മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍മാണം: രൂപരേഖ മാറ്റില്ലെന്ന് എംഎല്‍എ

EKMM-ELDOS-SASEENDRANമൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ഡിപ്പോയുടെ രൂപരേഖയില്‍ മാറ്റം വരുത്തില്ലെന്ന്  എല്‍ദോ ഏബ്രഹാം എംഎല്‍എ പറഞ്ഞു. ഡിപ്പോ നിര്‍മാണവുമായി ബന്ധപ്പെട്ട്  ഇന്നലെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രൂപ രേഖയില്‍ മാറ്റം വരുത്തിയതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണെ്ടന്നും എംഎല്‍എ പറഞ്ഞു.

ഭരണമാറ്റത്തെതുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്ന കാലതാമസം ഒഴിവാക്കാനാണ് ഇന്നലെ ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ഒന്നര വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം രൂപരേഖയില്‍ മാറ്റം വരുത്തിയവിവരം യോഗത്തില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ രൂപരേഖയില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന്  എംഎല്‍എ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിശികയിനത്തില്‍ കരാറുകാരന് നല്‍കാനുള്ള 89ലക്ഷം രൂപ ഘട്ടം ഘട്ടമായി നല്‍കാനും നിര്‍മാണ പ്രവര്‍ത്തിയുടെ കാലയളവ് നിബന്ധനകള്‍ക്ക് വിധേയമായി നീട്ടികൊടുക്കാനും തീരുമാനമായി.

സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഡിപ്പോയില്‍ നീക്കം ചെയ്യാതെ  കിടക്കുന്ന മണ്ണ് ഉടന്‍ നീക്കും.  ഡിപ്പോയിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ 17മുറികളാണ് നിലവില്‍ ലേലം കഴിഞ്ഞത്. ശേഷിക്കുന്ന 31 മുറികളുടെ ലേലം ഉടന്‍ നടത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. റോളിംഗ് ഷട്ടര്‍ പിടിപ്പിക്കല്‍, പെയിന്റിംഗ്, വൈദ്യുതീകരണം, ടൈല്‍സ് വര്‍ക്കുകള്‍ എന്നിവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. യോഗത്തില്‍ മന്ത്രിക്കും എംഎല്‍എയ്ക്കും പുറമെ കെഎസ്ആര്‍ടിസി എംഡി എം.ജി. രാജമണിക്യം, ചീഫ് എന്‍ജിനിയര്‍ ആര്‍.ഇന്ദു, കോര്‍പ്പറേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ്, ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts