മുന്നറിയിപ്പ് ഫലിച്ചില്ല; പന്തളത്ത് ബസ് കാത്തിരിപ്പ് ബലക്ഷയമുള്ള കെട്ടിടത്തില്‍

alp-waithingshedപന്തളം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ബലക്ഷയം സംബന്ധിച്ച് നഗരസഭ മുന്നറിയിപ്പ് നല്കിയിട്ടും പന്തളത്ത് യാത്രക്കാര്‍ ആശ്രയിക്കുന്നത് അപകടാവസ്ഥയിലായ കെട്ടിടം. രണ്ട് പതിറ്റാണ്ടിനു മുമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ആദ്യനിലയാണ് ഇപ്പോള്‍ കാത്തിരിപ്പ് കേന്ദ്രമായി ഉപയോഗിക്കുന്നത്.  കെട്ടിടത്തിന്റെ ബലക്ഷയം സ്ഥിരീകരിച്ചതോടെയാണ് നഗരസഭ ഇന്നലെ ഇവിടെ മുന്നറിയിപ്പ് ബാനര്‍ സ്ഥാപിച്ചത്.

എന്നാല്‍, ബാനര്‍ സ്ഥാപിച്ചിട്ടും വിദ്യാര്‍ത്ഥികളടക്കം കെട്ടിത്തിനു താഴെയാണ് ബസ് കാത്തു നില്‍ക്കുന്നത്. ഇത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് പറയപ്പെടുന്നു. ഇവിടെ യാത്രക്കാര്‍ ഉപയോഗിക്കരുതെന്ന് കാട്ടി കര്‍ശന നിര്‍ദേശം നഗരസഭ നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതും കൂടാതെയാണ് ഇന്നലെ മുന്നറിയിപ്പ് ബാനര്‍ സ്ഥാപിച്ചതും. എന്നിട്ടും യാത്രക്കാര്‍ ഇത് അവഗണിക്കുന്നത് നഗരസഭാ അധികൃതരെയും ബുദ്ധിമുട്ടിലാക്കി.

കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടുന്ന കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം തന്നെ അപകടാവസ്ഥയിലാണ്. കെട്ടിടത്തിന്റെ ഇരു നിലകളിലും പലയിടങ്ങളിലും വിള്ളല്‍ രൂപപ്പെട്ടിട്ട് വര്‍ഷങ്ങളായി.  വശത്തെ കോണ്‍ക്രീറ്റ് ഷെയ്ഡുകള്‍ പലപ്പോഴായി തകര്‍ന്നിരുന്നു. ഇത്തരത്തില്‍ ഷെയ്ഡ് തകര്‍ന്ന് വീണുണ്ടായ അപകടങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥിനി അടക്കമുള്ളവര്‍ക്ക് മുമ്പ് പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് പോലീസിന്റെ സഹായത്തോടെ യാത്രക്കാരെ ഇവിടെ നിന്ന് പൂര്‍ണമായി ഒഴിപ്പിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ വായനശാലയുടെ മേല്‍ക്കൂരയിലും ചുമരുകളിലും അപകടകരമാംവിധം വിള്ളലുകള്‍ രൂപപപ്പെട്ടിട്ടുണ്ട്.

Related posts