മലാപ്പറമ്പ് സ്കൂള്‍ യുദ്ധം: ഏറ്റെടുക്കാം: സര്‍ക്കാര്‍, പൂട്ടിയേ തീരൂ: കോടതി; സര്‍ക്കാരിനു കനത്ത തിരിച്ചടി

malaparambuതിരുവനന്തപുരം: കോഴിക്കോട് മലാപറമ്പ് എ.യു എല്‍പിസ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. സ്കൂള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു സര്‍ക്കാര്‍ ഇന്നു രാവിലെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനോടു രൂക്ഷമായിട്ടാണ് കോടതി പ്രതികരിച്ചത്. സ്കൂള്‍ ഉടന്‍ അടച്ചു പൂട്ടണമെന്നു ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

സ്കൂള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ചു സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടില്ലെന്നും എന്നാല്‍ അതിനു മുമ്പ് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂള്‍ അടച്ചു പൂട്ടാത്തതിനെത്തുടര്‍ന്നു സ്കൂള്‍ മാനേജര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നിര്‍ദേശം. വെള്ളിയാഴ്ചയ്ക്കകം ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാമെന്ന് എജി കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

സ്കൂള്‍ ഏറ്റെടുക്കാന്‍ നിയമതടസമില്ലെന്ന് നിയമസെക്രട്ടറി സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സ്കൂള്‍ ഏറ്റെടുക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മലാപറമ്പ്, മാങ്ങാട്ടുമുറി, കിനാലൂര്‍, പാലാട്ട് എന്നീ നാലു സ്കൂളുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. ഇക്കാര്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു.

നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീടു തീരുമാനമെടുക്കും. സ്കൂളുകള്‍ പൂട്ടുക എന്നത് സര്‍ക്കാര്‍ നയമല്ലെന്നു കോടതി വിധിയോടുള്ളപ്രതികരണമായി മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. എന്നാല്‍, ഹൈക്കോടതി വിധിയോടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

Related posts