‘മിന്നുപൂമ്പാറ്റ” വെളിച്ചത്തിലേക്ക്; ഫാസിലയ്ക്ക് ജന്മസാഫല്യം

kkd-poompattaകോഴിക്കോട്: പയ്യാനയ്ക്കല്‍ കടലോരത്തെ ഫാസില ഇനി വെറും ഫാസിലയല്ല. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും അക്ഷരങ്ങളെ പ്രണയിച്ച ഫാസിലയുടെ സ്വപ്‌നം അടുത്ത വെള്ളിയാഴ്ച പൂവണിയുകയാണ്,   ‘മിന്നു പൂമ്പാറ്റ കണ്ട കാഴ്ചകള്‍’ എന്ന പുസ്തകരൂപത്തില്‍. ഇതിനു കാരണക്കാരായ നടക്കാവ് എസ്‌ഐ ജി.ഗോപകുമാറിനും ജനമൈത്രി പോലീസിനും ഇത് സാഫല്യ നിമിഷങ്ങള്‍.ഇനി ഫാസിലയെ പരിചയപ്പെടാം. പയ്യാനക്കല്‍ കടലോരത്തെ കുഞ്ഞിക്കോയ- ആയിഷാബി ദമ്പതികളുടെ ആറു മക്കളില്‍ ഇളയവളായി 1983 ലായിരുന്നു ജനനം. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള കുടുംബമായതിനാല്‍ കാര്യമായി വിദ്യാഭ്യാസം നേടാനായില്ല. പല ദിവസവും വീട്ടില്‍ അടുപ്പുപുകഞ്ഞില്ലെങ്കിലും അക്ഷരങ്ങളോടുള്ള പ്രണയം കൈവിട്ടില്ല.

കിട്ടുന്നതെന്തും  മനസിരുത്തി വായിച്ച് ഹൃദയം സമ്പുഷ്ടമാക്കി. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ചില്ലിക്കാശ് കൈയിലില്ലാത്തതിനാല്‍ സ്കൂള്‍ ലൈബ്രറിയും നാട്ടിലെ വായനശാലകളുമായിരുന്നു ആശ്രയം. പുസ്തകങ്ങള്‍ ഓരോന്നായി വായിച്ചുതീരുമ്പോള്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ മനസുവെമ്പും. അതെല്ലാം പഴയ നോട്ടുബുക്കുകളില്‍ കുത്തിക്കുറിച്ചു. ഇതിനിടെ ചെറുപ്രായത്തില്‍ വിവാഹിതയായി. ഭര്‍ത്താവ് റഷീദിനൊപ്പം വെസ്റ്റ്ഹില്‍ ഭട്ട് റോഡിലെ ‘അമ്പാട് ഹൗസിലേക്കു പോന്നപ്പോള്‍ കഥകളും കവിതകളുമടങ്ങിയ ആ പഴയ നോട്ടുബുക്കുകളും കൂടെക്കൂട്ടി. ഓട്ടോ ഡ്രൈവറായ റഷീദ് നിരസം പ്രകടിപ്പിച്ചിട്ടും നോട്ടുബുക്കുകള്‍ കൈവിട്ടില്ല.

മക്കള്‍ മൂന്നായതോടെ ജീവിത പ്രാരാബ്ധങ്ങള്‍ ഇരട്ടിച്ചു. കുട്ടികളുടെ പഠനം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്കായി റഷീദിന്റെ വരുമാനം തികയാതെയായി. ഒടുവില്‍ മക്കളെ പോറ്റാന്‍ ഫാസില വീട്ടുപണിക്കിറങ്ങി. പല വീടുകളില്‍ ജോലിയെടുത്ത് ക്ഷീണിതയായിട്ടും മക്കള്‍ക്കൊപ്പം പുസ്തകങ്ങളേയും ചേര്‍ത്തു നിര്‍ത്തി. മക്കള്‍ പഠിക്കുന്ന കച്ചേരി എയുപി സ്കൂളില്‍ നടക്കാവ് ജനമൈത്രി പോലീസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ജീവിതം മാറ്റിമറിക്കുമെന്ന് ഫാസില ഒരിക്കലും ചിന്തിച്ചിരുന്നില്ല. ക്ലാസിനെത്തിയ എസ്‌ഐ ഗോപകുമാറിനു മുമ്പാകെ സ്കൂളിലെ ബിന്ദു ടീച്ചര്‍ ഫാസിലയുടെ കാര്യം അവതരിപ്പിച്ചു. ജീവിതപ്രതിസന്ധിയിലും തളരാതെ പിടിച്ചുനില്ക്കുന്ന ഫാസിലയുടെ കഥകളും കവിതകളും എസ്‌ഐ ഒന്ന് ഓടിച്ചുവായിച്ചു. നോട്ടുപുസ്തകം സ്റ്റേഷനിലെ കലാഹൃദയമുള്ള ചില പോലീസുകാരെകൂടി കാണിച്ചു. അവരും ഓകെ പറഞ്ഞതോടെ പ്രസാധകരെ കണ്ടെത്താനുള്ള ശ്രമമായി.

എസ്‌ഐയുടെ ഇടപെടലിനെത്തുടര്‍ന്ന് ലിപി പബ്ലിക്കേഷന്‍സ് മുന്നോട്ടുവന്നു. അറിയപ്പെടാത്ത ആളായിട്ടും ഫാസിലയുടെ കഥകള്‍ പുറംലോകം അറിയണമെന്ന് ‘ലിപി’ തീരുമാനിക്കുകയായിരുന്നു. അങ്ങനെ, എഴുത്തുകാരെ സ്‌നേഹിക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഫാസിലയെന്ന നവകഥാകാരി പിറവിയെടുക്കുന്നു. 10ന് വൈകുന്നേരം ആറിന് നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉമാ ബെഹ്‌റ പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരന്‍ പി.ആര്‍.നാഥന്‍ ‘മിന്നു പൂമ്പാറ്റയെ’ ഏറ്റുവാങ്ങും.

Related posts