മെഡിക്കല്‍ ഷോപ്പ് പരിശോധന തുടരും: എക്‌സൈസിനെതിരെ ഫാര്‍മസിസ്റ്റുമാര്‍

kkd-impactകോഴിക്കോട്: എക്‌സൈസ് വകുപ്പ് ആരംഭിച്ച മെഡിക്കല്‍ ഷോപ്പ് പരിശോധനക്കെതിരേ സ്വകാര്യ ഫാര്‍മസിസ്റ്റുമാര്‍. ജൂണില്‍ കമ്മീഷണര്‍ നല്കിയ ഉത്തരവ് പ്രകാരമാണ് മെഡിക്കല്‍ ഷോപ്പുകളില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. അലോപ്പതി മരുന്നുകള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതു വ്യാപകമായെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. എല്ലാ ഔഷധ വിതരണ സ്ഥാപനങ്ങളും പരിശോധിക്കുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനെ അധികാരപ്പെടുത്തിയിരിക്കേ എക്‌സൈസ് വകുപ്പിന്റെ ഇപ്പോഴത്തെ പരിശോധന ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി. പ്രവീണും ജനറല്‍ സെക്രട്ടറി ഗലീലിയോ ജോര്‍ജ്ജും പറഞ്ഞു.

പരിശോധന അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഏത് തരത്തിലുള്ള ഔഷധവും കേരളത്തില്‍ എവിടെയെങ്കിലും കൂടുതലായി വിറ്റഴിക്കപ്പെടുന്നുണ്ടെങ്കില്‍ പ്രസ്തുത സ്ഥലത്തെ മൊത്ത വ്യാപാരിയെയോ ചില്ലറ വ്യാപാരിയെയോ നിമിഷങ്ങള്‍ക്കുളളില്‍ കണ്ടെത്താന്‍ സാധിക്കുമെന്നിരിക്ക എല്ലാ ഔഷധ വ്യാപാരികളെയും ഫാര്‍മസിസ്റ്റുകളെയും സംശയത്തിന്റെ കുന്തമുനയില്‍ നിര്‍ത്തുകയാണ് എക്‌സൈസ് ഉദ്യാഗസ്ഥര്‍ ചെയ്യുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

മാനസിക രോഗത്തിനും അപസ്മാരത്തിനും ന്യൂറോ വിഭാഗത്തിലും ഉപയോഗിക്കുന്ന മരുന്നുകള്‍ പൂര്‍ണ്ണമായും എക്‌സൈസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കണമെന്ന വാദം അപ്രായോഗികമാണെന്ന് അവര്‍ പറഞ്ഞു.രാജ്യത്തെ നിയമ പ്രകാരം ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിതരണം ചെയ്യാന്‍ പാടില്ലാത്ത മരുന്നുകള്‍ പരിശോധിക്കാന്‍ ഡ്രഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് മാത്രമെ അധികാരമുള്ളു. ഫാര്‍മസിയില്‍ ഉന്നത് ബിരുദം നേടിയ വകുപ്പ് ഉദ്യോഗസ്ഥന് മരുന്നുകളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും പ്രതി പ്രവര്‍ത്തനത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും ആധികാരമായി പറയാനാകും.

എന്നാല്‍ അലോപ്പതി മരുന്നുകളെ കുറിച്ച് യാതോരു പരിജ്ഞാനവുമില്ലാത്ത എക്‌സൈസ് ഉദ്യാഗസ്ഥരുടെ പരിശോധന ഈ രംഗത്ത് അരക്ഷിതാവസ്ഥയും ഔഷധ ദൗര്‍ലഭ്യവും ഉണ്ടാക്കുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന് പുറത്തു നിന്ന് ലഹരി വസ്തുക്കളും ലഹരി മരുന്നുകളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. അത്തരം സ്ഥലങ്ങളില്‍ എക്‌സൈസിന്റെയും പോലീസിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പകരം മരുന്ന് വ്യാപാരത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള നടപടി അപലപനീയമാണ്.

്്അതേസമയം മെഡിക്കല്‍ ഷോപ്പുകളിലെ പരിശോധന കര്‍ശനമായി തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ സഹകരണത്തോടെയാണു ഷോപ്പുകളില്‍ പരിശോധന നടത്തുന്നത്. നിലവില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ ആറും കോഴിക്കോട് താലൂക്കിലെ പത്തും മെഡിക്കല്‍ ഷോപ്പുകളിലായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന. ഈ പതിനാറ് സ്ഥാപനങ്ങളും നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റെന്‍സ് (എന്‍ഡിപിഎസ്) നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ന്യൂനതകള്‍ പരിഹരിക്കാന്‍ ഇവര്‍ക്കു നോട്ടീസ് നല്കിയിരിക്കയാണെന്നും എക്‌സൈസ് അറിയിച്ചു.

Related posts