മെച്ചപ്പെട്ട തൈകള്‍ ഉത്പാദിപ്പിക്കാം ഒരുക്കാം, സസ്യനഴ്‌സറി

Karടോം ജോര്‍ജ്

നഴ്‌സറി രംഗത്തെ സാധ്യതകള്‍ അനന്തമാണ്. വിഷമില്ലാത്ത പച്ചക്കറി ഭക്ഷിക്കാന്‍ ജനം വീട്ടുവളപ്പില്‍ കൃഷി ഊര്‍ജിതമാക്കി. ഗ്രോബാഗ് കൃഷിയും പോളിഹൗസുകളും കൃത്യത കൃഷിയുമൊക്കെ തൈ ഉത്പാദനത്തില്‍ വന്‍ സാധ്യതകളാണ് തുറക്കുന്നത്. നഴ്‌സറി രംഗത്തെ സാധ്യതകളേക്കുറിച്ച് തൃശൂര്‍ മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രഫസര്‍, ഡോ. സി. നാരായണന്‍കുട്ടി തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നു. ഗ്രാഫ്റ്റിംഗ് സാങ്കേതിക വിദ്യയിലൂടെ പച്ചക്കറിതൈകള്‍ നിര്‍മിക്കുന്ന ആശയം ഇന്ത്യയില്‍ തന്നെ ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞനാണിദ്ദേഹം. മികച്ചതൈകളുടെ ഉത്പാദനത്തിലൂടെ കേരളകാര്‍ഷികരംഗത്ത് പുതിയ ഒരധ്യായം എഴുതിച്ചേര്‍ത്തത് ഡോ. നാരായണന്‍കുട്ടിയാണ്.

ഇതോടൊപ്പം മികച്ച ഗുണനിലവാരമുള്ള തൈകള്‍ എങ്ങനെ നിര്‍മിക്കാം എന്നതിനേക്കുറിച്ചും നഴ്‌സറി സംവിധാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുകയാണ് ഈ ലക്കം കര്‍ഷകന്‍.

നഴ്‌സറിയെന്നും ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊക്കെ എന്തോ വലിയ സംഭവങ്ങളാണെന്നാണ് സാധാരണ കൃഷിക്കാര്‍ക്കു തോന്നുക. എന്നാല്‍ അല്‍പം പരിശീലനവും ശാസ്ത്രിയ അറിവുമുണെ്ടങ്കില്‍ ഗ്രാഫ്റ്റിംഗും ബഡ്ഡിംഗുമൊക്കെ നടത്തിയ തൈകള്‍ ആര്‍ക്കും നിര്‍മിക്കാം, വില്‍ക്കാം. ഗുണമേന്മയുള്ള തൈകള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്നുറപ്പ്. അതിന് ഉത്തമ ഉദാഹരണമാണ് മണ്ണൂത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം. കഴിഞ്ഞ വര്‍ഷം 10 ലക്ഷം തൈകളാണ് ഇവിടെ വിറ്റുപോയത്. ഒരുതൈയ്ക്ക് നാലു രൂപനിരക്കിലായിരുന്നു വില്‍പന. കര്‍ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പച്ചക്കറി തൈകള്‍ കയറ്റി അയയ്ക്കുന്നു. ഒരു തൈയ്ക്ക് ഏഴു രൂപ നിരക്കിലാണ് ഇവര്‍ക്കു തൈ നല്‍കുന്നത്.

ഒരു ഇസ്രായേല്‍ പാഠം

കേരളത്തില്‍ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ കൃഷി സാധ്യമല്ലെന്നായിരുന്നു പൊതുവേയുള്ള ധാരണ. 2002ല്‍ കാര്‍ഷിക സര്‍വകലാശാല ഇതു പരീക്ഷിച്ചു നോക്കി. എന്നാല്‍ തൈ മുഴുക്കാതെ കടഭാഗം നേര്‍ത്ത് ചീഞ്ഞു പോകുകയായിരുന്നു ഫലം. ഇങ്ങനെ ഇരിക്കേ ഡോ. സി. നാരായണന്‍കുട്ടിക്ക് പച്ചക്കറിയിലെ നൂതന സാങ്കേതിക വിദ്യ പരിശീലനത്തിന് ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇസ്രായേലില്‍ നടക്കുന്ന ഹൈബ്രിഡ് പച്ചക്കറി തൈ ഉത്പാദനം, ചിന്തയില്‍ വലിയൊരു മാറ്റത്തിനു നാന്ദികുറിക്കുകയായിരുന്നു. അവിടെ കര്‍ഷകര്‍ വിത്തുപാകി തൈ ഉത്പാദിപ്പിക്കുന്ന രീതി കുറവായിരുന്നു. പകരം രോഗപ്രതിരോധ ശേഷിയുള്ളയുള്ള മികച്ചയിനം പച്ചക്കറിതൈകള്‍ വാങ്ങി നടുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. ഒരു വര്‍ഷം 30 ദശലക്ഷം തൈകളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. കീടവിമുക്തമായ തൈകള്‍ ഇവര്‍ കയറ്റി അയയ്ക്കുകയും ചെയ്യുന്നു. കേരളത്തില്‍ എന്തുകൊണ്ട് ഈ രീതി ഉപയോഗിച്ചുകൂട എന്ന ഡോ. നാരായണന്‍കുട്ടിയുടെ ചിന്തയാണ് പച്ചക്കറി തൈ ഉത്പാദനത്തില്‍ വന്‍ വിപ്ലവങ്ങള്‍ക്കു തുടക്കം കുറിച്ചതിനു പിന്നില്‍. പച്ചക്കറിയില്‍ ബാക്ടീരിയല്‍ വാട്ടം ഏറെ ബാധിക്കുന്ന തക്കാളി, മുളക്, വഴുതിന എന്നിവ തൈ ഉപയോഗിച്ച് കൃഷിചെയ്യുന്നതാണ് ഉത്തമം. പാവല്‍, പടവലം, പയര്‍ തുടങ്ങി വലിയ വിത്തുള്ളവ വിത്തുപയോഗിച്ചു തന്നെ കൃഷിചെയ്യാം.

കാബേജും കോളിഫ്‌ളവറും കേരളത്തില്‍

കാബേജും കോളിഫ്‌ളവറും വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തില്‍ എങ്ങനെ ഉത്പാദിപ്പിക്കാമെന്നതായി ഡോ. നാരായണന്‍കുട്ടിയുടെ അടുത്ത ചിന്ത. ഇതിനായി സ്വകാര്യ നഴ്‌സറികളെയെല്ലാം കൂട്ടുചേര്‍ത്തു. ഉഷ്ണ കാലാവസ്ഥയില്‍ കൃഷിചെയ്യാവുന്ന കാബേജ്, കോളിഫ്‌ളവര്‍ ഇനങ്ങളുടെ വിത്തുകളുണെ്ടങ്കില്‍ തരണമെന്ന് ഇവരോടു പറഞ്ഞു. ഒടുവില്‍ നാംധാരി എന്ന കമ്പനി കുറച്ചു വിത്തുകള്‍ സംഘടിപ്പിച്ചുനല്‍കി. ഇതില്‍ നിന്നും ഉരുത്തിരിച്ച, കേരളത്തിനിണങ്ങുന്ന 30 ഇനം കാബേജ്, കോളിഫ്‌ളവര്‍ വിത്തുകള്‍ സര്‍വകലാശാല വികസിപ്പിച്ചു. ഗ്രോബാഗ് കൃഷി വ്യാപിച്ച സമയമായതിനാല്‍ ഇവ കേരളത്തിലങ്ങോളമിങ്ങോളം ഗ്രോബാഗുകളില്‍ മുളച്ചു. കാബേജ് 600 ഗ്രാം മുതല്‍ 2.5 കിലോ വരേയും കോളിഫ്‌ളവര്‍ 600 ഗ്രാം മുതല്‍ 1.5 കിലോ വരെയും തൂക്കം ലഭിക്കുന്നതായിരുന്നു. ഈ മുന്നേറ്റമാണ് പച്ചക്കറി തൈ ഉത്പാദനത്തെക്കുറിച്ച് ഇരുത്തി ചിന്തിപ്പിച്ചത്.

രോഗപ്രതിരോധത്തിന് ഗ്രാഫ്റ്റിംഗ്

ബാക്ടീരിയല്‍ വാട്ടരോഗ സാധ്യത കൂടുതലുള്ള തക്കാളി, മുളകു തൈകള്‍ ഗ്രാഫ്റ്റിംഗിലൂടെ എങ്ങനെ ഉത്പാദിപ്പിക്കാമെന്നതായി പിന്നീടുള്ള ചിന്ത. മണ്ണില്‍ക്കൂടി പടരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരേ പ്രതിരോധശേഷിയുള്ള തൈകളെ റൂട്ട് സ്‌റ്റോക്കായി (മണ്ണില്‍ വളരുന്ന ഭാഗം) എടുത്ത് ഇതിനുമുകളില്‍ അത്യുത്പാദന ശേഷിയുള്ള ഇനങ്ങള്‍ ഗ്രാഫ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇതും ഇസ്രായേലില്‍ നിന്നും കണ്ടുപഠിച്ചതാണ്. ഇതിനായി ട്രേയില്‍ തൈകള്‍ ഉത്പാദിപ്പിച്ചു. കേരളത്തിലെ അമ്ലത്വമുള്ള മണ്ണിലെ പ്രധാന രോഗമാണ് ബാക്ടീരിയില്‍ വാട്ടം. തക്കാളി, മുളക്, വഴുതിന എന്നിവയിലാണ് ഇത് അധികമായി കണ്ടുവരുന്നത്. ഇത് തടയാനായി ചുണ്ടയുടെ തൈയില്‍ തക്കാളി, വഴുതിന എന്നിവ ഗ്രാഫ്റ്റ് ചെയ്തു. മുളകിന്റെ പ്രതിരോധ ശക്തിയുള്ള ഇനത്തില്‍ അത്യുത്പാദനശേഷിയുള്ള മുളകും കാപ്‌സിക്കവും ഗ്രാഫ്റ്റ് ചെയ്തു. നട്ട് 15 ദിവസം പ്രായമായ തൈയിലാണ് ഗ്രാഫ്റ്റിംഗ് നടത്തുന്നത്. 25-ാം ദിവസം പറിച്ചു നടത്തക്കരീതിയിലാകും. ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്യണമെങ്കില്‍ ഗ്രാഫ്റ്റ് ക്‌ളിപ്പ് ആവശ്യമാണ്. ഇത് ഇന്ത്യയില്‍ ലഭ്യമല്ല. ആദ്യം ഫ്രൂട്ടിവാങ്ങിച്ച് അതിന്റെ സ്‌ട്രോ ഇട്ടായിരുന്നു ഗ്രാഫ്റ്റിംഗ്. പിന്നീട് തൃശൂരിലെ കാവുങ്ങല്‍ അഗ്രി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷിജിത്ത് ഇത് ഇറക്കുമതി ചെയ്തു തന്നു. ഇപ്പോള്‍ ഇതുപയോഗിച്ചാണ് ഗ്രാഫ്റ്റിംഗ് നടക്കുന്നത്. ഇന്ന് ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കെല്ലാം ഇവിടുന്ന് പ്രോട്രേയില്‍ വളര്‍ത്തി ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ പോകുന്നു. കര്‍ണാടക സര്‍ക്കാര്‍ അരലക്ഷം തൈകളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിഎഫ്പിസികെയ്ക്കും തൈകളും സാങ്കേതിക സഹായവും നല്‍കുന്നു.

വിത്തുനല്‍കിയാല്‍ ഗ്രാഫ്റ്റ് ചെയ്തു നല്‍കും

കര്‍ഷകര്‍ നല്‍കുന്ന അത്യുത്പാദനശേഷിയുള്ള വിത്തുകള്‍ സര്‍വകലാശാലയില്‍ മുളപ്പിച്ച് ഗ്രാഫ്റ്റ് ചെയ്തും നല്‍കുന്നുണ്ട്. ഗ്രാഫ്റ്റ് ചെയ്യേണ്ട റൂട്ട് സ്റ്റോക്ക് സര്‍വകലാശാല വളര്‍ത്തും. അതിലേക്ക് കര്‍ഷകര്‍ നല്‍കിയ വിത്തു മുളപ്പിച്ച് ഗ്രാഫ്റ്റ് ചെയ്താണ് നല്‍കുക. പോളി ഹൗസിനുള്ളില്‍ സര്‍വകലാശാലയിലെ ഫാം ജീവനക്കാര്‍ തന്നെയാണ് ഇതു ചെയ്യുന്നത്. വര്‍ഷകാലത്ത് വളര്‍ത്താനുള്ള ഗ്രാഫ്റ്റ് ചെയ്ത മുളക്, വഴുതിന തൈകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കിയാല്‍ ഇവിടെ നിന്നു ലഭിക്കും.
ഫോണ്‍ ഡോ. സി. നാരായണന്‍ കുട്ടി- 9495634953. ലേഖകന്റെ ഫോണ്‍- 9349599023.

Related posts