മലയാളക്കരയുടെ സ്വന്തം ഗസല്‍ ഗായിക

ആര്‍.കെ.പ്രദീപ്
gasal1
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളില്‍ സൃഷ്ടിക്കുന്നതാവട്ടെ അനിര്‍വചനീയ സുഖവും. രണ്ടു പതിറ്റാണ്ടുകളായി ഗാനരംഗത്തു നിറഞ്ഞു നില്‍ക്കുന്ന സരിത റഹ്മാന്‍ ഈ മേന്മകളുമായി പാട്ടിന്റെ വഴിയില്‍ ഏറെ മുന്നേറിയിരിക്കുന്നു. ഇമ്പമൂറുന്ന ഗാനങ്ങള്‍ ആസ്വാദകര്‍ക്കു സമ്മാനിച്ച ഈ തിരൂരുകാരി മലയാളികള്‍ക്ക് ഇന്നു സുപരിചിതയാണ്.

ഗസലും മാപ്പിളപ്പാട്ടും ഹിന്ദി ഗാനവും പാടിത്തകര്‍ക്കുകയാണു സരിത റഹ്മാന്‍. കേരളത്തിനകത്തും ഗള്‍ഫിലുമൊക്കെയായി വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പൂര്‍ണതൃപ്തിയോടെ ശ്രോതാക്കളുടെ മുന്നില്‍ നില്‍ക്കുകയാണ് അവര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ നൂറുകണക്കിനു വേദികളിലെത്തി. ഗസല്‍ മാത്രം മുന്നൂറു വേദികള്‍ പിന്നിട്ടു. ഓരോയിടത്തും ആയിരക്കണക്കിന് ആസ്വാദകര്‍. വശ്യമനോഹര ഗാനങ്ങള്‍ സരിത പാടുമ്പോള്‍ സദസ് നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. കൈയടിയുടെ പൂരം പിന്നാലെ.

ഗസലാണ് സരിതയുടെ മാസ്റ്റര്‍പീസ്. ഗസലുമായി ഒരു വനിത എന്നത് കേരളത്തില്‍ അപൂര്‍വമാണെങ്കിലും ഗസലിനോടുള്ള അഭിനിവേശം നെഞ്ചേറ്റി മുന്നേറി.  ഗുലാംഅലി, മെഹ്ദിഹസന്‍, അനൂപ് ജലോട്ട, ഹരിഹരന്‍ എന്നിവര്‍ക്കു പുറമെ വനിതാ ഗായകരായ ചിത്രാസിംഗ്, ആബിദ പര്‍വിന്‍, ഫരീദഖാനും, മിദാലി സിംഗ് തുടങ്ങി തലയെടുപ്പുള്ള പ്രഗത്ഭമതികളുടെ ഗസലുകളുമായാണ് സരിത മേളം തീര്‍ക്കുന്നത്. ഏവരേയും വിസ്മയിപ്പിച്ച്‌കൊണ്ടു തന്നെ സരിത ഗസലില്‍ തിളങ്ങുന്നു.

ഒരു പെണ്‍കുട്ടി ഈ രംഗത്ത് ശോഭിക്കുന്നത് അപൂര്‍വമല്ലേ എന്ന ചോദ്യത്തോടു ചിരിച്ചു കൊണ്ടാണു സരിത പ്രതികരിച്ചത്. അതെ തികച്ചും അപൂര്‍വം. പക്ഷേ അപ്രതീക്ഷിതമല്ലെന്നു പറയാം. കുടുംബ പശ്ചാത്തലം അങ്ങനെയായിരുന്നു. പ്രഗത്ഭനായ തബലിസ്റ്റ് ചാവക്കാട് റഹ്മാന്റെ മകള്‍ എന്ന പ്ലസ് പോയിന്റിലായിരുന്നു കാര്യങ്ങള്‍. ഉമ്മ ആബിദ റഹ്മാനും പാടുമായിരുന്നു. ഹാര്‍മോണിസ്റ്റും കംപോസറും ഒക്കെയായ റഹ്മാനും ആബിദയും ഈ രംഗത്ത് നിറഞ്ഞപ്പോള്‍ ഇവരുടെ മകളിലേക്കും കലാപ്രപഞ്ചത്തിന്റെ ഭംഗിയും ഗുണവും സ്വാധീനമായെത്തി.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന അവസരത്തില്‍ കുറ്റിപ്പുറത്ത് മാതാപിതാക്കളോടൊപ്പം പോയപ്പോള്‍ ട്രൂപ്പില്‍ മാപ്പിളപ്പാട്ടു പാടിക്കൊണ്ടാണ് ഈ രംഗത്തേക്ക് കാല്‍ വെക്കുന്നത്. ഒമ്പതാം ക്ലാസ് വരെ ഈ ശീലം തുടര്‍ന്നു. പിന്നീടാണ് ഗസലിലേക്കു തിരിയുന്നത്. കോഴിക്കോട് ഫറോക്കിലെ ഒരു ചടങ്ങില്‍ ആദ്യമായി ഗസലുകള്‍ ആലപിക്കുകയുണ്ടായി. ശേഷം തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഗാനമേളകളിലും മെഹ്ഫിലുകളിലും ഒപ്പം കിട്ടാവുന്ന വേദികളിലെല്ലാം ഗസലിന്റെ സ്വരരാഗസുധ നിറച്ചു. അതങ്ങ് കേരളവും കടലും കടന്നു പോയി. ഗള്‍ഫ് നാടുകളില്‍ എത്രയോ വേദികളില്‍ സരിത റഹ്മാന്‍ ഗസലിന്റെ മായപ്രപഞ്ചം തീര്‍ത്തു. ലഭിച്ചത് നല്ല സ്വീകാര്യതയും പിന്തുണയും.

ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ റംസാനില്‍ അബൂദാബിയിലും ദുബായിയിലും പരിപാടികള്‍ അവതരിപ്പിച്ചു. ഇവിടങ്ങളിലെല്ലാം പൂര്‍ണമായും ഗസല്‍ തന്നെയാണ് അനുവാചകര്‍ക്കായി സമ്മാനിച്ചത്. ആസ്വാദകരെ കുറിച്ചു ചോദിച്ചപ്പോള്‍ തികഞ്ഞ സംതൃപ്തിയിലായിരുന്നു സരിത. ‘’എല്ലായിടത്തും മികച്ച ആസ്വാദകവൃന്ദത്തെ കാണാനായി. ക്ലാസ് ഓഡിയന്‍സാണ് ഗസലിന് എപ്പോഴും ഉണ്ടാവുക. ഇവയില്‍ എടുത്തു പറയാവുന്ന രണ്ടു സ്ഥലങ്ങള്‍ കോഴിക്കോടും മട്ടാഞ്ചേരിയുമാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് കോഴിക്കോട്ടുകാരാണ്. അറിയപ്പെടുന്ന ഗായിക ഒന്നുമല്ലെങ്കിലും എന്റെ പ്രോഗ്രാം ചോദിച്ചറിഞ്ഞു വരുന്നവര്‍ ധാരാളമുണ്ട്. ഒരു കലാകാരിക്കു വേറെന്തു വേണം’’-ഇതു പറയുമ്പോള്‍ സരിതയുടെ കണ്ണില്‍ തിളക്കം.
ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലി നിറഞ്ഞ ഗസലുകള്‍ വല്ലാത്ത അനുഭൂതിയാണ് അനുവാചകര്‍ക്കു സമ്മാനിക്കുക. ശാന്തവും വര്‍ണനയുമുള്ള വരികളുടെ ഭംഗി ഒട്ടും ചോരാതെ ആസ്വാദകരിലെത്തിക്കുക എന്നതു സിദ്ധി തന്നെയാണ്. ഇക്കാലയളവില്‍ പ്രഗത്ഭമതികളുടെ ധാരാളം ഗസലുകള്‍ സരിത റഹ്മാന്‍ സദസിന് സമ്മാനിച്ചു.

ഇപ്പോള്‍ ഗസലിനൊപ്പം ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെ പാട്ടുകള്‍ മാത്രം ഉള്‍പെടുത്തികൊണ്ടുള്ള ‘കുച്ച് ദില്‍നേ കഹാ’ എന്ന പ്രത്യേക പരിപാടിയും സരിത റഹ്മാന്‍ അവതരിപ്പിക്കുന്നു. അബുദാബി അടക്കം പത്ത് സ്റ്റേജുകള്‍ പിന്നിട്ടു.  കഴിഞ്ഞ സെപ്റ്റംബര്‍ 28 നു ലതാജിയുടെ എണ്‍പത്തിയാറാം പിറന്നാളിനാണ് ‘കുച്ച് ദില്‍നേ കഹാ’ തുടങ്ങിയത്. മാസം ഒരു ജില്ലയില്‍ ഒരു പരിപാടി എന്ന നിലയില്‍ ‘കുച്ച് ദില്‍നേ കഹാ’ അവതരിപ്പിച്ചുവരുന്നു. റാഫി നൈറ്റ് പോലെ സ്ത്രീ കേന്ദ്രീകൃതമെന്ന നിലയില്‍ ലതാമങ്കേഷ്കറുടെ മാത്രം പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള പരിപാടി. ലതാജിയുടെ ജനപ്രീതി നേടിയ ഇരുപത് പാട്ടുകള്‍ സരിത അവതരിപ്പിക്കുന്നു.

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു ലഭിച്ച പ്രോത്സാഹനം സരിതക്കു മുതല്‍ക്കൂട്ടായെങ്കില്‍ ശാസ്ത്രീയ വിദ്യാഭ്യാസം നേടാനും ഇവര്‍ മറന്നില്ല. പാലക്കാട് ചിറ്റൂര്‍ സംഗീത കോളജില്‍ നിന്നു കര്‍ണാടക സംഗീതത്തില്‍ പ്രാവീണ്യം നേടിയത് ഈ രംഗത്തു തുണയായി. ഛത്തീസ്ഗഢില്‍ നിന്നു തിരൂരില്‍ വരാറുള്ള ഉസ്താദ് ദിനേശ് ദേവദാസ്ജിയില്‍ നിന്ന് അഞ്ചു വര്‍ഷത്തോളം ഹിന്ദുസ്ഥാനിയില്‍ പരിശീലനം നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.

ഉപ്പ തുടങ്ങിയ റഹ്മാന്‍ മ്യൂസിക് ക്ലബിന്റെ തണലില്‍ പാടിവളര്‍ന്നു. സംഗീത സാമ്രാട്ട് എം.എസ്.ബാബുരാജിനൊപ്പം ഏറെകാലം കംപോസറായിരുന്നു ഉപ്പ റഹ്മാന്‍. ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും ഗസലുകള്‍ വീട്ടില്‍ രാഗവീചികള്‍ തീര്‍ത്തപ്പോള്‍  ഇവ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്നു പറയാം. എട്ടില്‍ പഠിക്കുന്ന കാലത്താണു ഹരിഹരന്റെ ആല്‍ബം പുറത്തിറങ്ങുന്നത്. ഇവ പഠിച്ചാണു ഗസല്‍ അവതരിപ്പിച്ചതെന്നു സരിത ഓര്‍ത്തു.
saritha-rehman-ghazalsinger
പത്താം വയസില്‍ പിന്നണി ഗായകന്‍ പി.ജയചന്ദ്രനൊപ്പം മാപ്പിളപാട്ട് ആല്‍ബത്തില്‍ പാടാന്‍ അവസരം ലഭിച്ചു. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, മീഡിയാവണ്‍, കൈരളി, അമൃത, മനോരമ വിഷന്‍ തുടങ്ങിയ ചാനലുകളില്‍ ഗസല്‍ ഉള്‍പെടെ അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് നൗഷാദ് നന്നായി ഗാനങ്ങള്‍ എഴുതും. ഇരുവരും ചേര്‍ന്ന് “ഒരു വാക്ക് പിന്നേയും ബാക്കി” എന്ന ആല്‍ബം പുറത്തിറക്കി. മഞ്ചേരിയിലെ വേദി കലാ സംഘടന സംസ്ഥാനതലത്തില്‍ നടത്തിയ ഗസല്‍ മത്സരത്തില്‍ ജേതാവായിരുന്നു സരിത. പഠിക്കുന്ന അവസരത്തില്‍ കലാതിലക പട്ടം ചൂടിയിരുന്നു.

ഗാന രംഗത്തിനു പുറമെ കഥാരചനയിലും തിളങ്ങി. മാതൃഭൂമി ആഴ്ചപതിപ്പ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ സരിത രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ‘പാട്ടുവണ്ടിയിലെ കഥാസഞ്ചാരങ്ങള്‍’ എന്ന പേരില്‍ കഥാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുമുണ്ട്. സരിതയുടെ പാട്ടുകള്‍ പലര്‍ക്കും പ്രചോദനമായിട്ടുണ്ടെന്നതാണ്് മറ്റൊരു വിശേഷം. ഷാര്‍ജയില്‍ താമസമാക്കിയ വീട്ടമ്മ സരിതയില്‍ നിന്നുള്ള സ്വാധീനത്താല്‍ പാട്ടിന്റെ വഴിയിലെത്തി. കുച്ച് ദില്‍നേ കഹാ എന്ന പ്രോഗ്രാം ഉള്‍പെടെയുള്ളവ കണ്ടായിരുന്നു ഇത്. ഇക്കാര്യത്തില്‍ ഒരു സ്ത്രീ എന്ന നിലയിലുള്ള ആത്മവിശ്വാസം വലുതാണ്. തന്റെ കരിയറിലെ ഗ്രാഫ് ഉയര്‍ത്താന്‍ ഈ പ്രോഗ്രാം സഹായിച്ചതായി മൂപ്പത്തിയാറുകാരി സരിത വിശ്വസിക്കുന്നു. ശരിക്കും ബ്രേക്കാണ് കുച്ച് ദില്‍നേ കഹാ. തിരൂര്‍ പുത്തന്‍തെരുവിലാണ് താമസം. ഭര്‍ത്താവ് നൗഷാദ് കംപ്യൂട്ടര്‍ സെന്റര്‍ നടത്തുന്നു. രണ്ടു മക്കള്‍. എട്ടില്‍ പഠിക്കുന്ന നസീം അഹമ്മദ് മിര്‍സയും നഴ്‌സറി വിദ്യാര്‍ഥിനി നൂറാ നസ്‌രിയയും.

Related posts