മൂന്നാം ലിംഗം പൂരിപ്പിക്കാന്‍ കോളം വേണം: ജര്‍മന്‍ ഇന്റര്‍സെക്‌സ് സമൂഹം

nriബര്‍ലിന്‍: ലിംഗനിര്‍ണയം നടത്താന്‍ സാധിക്കാത്ത ശാരീരികാവസ്ഥയില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍, അവരുടെ ജെന്‍ഡര്‍ കോളം പൂരിപ്പിക്കാതെ രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് ആദ്യമായി അനുമതി നല്‍കിയ യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. എന്നാല്‍, ഇപ്പോള്‍ രാജ്യത്തെ ഇന്റര്‍ സെക്‌സ് സമൂഹം ഒരുപടി കൂടി കടന്ന് മറ്റൊരാവശ്യമുന്നയിക്കുന്നു. കോളം ബ്ലാങ്ക് ആയി ഇടാന്‍ അനുവദിച്ചാല്‍ പോരാ, ഇന്റര്‍സെക്‌സ് എന്നു രേഖപ്പെടുത്താന്‍ മൂന്നാമതൊരു കോളം തന്നെ വേണം എന്നാണ് ഇവരുടെ ആവശ്യം.

പൊതുസ്ഥലങ്ങളിലെ ബാത്ത്‌റൂം ഉപോഗിക്കുമ്പോള്‍ പുരുഷന്‍മാരുടേത് വേണോ സ്ത്രീകളുടേതു വേണോ എന്നു തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥ വിചാരിക്കുന്നതിലേറെ കഠിനമാണെന്ന് ഇവരിലൊരാള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ലൈംഗിക പ്രത്യേകതകള്‍ പലതും ഒരേ ശരീരത്തില്‍ വരുന്നവരാണ് ഇന്റര്‍സെക്‌സ് എന്നറിയപ്പെടുന്നത്.

ലോകത്താകമാനം 1500ല്‍ ഒരാള്‍ വീതം ഇന്റര്‍സെക്‌സായാണ് ജനിക്കുന്നത് എന്ന് ഔദ്യോഗിക കണക്ക്. ഇവരില്‍ പലരും സ്ത്രീകളായി വേഷമിട്ടു നടക്കുകയാണു പതിവ്. ജനിക്കുമ്പോള്‍ തന്നെ ഇവര്‍ ആണോ പെണ്ണോ എന്ന് മാതാപിതാക്കള്‍ രേഖപ്പെടുത്തുന്നത് ഭാവിയില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമായിരുന്നു. വലുതാകുമ്പോള്‍ മാനസികാവസ്ഥയ്ക്കനുസരിച്ച് ആണാകണോ പെണ്ണാകണോ എന്ന തീരുമാനം അവര്‍ക്കു തന്നെ വിടുന്ന തരത്തിലാണ് കോളം ഒഴിച്ചിടാന്‍ നടപടി സ്വീകരിക്കപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts