മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്ന് മരണം; നേമം ദേശീയപാത അപകടക്കളമാകുന്നു

tvm-accidentനേമം: കരമന-കളിയിക്കാവിള പാതയില്‍ കൈമനത്തിനും പ്രാവച്ചമ്പലത്തിനുമിടയ്ക്കുള്ള ഭാഗം വീണ്ടും അപകടക്കളമാകുന്നു.  കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്നുപേരാണ് വ്യത്യസ്ത അപകടങ്ങളില്‍ ഇവിടെ മരിച്ചത്. രണ്ടാഴ്ചമുമ്പാണ് നേമം ശാന്തിവള സര്‍ക്കരാശുപത്രിയിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് വെള്ളായണി ജംഗ്ഷനില്‍ നടന്ന അപകടത്തില്‍ മരിച്ചത്.  കഴിഞ്ഞ ആഴ്ച കാരയ്ക്കാമണ്ഡപം തുലവിളയില്‍  മകനുമൊത്ത് രോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് തുലവിള സ്വദേശിനി രഞ്ജിനി (35)യാണ്  ചികിത്സയിലിരിക്കെ മരിച്ചത്. മകന്‍ അഭിറാം ചികിത്സയിലാണ്. കൈമനത്ത് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട്  യുവാവ് മരിച്ചു.

നേമം വട്ടവിള ഷബീര്‍ മന്‍സിലില്‍ സുലൈമാന്റെയും സനുജയുടെയും മകന്‍ സുധീര്‍ (27) ആണ് മരിച്ചത്. ഇന്നലെ കൈമനത്തെ അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ കാരയ്ക്കാമണ്ഡപത്തും ഇതേ രീതിയില്‍ അപകടമുണ്ടായി.  മേലാംകോട്  നിന്നും നേമം ഭാഗത്തേയ്ക്ക് പോകാനായി റോഡ് ക്രോസ് ചെയ്യുന്നതിനിടെ   സ്കൂട്ടര്‍ യാത്രികന്‍ പാപ്പനംകോട് ഭാഗത്ത് നിന്നും നേമം ഭാഗത്തേയ്ക്ക് വരികയായിരുന്ന  അന്യസംസ്ഥാന  രജിസ്‌ട്രേഷനുള്ള മീന്‍ ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരന്  ഗുരുതരമായി പരിക്കേറ്റിരുന്നു. ദേശീയപാതയില്‍ ദിവസവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്.

അപകടത്തില്‍പ്പെടുന്നവരേറെയും കാല്‍ നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ്. ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അപകടത്തെ കുറിച്ച് പുറത്തറിയുന്നത്. ദേശീയപാത വീതി കൂട്ടിയതോടുകൂടി വാഹനങ്ങള്‍ അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. കോടികള്‍ മുടക്കി റോഡ് പണി പൂര്‍ത്തിയാക്കിയിട്ടും ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ള കെല്‍ട്രോണും റോഡ് സുരക്ഷഫണ്ട് വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. പല ജംഗ്ഷനുകളിലും റോഡ് മുറിച്ചുകടക്കാന്‍ യാത്രകാര്‍ ബുദ്ധിമുട്ടുന്നതായി പരാതിയുണ്ട്. ഈ ഭാഗങ്ങളില്‍  പലേടത്തും ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമല്ല. ദേശീയപാതയില്‍ പലേടത്തും ട്രാഫിക് പോലീസില്ല. അപകടങ്ങള്‍ വര്‍ധിച്ചിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍  നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

Related posts