മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്തയിലോ ഉപലോകായുക്തയിലോ കേസില്ലെന്നു ലോകായുക്ത

klm-ummanchandiതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാര്‍ക്കുമെതിരേ ലോകായുക്തയിലോ ഉപലോകായുക്തയിലോ ഒരു കേസും നിലവിലില്ലെന്ന് ലോകായുക്ത.

രാജു വാഴക്കാല എന്നയാള്‍ക്ക് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിക്കും 18 മന്ത്രിമാര്‍ക്കുമെതിരേ 45 കേസുകളുണ്ടെന്ന് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് ലോകായുക്തയുടെ ഉത്തരവ്. സിവിലായോ ക്രിമിനലായോ കേസെടുക്കാന്‍ കോടതിയല്ലെന്ന് ലോകായുക്ത വ്യക്തമാക്കി.

സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും സര്‍ക്കാരിനുവേണ്ടി സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആവശ്യപ്പെട്ടു. ലോകായുക്തയില്‍ നിലവിലുള്ള കേസുകളില്‍ ഒന്നില്‍പ്പോലും സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ സമര്‍പ്പിക്കുകയോ, സെക്ഷന്‍ 15 പ്രകാരം വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല. എതിര്‍കക്ഷികളെ ഒരുവിധത്തിലും കളങ്കിതരായി കണക്കാക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ചില പരാതികളില്‍ വകുപ്പു മേധാവി എന്ന നിലയിലും ചിലവയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിലും മന്ത്രിമാര്‍ കക്ഷിചേര്‍ക്കപ്പെടും. ഇങ്ങനെയുള്ള വേര്‍തിരിവില്ലാതെയാണ് വിവരാവകാശപ്രകാരമുള്ള മറുപടി നല്‍കിയതെന്നും ലോകായുക്ത നിരീക്ഷിച്ചു. ക്രിമിനല്‍ കുറ്റം ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കപ്പെടുന്നവര്‍ മാത്രമേ നിയമമനുസരിച്ച് അയോഗ്യരാകുന്നുള്ളൂവെന്നും ലോകായുക്തയ്ക്ക് മുന്നില്‍ വരുന്ന കേസുകള്‍ ഈ സ്വഭാവമുള്ളവയല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

Related posts