മെഡല്‍ പ്രതീക്ഷയില്‍ ടിന്റു

sp-tintuബിജോയി ജോസഫ്

കോഴിക്കോട്: മെലിഞ്ഞ ശരീരം, ശോഷിച്ച കാലുകള്‍… ഒരു കായിക താരത്തിനു വേണ്ട ഒരു യോഗ്യതയും ആരും കല്‍പ്പിക്കാതിരുന്ന ഒരു തനി നാട്ടിന്‍പുറത്തുകാരി തന്റെ രണ്ടാം ഒളിമ്പിക്‌സിന്റെ തിരക്കിലാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായുള്ള ടിന്റു ലൂക്ക റിയോ ഒളിമ്പിക്‌സിന്റെ ട്രാക്കിലിറങ്ങുമ്പോള്‍ രാജ്യം ഒരു മെഡല്‍ പ്രതീക്ഷിച്ചാല്‍ അത് ഒരിക്കലും അതിമോഹമാകില്ല. 800 മീറ്ററില്‍ കായികകേരളത്തിന്റെ അഭിമാനതാരമായാണ് ടിന്റു ബ്രസീലില്‍ എത്തുക. പി.ടി. ഉഷയുടെ പ്രിയശിഷ്യ ടിന്റു 4ഃ400 മീറ്റര്‍ റിലേയിലും ഇടംപിടിച്ചിട്ടുണ്ട്.

ഒന്നാംക്ലാസ് മുതല്‍ ഓട്ടത്തിലും ചാട്ടത്തിലും താത്പര്യം കാണിച്ചിരുന്നു വാളാംതോട് ലൂക്ക-ലിസി ദമ്പതികളുടെ മൂത്ത മകളാണ് ടിന്റു. കായികതാരമായിരുന്ന ലിസി മകള്‍ക്കും തന്റെ അഭിരുചിതന്നെയാണെന്ന് കണെ്ടത്തുകയായിരുന്നു. കരിക്കോട്ടക്കരി സെന്റ് തോമസ് സ്കൂളിലെ പഠനത്തിനൊപ്പം ലഭിക്കുന്ന സമയങ്ങളിലൊക്കെ മകള്‍ക്ക് ലിസി പരിശീലനം നല്‍കിപ്പോന്നു. സബ്ജില്ല, ജില്ല തലമത്സരങ്ങളില്‍ ലോംഗ്ജംപില്‍ സമ്മാനം നേടാന്‍ ടിന്റുവിന് സഹായകമായത് ഈ പരിശീലനമായിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരിട്ടി സബ്ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂള്‍ മീറ്റിലും ടിന്റു പങ്കെടുത്തിരുന്നു.

ഈയൊരു യോഗ്യതയുമായി ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ പടിവാതിലില്‍ വന്നുനിന്ന പെണ്‍കുട്ടിയെ പി.ടി. ഉഷ ഇന്ന് ഒളിമ്പ്യന്‍ ടിന്റുവാക്കി മാറ്റിയിരിക്കുകയാണ്. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ഉഷ സ്വന്തമാക്കിയ അഭിമാനപ്രകടനം തന്റെ പ്രിയശിഷ്യ മറികടക്കുന്നതിനായുള്ള കഠിന പരിശീലനമാണ് ഉഷ സ്കൂളില്‍ ടിന്റുവിന് ലഭിക്കുന്നത്. 2002ലാണ് ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് ആരംഭിക്കുന്നത്. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ പ്രവേശനം കാത്തുനിന്ന 800ലധികം കുട്ടികളില്‍ ഒരാളായിരുന്നു ടിന്റു ലൂക്ക. അവരില്‍നിന്ന് 60 കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ അക്കൂട്ടത്തിലും ടിന്റു പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന പരിശീലനത്തിനൊടുവില്‍ കണെ്ടത്തിയ 12 പേരില്‍ അവസാന സ്ഥാനക്കാരിയായി ഉഷ സ്കൂളിന്റെ ഭാഗമായതോടെയാണ് ടിന്റു എന്ന കായികപ്രതിഭയെ ലോകം അറിയാന്‍ തുടങ്ങിയത്.

കായികതാരത്തിനു വേണ്ട ഒരു യോഗ്യതയും തുടക്കത്തില്‍ ടിന്റുവിന് അവകാശപ്പെടാനില്ലായിരുന്നു. കഠിനാധ്വാനവും എന്തും ചെയ്യാനുള്ള മനസുമാണ് ടിന്റുവിനെ നയിക്കുന്നതെന്ന് പി.ടി. ഉഷ പറയുന്നു. ഉഷയെ പരിശീലകയായി ലഭിച്ചപ്പോള്‍ തന്നെ തന്റെ കായിക ജീവിതത്തിന് വിജയം കൈവരിച്ചെന്ന് ടിന്റു. തന്നെ വിജയത്തിലേക്ക് നയിക്കാന്‍ ഉഷയെന്ന പരിശീലകയ്ക്കു കഴിയുമെന്നുള്ള അടിയുറച്ച വിശ്വാസമാണ് ടിന്റുവിനെ രണ്ടാം ഒളിമ്പിക്‌സിന്റെ പടിവാതിലില്‍ എത്തിച്ചിരിക്കുന്നത്.

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലാണ് ടിന്റു ആദ്യം പങ്കെടുക്കുന്നത്. 2011ല്‍ സൗത്ത് കൊറിയയിലെ ദേഗു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചാണ് ടിന്റു ഒളിമ്പിക്‌സില്‍ 800 മീറ്ററില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നത്. ഹീറ്റ്‌സില്‍ നാലാമതായി എത്തിയാണ് ടിന്റു സെമിഫൈനലില്‍ കടന്നത്. സെമിയില്‍ റഷ്യന്‍ താരങ്ങളടങ്ങുന്ന മികച്ച ഗ്രൂപ്പിലായിരുന്നു ടിന്റു ഓടേണ്ടിവന്നത്. ആറാം സ്ഥാനത്തെത്തുന്ന പ്രകടനത്തോടെ ടിന്റുവിന് ആദ്യ ഒളിമ്പിക്‌സില്‍നിന്ന് പടിയിറങ്ങേണ്ടിവന്നു. പിന്നീട് ടിന്റു മത്സരിച്ച ഗ്രൂപ്പിലുണ്ടായിരുന്ന രണ്ടു റഷ്യന്‍ താരങ്ങള്‍ മരുന്നടിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെടുകയും ഒരു താരം അമിത പുരുഷ ഹോര്‍മോണിന്റെ പേരില്‍ വിവാദത്തില്‍പ്പെടുകയുമുണ്ടായി. ഈ മൂന്നുപേരും അന്ന് ടിന്റുവിന്റെ മുമ്പിലോടി ഫൈനലില്‍ കടന്നവരായിരുന്നു. വിവാദത്തില്‍പ്പെട്ട ഈ താരങ്ങള്‍ക്ക് അന്ന് മത്സരക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ അഥവാ അവര്‍ തന്നെപ്പോലുള്ള വനിതാ താരങ്ങളായിരുന്നെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഫൈനലില്‍ ഓടാന്‍ തനിക്ക് അവസരം ലഭിച്ചേനെയെന്ന് ടിന്റു ഉറപ്പിച്ചു പറയുന്നു.

2015ല്‍ മോസ്‌കോയില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വച്ചാണ് ടിന്റു റിയോ ഒളിമ്പിക്‌സ് ബര്‍ത്ത് സ്വന്തമാക്കിയത്. ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടിന്റു. പരിശീലക ഉഷയ്ക്കും ടിന്റുവിന്റെ പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തിയാണുള്ളത്. വിദേശ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമില്ലാത്തതാണ് ടിന്റുവിനെപ്പോലുള്ള താരങ്ങളുടെ പ്രകടനത്തിന് തിരിച്ചടിയാകുന്നതെന്ന് ഉഷ പറയുന്നു. ഒരു വര്‍ഷം മുമ്പേ ഒളിമ്പിക്‌സ് യോഗ്യത നേടാനായെങ്കിലും രണ്ടു വിദേശ മത്സരങ്ങളില്‍ മാത്രമാണ് ടിന്റുവിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സര്‍ക്കാരും അത്‌ലറ്റിക്‌സ് ഫെഡറേഷനുമൊക്കെ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുകയാണെങ്കില്‍ കേരളത്തില്‍നിന്നുള്ള താരങ്ങള്‍ക്കും അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടാനാകുമെന്നത് തന്റെ അനുഭവത്തില്‍നിന്ന് ഉറപ്പിച്ചുപറയാനാകുമെന്ന് ഉഷ വ്യക്തമാക്കുന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനെക്കാളും മികച്ച സമയം തുടര്‍ന്നുള്ള മത്സരങ്ങളില്‍ കണെ്ടത്താന്‍ ടിന്റുവിന് കഴിഞ്ഞെതും മെഡല്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

ടിന്റു ലൂക്ക

ജനനം-1989 ഏപ്രില്‍ 21, വാളാംതോട്,

നേട്ടങ്ങള്‍

800 മീറ്റര്‍ നാഷണല്‍ റിക്കാര്‍ഡ്(1:59.17)

2012 ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ സെമിയില്‍ ആറാം സ്ഥാനം

ഏഷ്യന്‍ ഗെയിംസ്

2014 ഇഞ്ചിയോണ്‍ 4ഃ400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം

2014 ഇഞ്ചിയോണ്‍ 800 മീറ്റര്‍ വെള്ളി

2010 ഗ്വാങ്ഷു 800 മീറ്റര്‍ വെങ്കലം

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്

2013 പൂന 4ഃ400 സ്വര്‍ണം

2015 വുഹാന്‍ 800 മീറ്റര്‍ സ്വര്‍ണം

2011 കോബ് 4ഃ400 വെള്ളി

2015 വുഹാന്‍ 4ഃ400 വെള്ളി

2011 കോബ് 800 വെങ്കലം

2013 പൂന 800 വെങ്കലം

Related posts