മുള്ളിയില്‍ കാട്ടാന വീടുതകര്‍ത്തു: വൃദ്ധദമ്പതികള്‍ രക്ഷപ്പെട്ടു

pkd-aanahouseഅഗളി: തമിഴ്‌നാട് അതിര്‍ത്തിയില്‍ ചാത്തന്‍ കോളനിയില്‍ വൃദ്ധദമ്പതികളുടെ വീട് കാട്ടാന തകര്‍ത്തു. ചൊവ്വാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കാട്ടാനകളെത്തിയത്. വൃദ്ധദമ്പതികളായ പെരുമാള്‍ (83), ഭാര്യ കുപ്പമ്മ (78) എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുന്‍ഭാഗം തകര്‍ത്ത കാട്ടാന വീട്ടിനുള്ളിലേക്കു തുമ്പിക്കൈ നീട്ടി നാശംവിതച്ചിട്ടുണ്ട്. ഈസമയം കാഴ്ച്ചശക്തി കുറവായ ദമ്പതികള്‍ തൊട്ടടുത്ത മുറിയില്‍ ശബ്ദമടക്കിയിരിക്കുകയായിരുന്നു. ഇവര്‍ ഇരുന്ന മുറിയൊഴികെ വീടിന്റെ ഏതാണ്ടു മുഴുവന്‍ ഭാഗവും ആന തകര്‍ത്തു.

2013ലും സമാനരീതിയില്‍ ഇവരുടെ വീട് കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു. അന്നും തകര്‍ന്ന വീട്ടില്‍ വൃദ്ധദമ്പതികള്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. ഇവിടെ പെരുമാളിന്റെയും മകന്റെയും വീടുകള്‍ മാത്രമാണുള്ളത്. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളെ ഭയന്ന് ബാക്കിയുള്ളവര്‍ സ്ഥലം ഉപേക്ഷിച്ചു പോവുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരന്‍, അംഗം സരസ്വതി, വനപാലകര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Related posts