മുഴുവന്‍ വിദ്യാര്‍ഥികളെയും നീന്തലും യോഗയും പഠിപ്പിക്കും: മന്ത്രി ജയരാജന്‍

knr-jayarajതലശേരി: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും നീന്തലും യോഗയും പരിശീലിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. തലശേരി നഗരസഭ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും ജീവിതത്തിന്റെ ഭാഗമായി കായിക രംഗത്തെ മാറ്റും. ഓരോ വ്യക്തിയുടെയും അഭിരുചിക്കനുസരിച്ചും ആരോഗ്യത്തിനനുസരിച്ചും കായികമേഖലയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ മെഡല്‍ കരസ്ഥമാക്കിയ താരങ്ങള്‍ക്ക് ജോലി നല്‍കുമെന്നു കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ 68 കായികതാരങ്ങള്‍ ജോലികാത്ത് കഴിയുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകും. എന്നാല്‍ കായിക താരങ്ങള്‍ ജോലി ലഭിക്കുന്നതോടെ കായിക രംഗംവിടുന്ന സ്ഥിതിയുണ്ട്. ഈ അവസ്ഥ മാറണം. ഈ സര്‍ക്കാരിന്റെ കന്നിബജറ്റില്‍ 500 കോടി രൂപയാണ് സംസ്ഥാനത്തുടനീളം മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കാനായി മാറ്റിവച്ചിരിക്കുന്നത്.

ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാധാരണ ബജറ്റില്‍ പദ്ധതികള്‍ക്കായി പണം വകയിരുത്തിയാല്‍ 50 ശതമാനം പോലും ചെലവഴിക്കാത്ത സ്ഥിതിയാണ് ഉണ്ടാവാറ്. എന്നാല്‍ ഇത്തവണ വകയിരുത്തിയ മുഴുവന്‍ തുകയും പദ്ധതികള്‍ക്കുവേണ്ടി തന്നെ ചെലവഴിക്കും. ഇക്കാര്യത്തില്‍ എല്ലാതരത്തിലുമുള്ള ജാഗ്രത പുലര്‍ത്തും. തലശേരിയിലെ സര്‍ക്കസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം പ്രസംഗിച്ചു. എം.സി. പവിത്രന്‍, പുഞ്ചയില്‍ നാണു, വാഴയില്‍ ശശി, നഗരസഭാ സെക്രട്ടറി രാധാകൃഷ്ണന്‍, ടി. രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts