മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യന്‍ ടെന്നീസ് റാണി

sp-saniyaഅജിത് ജി. നായര്‍

ഇന്ത്യന്‍ വനിതാ ടെന്നീസിനു മേല്‍വിലാസം ഉണ്ടായ തീയതിയാണ് 1986 നവംബര്‍ 25. സാനിയ മിര്‍സയെന്ന പെണ്‍കുട്ടി മുംബൈയില്‍ ജനിച്ചത് അന്നാണ്. ബില്‍ഡറായ ഇമ്രാന്‍ മിര്‍സയും ഭാര്യ നസീമയും തങ്ങളുടെ മൂത്തമകള്‍ ടെന്നീസ് ലോകത്ത് ഇത്രത്തോളം വളരുമെന്ന് ഒരിക്കലും വിചാരിച്ചിരിക്കാനിടയില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനു ശേഷം ഇന്ത്യന്‍ യുവത്വത്തെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു യുവതാരം സമീപഭാവിയില്‍ ഉണ്ടായിട്ടില്ലെന്നതു വാസ്തവം.

രാമനാഥന്‍ കൃഷ്ണന്‍, രമേഷ് കൃഷ്ണന്‍, വിജയ് അമൃത് രാജ്, ലിയാന്‍ഡര്‍ പെയ്‌സ്, മഹേഷ് ഭൂപതി… ഇന്ത്യന്‍ ടെന്നീസിന് വാഴ്ത്തിപ്പാടാന്‍ പുരുഷകേസരികള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍, വനിതകളുടെ ചരിത്രത്തില്‍ സാനിയ ഏകയാണ്. പിന്നില്‍ ആരുമില്ല, ഒപ്പവും. ശേഷം ആരെങ്കിലും വരുമോയെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ടെന്നീസ് കരിയര്‍

ആറാം വയസില്‍ലേ കൊച്ചുസാനിയ ടെന്നീസ് റാക്കറ്റേന്താന്‍ തുടങ്ങിയിരുന്നു. പിതാവായിരുന്നു ആദ്യഗുരു. പ്രശസ്ത ടെന്നീസ്താരം മഹേഷ് ഭൂപതിയുടെ പിതാവായ സി.ജി. കൃഷ്ണഭൂപതിയുടെ ശിഷ്യത്വത്തില്‍ സാനിയ കൂടുതല്‍ മെച്ചപ്പെട്ടു. ഹൈദരാബാദിലെ നിസാം ക്ലബ്ബിലായിരുന്നു ആദ്യകാല പരിശീലനം. സെക്കന്ദരാബാദിലെ സിന്നറ്റ് അക്കാദമിയില്‍ നിന്നും പ്രൊഫഷണല്‍ ടെന്നീസിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. 2001ല്‍ ജൂനിയര്‍ തലത്തില്‍ അരങ്ങേറ്റം. പതിനഞ്ചു വയസു മാത്രമായിരുന്നു അപ്പോള്‍ പ്രായം. പൂനയിലും ന്യൂഡല്‍ഹിയിലും നടന്ന ഐടിഎഫ് ചാമ്പ്യന്‍ഷിപ്പുകളില്‍ യഥാക്രമം ക്വാര്‍ട്ടറിലും സെമിയിലും എത്താന്‍ സാനിയയ്ക്കായി.

2002ല്‍ തുടക്കത്തില്‍ തോല്‍വികള്‍ നേരിട്ടെങ്കിലും തുടര്‍ച്ചയായ മൂന്നു കിരീടങ്ങള്‍ നേടി സാനിയ വന്‍ തിരിച്ചുവരവാണു നടത്തിയത്. 2002ല്‍ ബുസാനില്‍ നടന്ന എഷ്യന്‍ ഗെയിംസില്‍ ലിയാന്‍ഡര്‍ പെയ്‌സുമൊത്ത് വെങ്കലം നേടാനും കഴിഞ്ഞു. 2003ല്‍ ഹൈദരാബാദില്‍ നടന്ന എപി ടൂറിസം ഓപ്പണിലൂടെ സാനിയ പ്രഫഷണല്‍ ടെന്നീസില്‍ ആദ്യ ചുവടുവച്ചു, ആദ്യ ഡബ്ലുടിഎ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്താകാനായിരുന്നു സാനിയയുടെ വിധി. ആ വര്‍ഷത്തെ വിംബിള്‍ഡണില്‍ കളിച്ച സാനിയ, നിരുപമ വൈദ്യനാഥനു ശേഷം ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടവും സ്വന്തമാക്കി. അലീസാ ക്ലെബനോവയ്‌ക്കൊപ്പം ഡബിള്‍സില്‍ കിരീടം നേടിയാണ് സാനിയ മടങ്ങിയത്.

റിതാ ഡാബറിനു ശേഷം ഗ്രാന്‍ഡ്‌സ്‌ലാം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും അങ്ങനെ സാനിയയ്ക്കു സ്വന്തം. അതേ വര്‍ഷം തന്നെ സനാ ഭാംബ്രിക്കൊപ്പം യുഎസ് ഓപ്പണ്‍ ജൂനിയര്‍ വിഭാഗം സെമിയിലെത്താനും സാനിയയ്ക്കായി. 2003ല്‍ ഹൈദരാബാദ് ആതിഥേയത്വം അരുളിയ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണമെഡലുകളാണു സാനിയ വാരിക്കൂട്ടിയത്.

2004ലും ഹൈദരാബാദില്‍ എപി ടൂറിസം ഓപ്പണില്‍ ഇറങ്ങിയ സാനിയയ്ക്ക് ആദ്യ റൗണ്ടില്‍ പരാജയപ്പെടാനായിരുന്നു വിധി. എന്നാല്‍ ലീസല്‍ ഹ്യൂബറുമൊത്ത് ഡബിള്‍സില്‍ മത്സരിച്ച സാനിയ തന്റെ കരിയറിലെ ആദ്യ ഡബ്ലുടിഎ കിരീടം സ്വന്തമാക്കുന്നതിനു നാട്ടുകാര്‍ സാക്ഷിയായി. 2004ല്‍ ആറ് ഐടിഎഫ് കിരീടങ്ങളാണു സാനിയ സ്വന്തമാക്കിയത്. 2005ല്‍ തന്റെ വീണ്ടും എപി ഓപ്പണില്‍ മത്സരിച്ച സാനിയ ഡബ്ലുടിഎ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം സ്വന്തം പേരിലെഴുതി.

ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റില്‍ അരങ്ങേറുന്നു

2005ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീനിയര്‍ ലെവല്‍ അരങ്ങേറ്റം. ആതിഥേയതാരം സിന്‍ഡി വാട്‌സനെ തോല്പിച്ച് രണ്ടാം റൗണ്ടില്‍ കടന്ന സാനിയ ഹംഗേറിയന്‍ താരം പെട്രാ മാന്‍ഡുലയെ മറികടന്ന് മൂന്നാം റൗണ്ടിലെത്തി. എന്നാല്‍ മൂന്നാം റൗണ്ടില്‍ അത്തവണത്തെ ചാമ്പ്യനായ സെറീനയ്ക്കു മുന്നില്‍ വീണതോടെ ഓസ്‌ട്രേലിയയില്‍നിന്നു മടക്കം. അത്തവണത്തെ ഫ്രഞ്ച് ഓപ്പണില്‍ ഒന്നാം റൗണ്ടിലും വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടിലും വീണ സാനിയ യുഎസ് ഓപ്പണില്‍ നാലാം റൗണ്ടിലെത്തി ചരിത്രം സൃഷ്ടിച്ചു. പക്ഷേ, പിന്നീടൊരിക്കലും എതെങ്കിലും ഒരു ഗ്രാന്‍ഡ്‌സ്‌ലാം സിംഗിള്‍സില്‍ മൂന്നാം റൗണ്ടിനപ്പുറം കടക്കാന്‍ സാനിയയ്ക്കു സാധിച്ചില്ല.

എന്നാല്‍, സാനിയയെന്ന ഡബിള്‍സ് താരം അതിനോടകം ടെന്നീസ് ലോകത്ത് തന്റെ ഇടം കണെ്ടത്തിയിരുന്നു. 2009ല്‍ മഹേഷ് ഭൂപതിയുമൊത്തുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം നേട്ടം സാനിയയുടെ കരിയറില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. ഗ്രാന്‍ഡ്‌സ്‌ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത. 2102 ഫ്രഞ്ച് ഓപ്പണില്‍ നേട്ടം ആവര്‍ത്തിച്ചു. ഇത്തവണയും ഭൂപതിയായിരുന്നു പങ്കാളി. 2014ല്‍ ബ്രസീലിയന്‍ താരം ബ്രൂണോ സോറസുമൊത്ത് യുഎസ് ഓപ്പണും സ്വന്തമാക്കി.

റഷ്യയുടെ എലീന വെസ്‌നീന, ഇസ്രയേല്‍ താരം ഷഹര്‍ പീര്‍, അമേരിക്കന്‍ താരം ബെഥാനി മാറ്റെക് സാന്‍ഡ്, സിംബാവെയുടെ കാരാബ്ലാക്ക എന്നിങ്ങനെ ധാരാളം താരങ്ങള്‍ക്കൊപ്പം ഡബിള്‍സ് കളിച്ചെങ്കിലും ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടം മാത്രം സാനിയയ്ക്ക് അന്യമായി നിന്നു. 2015ല്‍ സാനിയയുടെ പങ്കാളിയായി സ്വിസ് മിസ് മാര്‍ട്ടിന ഹിംഗിസ് എത്തിയതോടെ ചരിത്രം വഴിമാറിത്തുടങ്ങി. ഇരുവരും ഒരുമിച്ചു മത്സരിച്ച ആദ്യ മൂന്നു ടൂര്‍ണമെന്റിലും കിരീടനേട്ടം. പിന്നീട് ഒന്നു പതറിയതെങ്കിലും സഖ്യം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നതാണ് കണ്ടത്. വിംബിള്‍ഡണും യുഎസ് ഓപ്പണുമുള്‍പ്പെടെ 11 കിരീടങ്ങളാണ് സഖ്യം സ്വന്തമാക്കിയത്. 40 വിജയങ്ങളുമായി തുടര്‍വിജയങ്ങളുടെ കണക്കില്‍ രണ്ടാമതുമെത്തി. ടൂര്‍ഫൈനലും ജയിച്ച് സീസണ്‍ അവസാനിപ്പിച്ച ഇവര്‍ 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വെന്നിക്കൊടി പാറിച്ചു. ഡബിള്‍സില്‍ നിലവിലെ ഒന്നാം നമ്പറായ സാനിയ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി.

ഒളിമ്പിക് പ്രതീക്ഷകള്‍

സാനിയ എന്ന താരത്തിനൊപ്പം മത്സരിക്കാന്‍ എന്നും ഇന്ത്യന്‍ ടീമിനുള്ളില്‍ മത്സരം നടന്നിരുന്നു. ഇത്തവണ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ ഇറങ്ങുന്നത്. പ്രാര്‍ഥനാ തോംബാറാണു ഡബിള്‍സിലെ പങ്കാളി. ഡബിള്‍സില്‍ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരത്തിനൊപ്പമിറങ്ങുന്നതിനാല്‍ അമിത പ്രതീക്ഷകളില്ലെങ്കിലും, രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ ഒരു സ്വര്‍ണം എന്നത് 125 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണ്.

ബഹുമതികള്‍

2004ല്‍ 17-ാം വയസില്‍ അര്‍ജുന അവാര്‍ഡ് സാനിയയെ തേടിയെത്തി. 2006ല്‍ പദ്മശ്രീയും 2016ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ഈ വനിതാ രത്‌നത്തെ ആദരിച്ചു. 2015ല്‍ ലഭിച്ച രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നയും സാനിയയുടെ മികവിനുള്ള അംഗീകാരമായി.സ്വന്തം നാടായ ഹൈദരാബാദില്‍ ഒരു ടെന്നീസ് അക്കാഡമിക്കും സാനിയ തുടക്കം കുറിച്ചു.

Related posts