മുസരീസ് പദ്ധതിയുടെ കനിവു കാത്ത് കച്ചേരി മൈതാനം

ekm-maidhanamചെറായി: ചരിത്രത്തിന്റെ ഭാഗമായ പള്ളിപ്പുറം പോര്‍ച്ചുഗീസ് കോട്ടയോടനുബന്ധിച്ച് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയായ പള്ളിപ്പുറം കച്ചേരി മൈതാനം മുസരീസ് പദ്ധതിയില്‍ പെടുത്തി നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  ഒരു കാലത്ത് ഫുട്‌ബോള്‍ മേളകള്‍ക്കും മറ്റു കലാ കായിക മാമാങ്കള്‍ക്കുമൊക്കെ വേദിയായിരുന്ന മൈതാനം ഇന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും മത്സ്യം കയറ്റി പോകുന്ന വാഹനങ്ങള്‍ കഴുകാനുമുള്ള ഇടമായി മാറിയിരിക്കുകയാണ്. മാത്രമല്ല മൈതാനമാകെ ചപ്പും ചവറും നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലുമാണ്.

മൂന്ന് ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയില്‍ പോലീസ് സ്റ്റേഷന്‍, പോലീസ് ക്വോര്‍ട്ടേഴ്‌സ്, മുനമ്പം ആശുപത്രി. പള്ളിപ്പുറം കോട്ട, ഗവ. എല്‍ പി സ്കൂള്‍ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലം കഴിച്ചുള്ള സ്ഥലമാണ് മൈതാനമായി ഉപയോഗിച്ചിരുന്നത്. ഇടക്കാലത്ത് ഈ മൈതാനത്തിന്റെ വടക്കേ ഭാഗത്ത് പുനരധിവാസ കേന്ദ്രം പണി തീര്‍ത്തുവെങ്കിലും സംരക്ഷിക്കാതിരുന്നതിനാല്‍  പുനരധിവാസ കേന്ദ്രം നശിച്ച് ഇപ്പോള്‍ തെരുവുനായ്കളുടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായിരിക്കുകയാണ്.

ഒരേക്കറോളം വരുന്ന ഈ മൈതാനത്ത് മുനമ്പം സര്‍ക്കാരാശുപത്രിയുടെ തകര്‍ച്ചയിലായ രണ്ട് വാര്‍ഡുകളും നിലകൊള്ളുന്നുണ്ട്. ഇതെല്ലാം പൊളിച്ചുമാറ്റി വടക്കുഭാഗത്തൂകൂടെ പോലീസ് സ്റ്റേഷനിലേക്കും മുനമ്പം ആശുപത്രിയിലേക്കും വഴി നല്‍കിയാല്‍ ഏതാണ്ട് സമചതുരാകൃതിയില്‍ നല്ലൊരു ഗ്രൗണ്ടായി മാറും.

ഞാറക്കല്‍ ജെയ്ഹിന്ദ് മൈതാനം കഴിഞ്ഞാല്‍ ഇതുപോലെ  പൊതുമൈതാനങ്ങള്‍ വൈപ്പിനില്‍ വേറെയെങ്ങുമില്ല.  മുസരീസ് പദ്ധതിയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കിയാല്‍ ഇവിടം എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് പോലെ മോടി പിടിപ്പിച്ച്  ഓപ്പണ്‍ സ്റ്റേജും തീര്‍ത്ത് കലാ സാംസ്കാരിക പരിപാടികളുമൊക്കെ സംഘടിപ്പിച്ച് സായന്തനങ്ങളില്‍ ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പള്ളിപ്പുറം ആയക്കോട്ട റസിഡന്‍സ് അസോസിയേഷന്‍ ഉയര്‍ത്തിയ ഈ ആവശ്യം  സിപിഎം ഏറ്റെടുത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Related posts