മാഹിയിലേക്കുള്ള ബില്ലുപയോഗിച്ച് നികുതി ഒഴിവാക്കി കോഴിക്കടത്ത്

pkd-kozhiപാലക്കാട്: കേന്ദ്രഭരണ പ്രദേശമായ മാഹിയിലേക്കുള്ള ബില്ല് ഉപയോഗിച്ച് കോഴി കടത്തി ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് നടത്തുന്നതു വിജിലന്‍സ് കണ്ടെത്തി. മാഹിയിലേക്കു കോഴികടത്താന്‍ നികുതി നല്‌കേണ്ടതില്ല. മാഹിയുടെ പേരില്‍ നികുതിയില്ലാതെ അതിര്‍ത്തി കടത്തുന്ന കോഴി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വില്ക്കുന്നതായാണ് കണ്ടെത്തിയത്. മാഹി ബില്ല് ഉപയോഗിച്ചുള്ള തട്ടിപ്പു സംബന്ധിച്ച് പാലക്കാട് വിജിലന്‍സ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു വെളിപ്പെട്ടത്.

രഹസ്യനിരീക്ഷണം നടത്തി തട്ടിപ്പ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്കിയിരുന്നു. തുടര്‍ന്നു പരിശോധനയ്ക്കു ഡയറക്ടര്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണി മുതല്‍ ഞായറാഴ്ച രാവിലെവരെ നീണ്ട പരിശോധനയില്‍ മൂന്നു കോഴിവണ്ടികള്‍ പിടികൂടി. വാണിജ്യനികുതി വകുപ്പിനു കൈമാറിയ വണ്ടികളില്‍നിന്നായി 4,16,000 രൂപ പിഴ ഈടാക്കി. ശനിയാഴ്ച രാത്രി എട്ടുമുതല്‍ ഗോപാലപുരം വാണിജ്യനികുതി ചെക്‌പോസ്റ്റ് വഴി മാഹിയിലേക്കു പോകുന്ന കോഴിവണ്ടികളെ നിരീക്ഷിച്ചു പിന്തുടര്‍ന്നാണ് പിടിച്ചത്.

മാഹിയിലെ കുഞ്ഞുപ്പള്ളി ചെക്ക്‌പോസ്റ്റില്‍ എത്തുന്ന കോഴിവണ്ടികള്‍ ബില്ലും മറ്റു രേഖകളും കാണിച്ച് കടന്ന് അവിടെനിന്നും തലശേരി, നാദാപുരം, ചൊക്ലി, പാനൂര്‍ തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളിലെ ഊടുവഴികളില്‍ നിര്‍ത്തി ചെറിയ പിക്കപ്പ് വാനുകളിലേക്ക് കോഴിയെ മാറ്റി കേരളത്തിലേക്കു കടന്ന് വില്ക്കുന്നതായാണ് കണ്ടെത്തിയത്. അങ്ങനെ കടന്ന മൂന്നു വാഹനങ്ങളാണ് വിജിലന്‍സിന്റെ മൂന്നു സ്ക്വാഡുകള്‍ പിന്തുടര്‍ന്നു കേരളത്തിലേക്കു കടന്ന ഉടനേ പിടിച്ചത്.

പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി എം. സുകുമാരന്‍, സിഐമാരായ എ.വിപിന്‍ദാസ്, സി.എം.ദേവദാസ്, എഎസ്‌ഐമാരായ ബി.സുരേന്ദ്രന്‍, പി.ജയശങ്കര്‍, കെ.എല്‍.ശിവദാസ്, എസ്‌സിപിഒമാരായ പി.ബി.നാരായണന്‍, എന്‍.രാജീവ്കുമാര്‍, സിപിഒമാരായ ജെ.ശങ്കര്‍, കെ.രമേഷ്, രാജേഷ്, അനില്‍, എ.ബി.സന്തോഷ്, രതീഷ്, കോഴിക്കോട് വിജിലന്‍സിലെ എഎസ്‌ഐ കെ.പി.ദേവാനന്ദ, ഒ.സപ്‌നേഷ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ മുഹമ്മദ് മൂസ, ചന്ദ്രമൗലി, ബാലഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് കോഴിക്കടത്ത് പിടികൂടിയത്.

Related posts