‘മുങ്ങി ഇല്ല” ഞാന്‍ ബിസിനസ് യാത്രയിലാണ്.. രാജ്യം വിട്ടത് ഒരു സ്ത്രീയോടൊപ്പം; കൈയില്‍ ഏഴു വലിയ ബാഗുകള്‍

Vijayന്യൂഡല്‍ഹി: താന്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയിട്ടില്ലെന്ന് വിജയ് മല്യ. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ വാങ്ങിയ  9,000 കോടി രൂപ നല്‍കാതെ ലണ്ടനിലേക്ക് ഒളിച്ചോടിയതായുള്ള വാര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുന്നതിനിടെ ട്വിറ്ററിലായിരുന്നു മല്യയുടെ പ്രതികരണം. തനിക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്ന് ആരോപിച്ച മല്യ രാജ്യസഭാംഗമായ താന്‍ ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും പൂര്‍ണമായി ബഹുമാനിക്കുന്നതായും പറഞ്ഞു.

താനൊരു വ്യവസായിയാണ്. ഇന്ത്യയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സ്വാഭാവികവുമാണ്. കോടതിയുടെ വിചാരണ നേരിടാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ലെന്നും മല്യ കൂട്ടിച്ചേര്‍ത്തു. ഇന്നു രാവിലെയായിരുന്നു മല്യയുടെ ട്വീറ്റ്. കഴിഞ്ഞയാഴ്ചയാണ് മല്യ ഇന്ത്യ വിട്ടത്. എന്നാല്‍ ഇന്ത്യയില്‍ തിരിച്ചെത്തുമോ, ഈ മാസം 30ന് കോടതിയില്‍ ഹാജരാകുമോ, വായ്പ തിരിച്ചടയ്ക്കുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടുമില്ല.

ഇതിനിടെ വിജയ് മല്യ രാജ്യം വിട്ടത് ഒരു സ്ത്രീയോടൊപ്പമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. മാര്‍ച്ച് രണ്ടാം തീയതി ഉച്ചയ്ക്ക് 1.30ന് ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെഴ്‌സിലാണ് മല്യ പോയതെന്നാണ് അധികൃതര്‍ പറയുന്നത്. ലണ്ടനിലേക്ക് പോയ മല്യയുടെ കൈയില്‍ ഏഴു വലിയ ബാഗുകള്‍ ഉണ്ടായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സ്ത്രീ മല്യയുടെ നല്ല ദിവസങ്ങളില്‍ ഒപ്പമുണ്ടായിരുന്ന മോഡലുകളോ സെലിബ്രറ്റിയോ അല്ലെന്നുമാണ് റിപ്പോര്‍ട്ട്. മല്യയ്‌ക്കൊപ്പം ഫസ്റ്റ് ക്ലാസില്‍ ഈ സ്ത്രീയും ഉണ്ടായിരുന്നു.

ലണ്ടനിലെ ഹെര്‍ട്‌ഫോഡ്ഷയറില്‍ സെന്റ് ആല്‍ബന്‍സിനു സമീപം ടിവെന്‍ ഗ്രാമത്തിലെ ലേഡിവോക് എന്ന ബംഗ്ലാവിലാണ് മല്യ ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടിവെനില്‍ ക്വീന്‍ ഹൂ തെരുവിലുള്ള കൊട്ടാരസമാനമായ ഈ ബംഗ്ലാവ് ഈ കൗണ്ടിയിലെ തന്നെ ഏറ്റവും വലിയ പാര്‍പ്പിടങ്ങളിലൊന്നാണ്. വലിയ ചുറ്റുമതിലും സ്റ്റീല്‍ഗേറ്റുമുള്ള തോട്ടത്തിനു നടുവിലാണു കെട്ടിടം. പ്രവേശനകവാടത്തില്‍ തന്നെ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഫോഴ്‌സ് ഇന്ത്യ (മല്യയുടെ ഫോര്‍മുല വണ്‍ കമ്പനി) എന്നു പേരുവച്ച കറുത്ത ഔഡി കാറില്‍ ഒരു സ്ത്രീ വന്നതായി നാട്ടുകാര്‍ ഉദ്ദരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങി 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ് മല്യ രാജ്യം വിടുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള യുബി ഗ്രൂപ്പിനു പൊതുമേഖലാ ബാങ്കുകളില്‍ 9,000 കോടിയുടെ കിട്ടാക്കടമുണ്ട്. മല്യയ്‌ക്കെതിരായ കേസ് ഈ മാസം 30നു പരിഗണിക്കും.

Related posts