കളമശേരി: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്ലീം ചികിത്സയ്ക്കിടെ ജൂലൈ 18 നു മരണമടഞ്ഞ സംഭവത്തിലാണ് നീതിക്കായി മുറവിളി ഉയരുന്നത്. ഷംന മരിച്ച് പിറ്റേദിവസം തന്നെ കളമശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ പിതാവ് അബൂട്ടി ചികിത്സപിഴവ് ആരോപിച്ച് പരാതി നല്‍കിയിരുന്നു. കടുത്ത പനിക്കു ചികിത്സ തേടിയ മകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഹൃദയാഘാതം വന്നു മരിച്ചതു ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയാണ് പിതാവ് പരാതി നല്‍കിയത്. മകളുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്നതിനു മുമ്പാണ് പരാതി കൈമാറിയത്.
പിതാവിന്റെയും ബന്ധുക്കളുടെയും ആരോപണങ്ങളെ ശരിവയ്ക്കുന്ന രീതിയില്‍ മെഡിക്കല്‍, ഉന്നതതല റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പോലീസ് അന്വേഷണം വൈകിപ്പിക്കുന്നതായാണ് ബന്ധുക്കളുടെ പരാതി.വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഷംനയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ആന്തരാവയങ്ങളുടെ പരിശോധനയും തീരുമാനിച്ചു. പിറ്റെ ദിവസം പോസ്റ്റ്മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളജിലും രണ്ടാഴ്ചയ്ക്കുള്ളില്‍ ആന്തരാവയങ്ങളുടെ പരിശോധന തിരുവന്തപുരം സെന്‍ട്രല്‍ ലാബിലും നടന്നു. സംഭവ ദിവസം രാത്രി മരുന്നിന്റെ സാമ്പിളുംമറ്റും പോലീസ് സീല്‍ ചെയ്തു.
എന്നാല്‍, അന്വേഷണത്തിന്‍െറ ആദ്യ ഭാഗം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ പോലീസ് പെട്ടെന്നാണ് നിശബ്ദമായത്. പോസ്റ്റ്മോര്‍ട്ടം, ലാബ് എന്നിവ.ുടെ റിപ്പോര്‍ട്ടുകള്‍ ബന്ധുക്കള്‍ക്കു പോലും ആദ്യഘട്ടത്തില്‍ കൊടുക്കാന്‍ തയാറായില്ല. ഡോക്ടര്‍മാരെ മാത്രമല്ല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ സംവിധാനത്തെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. ആരുടെയോ കടുത്ത സമ്മര്‍ദ്ദം മൂലമാണ് റിപ്പോര്‍ട്ട് മറച്ചു വയ്ക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിനിടയില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ കണ്ണൂരിലെ ഷംനയുടെ വീട്ടിലും മുഖ്യമന്ത്രി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും വന്നു പോയി. വകുപ്പ്തല അന്വേഷണം ആരോഗ്യമന്ത്രി പ്രഖ്യാപിച്ച് അതുപൂര്ത്തിയായെങ്കിലും ഔദ്യോഗികമായി പുറത്തുവിടാനോ അതില്‍ പ്രതികരിക്കാനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകള്‍ കൂടാതെ സംഭവത്തെ വിലയിരുത്തി മൂന്നുതരം റിപ്പോര്‍ട്ടുകളാണ് തയാറായിട്ടുള്ളത്. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്കിയ മൂന്നംഗ സമിതി, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിയോഗിച്ച മൂന്നംഗ സമിതി, ഷംനയെ വാര്‍ഡില്‍ ചികിത്സിച്ച ഒരു ഡോക്ടര്‍ നല്കിയ റിപ്പോര്‍ട്ട് എന്നിവയാണവ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉന്നതതല അന്വേഷണത്തില്‍ ആശുപത്രിയുടെ ശോചനീയവസ്ഥയാണ് എടുത്ത് പറഞ്ഞത്. ഷംനയെ ഇഞ്ചക്റ്റ് ചെയ്ത മരുന്ന് ഹൃദയാഘാതം ഉണ്ടാക്കിയപ്പോള്‍ പ്രതിമരുന്നു നല്കാന് ശ്രമിച്ചില്ലെന്നതു മാത്രമല്ല അടിയന്തിരമായി നല്കാന് ഓക്സിജന്‍ പോലും ലഭ്യമല്ലെന്നാണ് സമിതിയിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാരീതിക്കോ സംവിധാനത്തിനോ യാതൊരു പാകപ്പിഴയുമില്ലെന്നാണ് മറ്റു രണ്ട് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഷംനയെ ചികിത്സിയ്ക്കാന്‍ കൊണ്ടു വന്ന സഹപാഠികളുടെ മൊഴിയും പോസ്റ്റ്മോര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകളും ഡോക്ടര്‍മാരുടെ അവകാശ വാദങ്ങളെ ഖണ്ഡിക്കുന്നവയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.സഹപാഠികളുടെ മൊഴിയനുസരിച്ചു കുത്തിവയ്പ്പിനെ തുടര്‍ന്നു ഷംനയുടെ വായില്‍ നിന്നു നുരയും പതയും വന്നപ്പോള്‍ വലിച്ചെടുത്തു കളയാനുള്ള മെഷീന് ലഭ്യമായില്ല. നാലാം നിലയിലെ വാര്‍ഡില്‍ നിന്നു താഴേയ്ക്ക് കൊണ്ടുപോകാന്‍ ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല. സ്ട്രക്ച്ചര്‍ എടുത്ത് കൊണ്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും താഴെ വരേണ്ടി വന്നു; ഐസിയുവിലേക്ക് എത്തിക്കാന്‍ 20 മിനിറ്റ് വൈകി എന്നിവയാണ് പ്രധാനമായും പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുമ്പോള്‍ രോഗനിര്‍ണ്ണയത്തിലെ പിഴവെന്നാണ് ലാബ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. എംബിബിഎസ് വിദ്യാര്‍ഥിനിയായ ഷംനയ്ക്ക് കുറച്ച് ദിവസമായി ഉണ്ടായിരുന്ന കടുത്ത പനി ഡെങ്കിപ്പനി പോലെയുള്ള ഏതെങ്കിലും മാരകമായ പനിയാണെന്ന് തിരിച്ചറിയാതെ അത്തരം രോഗികള്‍ക്ക് കുത്തിവയ്ക്കാന്‍ പാടില്ലാത്ത മരുന്ന് കുത്തിവച്ചതാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്‍െറ ആദ്യ നിഗമനം. ഇഞ്ചക്റ്റ് ചെയ്ത മരുന്ന് മരണ ഹേതുവായ ഹൃദയാഘാതത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, ഇത്രയും ഗുരുതരമായ പ്രശ്നങ്ങള്‍ പകല്‍ പോലെ വ്യക്തമായിട്ടും പോലീസ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. റിപ്പോര്‍ട്ടുകളില്‍ വിദഗ്ദ്ധാഭിപ്രായം ലഭിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയെന്നതാണ് ഇനി ചെയ്യേണ്ടത്. എന്നാല്‍, കഴിഞ്ഞ ദിവസം ഷംനയുടെ പിതാവ് അബൂട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടശേഷമാണ് മെഡിക്കല്‍ ബോര്‍ഡിനായി പോലീസ് ജില്ലാ മെഡിക്കല്‍ ഓഫീസറിന് അപേക്ഷ നല്‍കിയത്. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഇനിയും ദിവസങ്ങളെടുക്കും. പ്രതിപക്ഷ നേതാവ് ഇടപെടുന്നതിന് മുമ്പ് മെഡിക്കല്‍ കോളജിലെ ഒരു ചടങ്ങിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവ് നേരില്‍ കണ്ട് അന്വേഷണം വൈകുന്നതായി പരാതിപ്പെട്ടിരുന്നു.