മ. സഹോദരന്‍: വിനായക്.

Related posts