മുംബൈയില്‍ മരിച്ച കൃഷ്ണപ്രിയയുടെ ഭര്‍ത്താവും അമ്മയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ഇവര്‍ക്ക് ഒന്നര വയസുള്ള കുട്ടിയുമുണ്ട്

deathചേര്‍പ്പ്: മുംബൈയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം ഇളങ്കുന്ന് റോഡില്‍ പുത്തന്‍ വീട്ടില്‍ പരേതനായ രാഘവന്‍പിള്ള ഭാര്യ രമണി(53), മകന്‍ പ്രശാന്ത്(34) എന്നിവരെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രശാന്തിന്റെ ഭാര്യ അയ്യന്തോള്‍ തൃക്കുമാരുകുടം ലൈനില്‍ വടാശേരി കാര്‍ത്യായനിയുടെ മകളും പ്രശാന്തിന്റെ ഭാര്യയുമായിരുന്ന കൃഷ്ണപ്രിയ മുംബൈയില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഒന്നര വയസുള്ള കുട്ടിയുമുണ്ട്. ഭര്‍ത്താവിന്റെയും അമ്മയുടെയും പീഡനം മൂലമാണ് മകളുടെ മരണമെന്ന് കാണിച്ച് കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇന്നു രാവിലെ ഞാറയ്ക്കലുള്ള മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതെ വന്നതിനെ തുടര്‍ന്ന് അയല്‍പക്കക്കാരെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തള്ളി തുറന്ന് അകത്തു കയറിയപ്പോള്‍ മുകളിലെ നിലയിലെ ഹാളില്‍ രണ്ടു ഹുക്കുകളിലായാണ് അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വീട്ടില്‍ വന്നിരുന്ന ഞാറയ്ക്കലുള്ള മകള്‍ രമ്യയെ ഇവര്‍ കാറില്‍ വീട്ടില്‍ കൊണ്ടു വിട്ടതിനുശേഷം മടങ്ങി വന്നതാണ്. സംഭവമറിഞ്ഞ് മകള്‍ രമ്യയും ചേര്‍പ്പിലെത്തി.

അമ്മാടം ഹെല്‍ത്ത് സെന്ററിലെ നഴ്‌സിംഗ് അസിസ്റ്റന്റും മുന്‍ പഞ്ചായത്തു മെമ്പറുമാണ് മരിച്ച രമണി. മകന്‍ പ്രശാന്തിന് മുംബൈയിലെ ഷിപ്പിംഗ് കണ്ടെയ്‌നര്‍ ബോക്‌സ് വേരിഫിക്കേഷനിലാണ് ജോലി. പ്രശാന്തും ഭാര്യ കൃഷ്ണപ്രിയയും ഒന്നരവയസുള്ള പ്രണവ് കൃഷ്ണയും ഒരുമിച്ച് മുംബൈയിലാണ് താമസിച്ചിരുന്നത്. കൃഷ്ണപ്രിയയോട് ഭര്‍ത്താവ് പ്രശാന്ത് വീണ്ടും പണം ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയിരുന്നുവെന്ന് പറഞ്ഞാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അന്വേഷണം ആരംഭിച്ചതോടെയാണ് രണ്ടു പേരും ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പ്രശാന്തിന്റെ കുട്ടിയെ ഭാര്യ കൃഷ്ണപ്രിയയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ചേര്‍പ്പ് പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പ്രശാന്തിന്റെ കൈഞരമ്പ് മുറിച്ചിട്ടുണ്ട്. മുറിയില്‍ നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts