മലയണ്ണാന്‍ വേട്ട: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

kkd-malayannanപേരാമ്പ്ര : മലയണ്ണാനെ വേട്ടയാടി കൊന്നതിനും ലൈസന്‍സില്ലാത്ത തോക്കു കൈവശം വെച്ചതിനും പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുതുകാട്ടിലെ ചെമ്പന്‍ ജോസ് എന്നറിയപ്പെടുന്ന ചെമ്പനാനിക്കല്‍ ജോസ് (50) നെയാണ് വിലങ്ങാട് മേഖലയില്‍ കണ്ണവം വനാതിര്‍ത്തിയില്‍ പെട്ട പന്യേരിമലയില്‍ നിന്നു പെരുവണ്ണാമൂഴി പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. കേസിലെ അഞ്ചാംപ്രതിയായ ഇയാള്‍ വാഴത്തോട്ടത്തിന്റെ കാവല്‍ക്കാരനായി പന്യേരിമലയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയിഡ് നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മൂന്നു മാസം മുമ്പ് പേരാമ്പ്ര എസ്റ്റേറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിലുള്‍പ്പെട്ട നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജോസ് മുങ്ങുകയായിരുന്നു. മലയണ്ണാനെ വേട്ടയാടി കൊന്നതിനു വനം വകുപ്പും ലൈസന്‍സില്ലാത്ത തോക്കു കൈവശം വെച്ചതിനു പോലീസും ചാര്‍ജ്ജ് ചെയ്ത കേസാണിത്.പെരുവണ്ണാമൂഴി സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സ്ക്വാഡിലെ അംഗങ്ങളായ എഎസ്‌ഐമാരായ വേണുഗോപാല്‍, ശ്രീധരന്‍, സിപിഒമാരായ രാഗേഷ് കുനിയില്‍, വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.

Related posts