മരുന്നു നിര്‍മാണത്തിനായി ഭൂമിയില്‍നിന്ന് ഫംഗസിനെ ബഹിരാകാശത്തേക്ക് കൊണ്ടുപൊകുന്നു. ഇതാദ്യമായാണ് ബഹിരാകാശ ദൗത്യത്തില്‍ ഫംഗസ് ഉപയോഗിക്കപ്പെടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയയാണ് ഇക്കാര്യം പുറത്തുവിട്ടത്.
യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയും ചേര്‍ന്ന് അസ്‌പെര്‍ജില്ലസ് നിദുലാന്‍സ് എന്ന വിഭാഗത്തില്‍പ്പെട്ട ഫംഗസ് സാമ്പിളുകളാണ് ബഹിരാകാശത്തേക്ക് അയയ്ക്കുക. ഹൈ റേഡിയേഷനും മൈക്രോ ഗ്രാവിറ്റിയുമുള്ള സാഹചര്യത്തില്‍ പുതിയ മരുന്നുകള്‍ വികസിപ്പിക്കാനാണ് പദ്ധതി. ബഹിരാകാശത്തും ഭൂമിയിലും ഒരുപോലെ ഉപയോഗിക്കാവുന്ന മരുന്നാകും ഇതെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
ഏപ്രില്‍ എട്ടിനു കേപ് കനാവറലില്‍നിന്നു കുതിച്ചുയരുന്ന സ്‌പേസ് എക്‌സ് സിആര്‍എസ്-8 ബഹിരാകാശ പേടകത്തില്‍ ഫംഗസിന്റെ സാമ്പിളും ഉണ്ടായിരിക്കും. ഹാവ്‌തോണില്‍നിന്നുള്ള കമ്പനിയുടെ ആദ്യ കാര്‍ഗോ റീസപ്ലൈ ദൗത്യമാണിത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28നു വിക്ഷേപിച്ച കാര്‍ഗോ പേടകമായ സിആര്‍എസ്-7 വിക്ഷേപിച്ചയുടന്‍ തകര്‍ന്നുവീണിരുന്നു.
ചില ഫംഗസുകള്‍ ഉത്പാദിപ്പിക്കുന്ന മോളിക്യൂളുകള്‍ ഇവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായവയല്ല. എന്നാല്‍ ആ മോളിക്യൂളുകള്‍ ഉപയോഗിച്ച് അവശ്യമരുന്നുകള്‍ വികസിപ്പിക്കാമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. ആന്റിബയോട്ടിക് ആയ പെനിസിലിന്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാനുപയോഗിക്കുന്ന ലോവാസ്റ്റാറ്റിന്‍ എന്നിവ ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന മോളിക്യൂളുകളില്‍നിന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളവയാണ്.
ബഹിരാകാശത്തെ ഗവേഷണം വിജയകരമായാല്‍ 40 ഇനം മരുന്നുകള്‍ വികസിപ്പിക്കാനാകുമെന്നാണ് നിഗമനം. പ്രത്യേകിച്ച് ബഹിരാകാശ സഞ്ചാരികളുടെ എല്ലിനു ബലക്ഷയമുണ്ടാക്കുന്ന ഓസ്റ്റിയോപോറോസിസിനെ പ്രതിരോധിക്കാനുള്ള മരുന്നും ഇതില്‍ ഉള്‍പ്പെടും. കാന്‍സര്‍, ആല്‍സ്‌ഹൈമേഴ്‌സ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള മരുന്നും അസ്‌പെര്‍ജില്ലസ് നിദുലാന്‍സ് ഫംഗസില്‍നിന്ന് വികസിപ്പിക്കാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.