മലമ്പുഴയില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാത്ത ബസ്സ്റ്റാന്‍ഡ് പരിസരം കാടുകയറി നശിക്കുന്നു

pkd-busstandമലമ്പുഴ: ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കാതെ  കിടക്കുന്ന മലമ്പുഴ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കാടുവെട്ടി തുടങ്ങി. നാലുവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കിയ സ്റ്റാന്‍ഡ് ഇപ്പോള്‍ തെരുവുനായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. മലമ്പുഴ- കഞ്ചിക്കോട് റൂട്ടില്‍ റോക്ക് ഗാര്‍ഡനു സമീപത്താണ് 1.3 കോടി രൂപ ചെലവഴിച്ച് ബസ്സ്റ്റാന്‍ഡ് കെട്ടിടം നിര്‍മിച്ചത്. രണ്ടാംഘട്ട ഉദ്യാന നവീകരണത്തിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് പൊളിച്ച് പുതിയത് നിര്‍മിച്ചത്.

ബസ്സ്റ്റാന്‍ഡ് തെരഞ്ഞെടുപ്പിനുശേഷം മലമ്പുഴ ഗ്രാമപഞ്ചായത്തിനു കൈമാറുമെന്നു ഉദ്ഘാടന സമയത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതു നടപ്പായില്ല. ഏതാനും പൊതുമരാമത്തു ജോലികള്‍ ഇനിയും ബാക്കിയാണ്.ബസ്‌സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം നീളുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് വിനോദസഞ്ചാരികളും യാത്രക്കാരും നാട്ടുകാരുമാണ്.

നിലവില്‍ മലമ്പുഴ ഉദ്യാനത്തിനുമുന്നിലുള്ള കാര്‍ പാര്‍ക്കിംഗ് സ്ഥലത്താണ് വിനോദസഞ്ചാരികളുടെ വാഹനങ്ങളും ലൈന്‍ബസുകളും പാര്‍ക്ക് ചെയ്യുന്നത്. ഉത്സവകാലത്ത് തിരക്കുകൂടുമ്പോള്‍ ഗതാഗതക്കുരുക്കും തുടര്‍ന്നു വാക്കുതര്‍ക്കങ്ങളും ഇവിടെ പതിവാണെന്ന് സമീപത്തെ കടക്കാരും ടാക്‌സിക്കാരും പറയുന്നു. ഈ സാഹചര്യത്തില്‍ എത്രയുംവേഗം ബസ്സ്റ്റാന്‍ഡ് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരും വിനോദസഞ്ചാരികളും ഒരുപോലെ ആവശ്യപ്പെടുന്നത്.

Related posts