മലയോര മേഖലയില്‍ വരള്‍ച്ച അതിരൂക്ഷം; കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി; കുടിവെള്ളത്തിനായി നെട്ടോട്ടം

kkd-kariyalകോടഞ്ചേരി: മലയോര മേഖലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരള്‍ച്ച അതിരൂക്ഷം. പ്രദേശത്ത് ഇതുവരെയും വേനല്‍മഴ ലഭിച്ചില്ല. പുഴകളും തോടുകളും മറ്റുകുടിവെള്ള സ്‌ത്രോതസുകളും വറ്റിവരണ്ടു. വേനല്‍ക്കാലത്ത് നന ആവശ്യമായ കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങി. നെല്ലിപ്പൊയില്‍, ചെമ്പുകടവ്, മൈക്കാവ് പ്രദേശങ്ങളിലെ നിരവധി കര്‍ഷകരുടെ ജാതികൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങി. കുടിവെള്ളത്തിന് പോലും ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ കര്‍ഷകര്‍ക്ക് വിളകള്‍ നനയ്ക്കാന്‍ സാധിക്കുന്നില്ല. വിളവെടുപ്പ് നടത്തുന്നകുള്‍പ്പെടെയുള്ള നൂറുകണക്കിന് ജാതികളാണ് ഇതുമൂലം കരിഞ്ഞുണങ്ങി നശിച്ചത്. ഇത് കൂടാതെ പച്ചക്കറികൃഷി, വാഴ, കൊക്കൊ തുടങ്ങിയ കൃഷികളും പലയിടത്തും നശിച്ചു കഴിഞ്ഞു.

കോടഞ്ചേരി സിഎച്ച്‌സിപടി, ചൂരവുണ്ട, തെയ്യപ്പാറ, മൈക്കാവിലെയും വേളംകോട്ടെയും വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളത്തിനും കടുത്ത ക്ഷാമം നേരിട്ടുതുടങ്ങി. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈനാണ് ഇവിടുത്തെ ജനങ്ങളുടെ ആശ്രയം. ഇതുവഴി കൃത്യമായി വെള്ളം ലഭിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും ജനങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളിലാണ് കുടിവെള്ളമെത്തിക്കുന്നത്. പഞ്ചായത്തിലൂടെ ഒഴുകുന്ന ചാലിപ്പുഴയിലെ നീരൊഴുക്ക്  പാടെ നിലച്ചു. ഇത് പ്രദേശത്തെ കുടിവെള്ള സ്‌ത്രോസുകള്‍ വറ്റുന്നതിനും കാരണമായി. പ്രദേശത്ത് വേനല്‍മഴ ലഭിക്കാന്‍ ഇനിയും വൈകിയാല്‍ പ്രശ്‌നം ഇനിയും രൂക്ഷമാകും.

Related posts