തിരുവനന്തപുരം/കണ്ണൂര്‍/പാലക്കാട്: കാസര്‍ഗോഡുനിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ പതിനഞ്ചോളം പേര്‍ തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേരാന്‍ പോയതാണെന്ന സൂചനകള്‍ പുറത്തു വന്നതിനു പിന്നാലെ കൂടുതല്‍ പേരെ കാണാനില്ലെന്നു റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, പടന്ന പ്രദേശങ്ങളിലെ കുടുംബാംഗങ്ങളടക്കം 14ലേറെ പേരുടെ തിരോധാനവുമായി ബന്ധപ്പെട്ടു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസും ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
പടന്നയിലെ മൂന്നു പേര്‍ കുടുംബസമേതവും മറ്റൊരാള്‍ ഭാര്യയെ നാട്ടിലാക്കിയുമാണു രാജ്യംവിട്ടത്. ഇവരെല്ലാം അയല്‍വാസികളും ബന്ധുക്കളുമാണ്. ഇതു കൂടാതെ ദുബായില്‍നിന്നു നാട്ടിലേക്കു പുറപ്പെട്ട രണ്ടു പേരെ കാണാതായതും ദുരൂഹതയുണര്‍ത്തുന്നുണ്ട്. ദുബായില്‍നിന്നു വരുന്നവഴി മുംബൈയില്‍ വച്ചു കാവുന്തലയിലെ സ്വദേശി കെ. മുഹമ്മദ് സാജിദ് (24), വണ്ണത്താന്‍ മുക്ക് ബസ് സ്റ്റോപ്പിനു സമീപം ടി—കെ. മുര്‍ഷിദ് അഹമ്മദ് (24) എന്നിവരെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കള്‍ ഇന്നലെയാണു പോലീസില്‍ പരാതി നല്‍കിയത്.
പാലക്കാട് ജില്ലയിലെ യാക്കരയില്‍ താമസിക്കുന്ന ദമ്പതികളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. യാക്കര സ്വദേശികളും സഹോദരങ്ങളുമായ യഹ്‌യ, ഈസ, ഇവരുടെ ഭാര്യമാരായ മറിയം, ഫാത്തിമ(നിമിഷ) എന്നിവരെയാണ് കാണാതായിട്ടുള്ളത്. ഇവര്‍ മുസ്‌ലിം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് ഇന്നലെ ബന്ധുക്കള്‍ പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിനു വീണ്ടും പരാതി നല്‍കി.
ഇക്കഴിഞ്ഞ ജൂണ്‍ ആറു മുതലാണ് ഇവരെ കാണാതായത്. രണ്ടുപേരും ശ്രീലങ്കയില്‍ ബിസിനസ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനിയായ നിമിഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരിക്കെയാണ് ഈസയെ വിവാഹം കഴിച്ചത്. വിവാഹത്തെത്തുടര്‍ന്ന് വീട്ടുകാര്‍ കേസ് നല്‍കിയെങ്കിലും ഈസയോടൊപ്പം നിമിഷയെ വിടാനായിരുന്നു കോടതി ഉത്തരവ്. യഹ്‌യയുടെ ഭാര്യ മറിയം കൊച്ചി സ്വദേശിനിയാണ്. അവസാനമായി മൂന്നാഴ്ച മുമ്പാണ് മറിയം വിളിച്ചതെന്ന് അമ്മ മിനി പറഞ്ഞു. ഇടയ്ക്കു യഹ്‌യയും മറിയവും ശ്രീലങ്കയിലേക്കു പോയി മടങ്ങിവന്നിരുന്നു.