മെസി അര്‍ജന്റീനയായി

sp-arjenteenaഹൂസ്റ്റണ്‍: ആരാധകരുടെ പരാതി തീര്‍ത്ത് ലയണല്‍ മെസി അര്‍ജന്റീനയുടെ നീല, വെള്ള വരയുള്ള ജഴ്‌സിയില്‍ നിറഞ്ഞു കളിച്ചു. ഫലമോ അര്‍ജന്റീന ഏറ്റവും മികച്ച ജയവുമായി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനം രാജകീയമാക്കി. സെമിയില്‍ ആതിഥേയരായ യുഎസ്എയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ശതാബ്ദി കിരീടത്തിന് അരികിലെത്തി. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ റിക്കാര്‍ഡും ഈ മത്സരത്തില്‍ മെസി സ്വന്തമാക്കി. മനോഹരമായ ഫ്രീകിക്ക് ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മെസി രാജ്യത്തിനുവേണ്ടിയും തനിക്കു മികവ് പുറത്തെടുക്കാനാകുമെന്ന് തെളിയിച്ചു. അങ്ങനെ മെസി ആരാധകരുടെ പരാതിയും രാജ്യത്തിനുവേണ്ടി കളിക്കാനാറിയില്ല എന്നു പറയുന്ന വിമര്‍ശകരുടെ വായുമടപ്പിച്ചു.

അര്‍ജന്റീനയുടെ ഈ പത്താം നമ്പര്‍ ജഴ്‌സിക്കാരനെ തളയ്ക്കുന്നതില്‍ അമേരിക്കന്‍ പ്രതിരോധം പാളിയപ്പോള്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തില്‍ പന്തുകള്‍ ഒഴുകിയെത്തി. എസക്കിയേല്‍ ലവേസി (3) യുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ മെസി 32-ാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളിലൂടെ അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനായി. 55 ഗോളുമായി മെസി പുതിയ റിക്കാര്‍ഡ് തീര്‍ത്തു. ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (50, 86) ഇരട്ടഗോള്‍ നേടുകയും ചെയ്തു.

അഞ്ച് തവണ ലോക ഫുട്‌ബോള്‍ പദവി തേടിയെത്തിയെ മെസി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കു വേണ്ടി പുറത്തെടുക്കുന്ന മികവ് രാജ്യത്തിനുവേണ്ടി ഉപയോഗിക്കുന്നില്ല എന്ന പരാതി തീര്‍ക്കുന്നതായിരുന്നു ഇതുവരെയുള്ള പ്രകടനങ്ങള്‍. അര്‍ജന്റീനയ്ക്കായി ഒരു കിരീടം എന്ന സ്വപ്നമാണ് മെസിക്ക് ഇനിയുള്ളത്. അതിനാകട്ടെ ഒരു മത്സരത്തിന്റെ ദൂരവും. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്റെ ആവേശത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാമെന്ന അമേരിക്കയുടെ മോഹം തുടക്കത്തിലെ തകര്‍ന്നു. 70,858 പേരാണ് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ എത്തിയത്. എതിരാളികള്‍ക്ക് ഒരവസരം പോലും നല്‍കാതെയാണ് മെസിയും കൂട്ടരും തുടക്കം മുതലേ ലോക ഒന്നാം നമ്പര്‍ ടീമിന്റെ പേരിനു ചേര്‍ന്ന പ്രകടനം പുറത്തെടുത്തത്. പന്തടക്കത്തിലും വല ലക്ഷ്യമാക്കിയുള്ള ഷോട്ടുകളുടെ എണ്ണത്തിലും അര്‍ജന്റൈന്‍ ആധിപത്യമായിരുന്നു. 620 പാസുകളാണ് അര്‍ജന്റീന പൂര്‍ത്തിയാക്കിയത്.

ഒരു കോര്‍ണര്‍ കിട്ടിയെന്നല്ലാതെ മത്സരത്തില്‍ ഒരിക്കല്‍പ്പോലും അമേരിക്കയ്ക്ക് അര്‍ജന്റീനയുടെ പ്രതിരോധം കടന്ന് ഒരു ഷോട്ടുപോലും പായിക്കാനായില്ല. യെര്‍ഗന്‍ ക്ലിന്‍സ്മാന്‍ മധ്യനിരയില്‍ സസ്‌പെന്‍ഷനിലായ ജെര്‍മിയന്‍ ജോണ്‍സ്, അലെയാന്‍ഡ്രോ ബെഡോയോ എന്നിവര്‍ക്കു പകരം കെയ്ല്‍ ബെക്കര്‍മാന്‍, ഗ്രഹാം സുസി എന്നിവരെയും മുന്നേറ്റത്തില്‍ ബോബി വുഡിനു പകരം ക്രിസ് വണ്ട്‌ലോവ്‌സിയെയും ഇറക്കി. ഇതിലൂടെ മുന്നേറ്റത്തിന് കരുത്ത് പകരുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇതുകൊണ്ട് അമേരിക്കന്‍ മുന്നേറ്റത്തിന് ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിനെയും സ്റ്റീവ് ബേണ്‍ബൗമിനയും ക്ലിന്റ് ഡെംപ്‌സേയ്ക്കു പകരം ഡാര്‍ലിംഗ്ടണ്‍ നഗ്‌ബേയെയും എത്തിച്ചെങ്കിലും മത്സരഫലത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനായില്ല.

മൂന്നാം മിനിറ്റില്‍ മെസിയുടെ പാസില്‍ ലവേസി ഹെഡറിലൂടെ വലകുലുക്കി. എവര്‍ ബെനേഗയുടെ കോര്‍ണര്‍ കിക്കാണ് ഗോളിലേക്കുള്ള വഴി തുറന്നത്. 32ാം മിനിറ്റില്‍ മെസി സുന്ദരമായ ഫ്രീകിക്ക് വലയിലെത്തിച്ച് അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. അര്‍ജന്റൈന്‍ നായകന്റെ ഇടം കാല്‍ അടി വലയുടെ വലതുമൂലയുടെ മുകളില്‍ തറച്ചുകയറി. ടൂര്‍ണമെന്റില്‍ മെസിയുടെ അഞ്ചാം ഗോളായിരുന്നു. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റായപ്പോള്‍ ഹിഗ്വെയ്ന്‍ അമേരിക്കയുടെ തിരിച്ചുവരവ് മോഹങ്ങള്‍ തകര്‍ത്തു. ലവേസി നല്‍കിയ പാസില്‍ ആദ്യം വലയിലേക്കു പന്തു തൊടുത്ത ഹിഗ്വെയിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ബ്രാഡ് ഗുസാന് കൈയില്‍ ഒതുക്കാനായില്ല. പന്ത് കൈയില്‍നിന്നും തെറിച്ച് നാപ്പോളി താരത്തിന്റെ കാലുകളില്‍ പന്ത് വീണ്ടുമെത്തി. ഗോള്‍കീപ്പര്‍ക്ക് ഒരവസരം പോലും നല്കാതെ ഹിഗ്വെയിന്‍ വല കുലുക്കി. 86ാം മിനിറ്റില്‍ മെസിയുടെ പാസില്‍ ഹിഗ്വെയിന്‍ ഒരിക്കല്‍ക്കൂടി യുഎസ്എയുടെ വല ചലിപ്പിച്ചു.

ലവേസിക്കു പരിക്ക്

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ അര്‍ജന്റൈന്‍ താരം എസക്കിയേല്‍ ലവേസിക്കു പരിക്കേറ്റു. പന്ത് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരസ്യ ബോര്‍ഡിനപ്പുറത്തേക്ക് മറിഞ്ഞാണു ലവേസിക്കു പരിക്കേറ്റത്. കൈമുട്ടിനു സാരമായി പരിക്കേറ്റ ലവേസിക്കു ശസ്ത്രക്രിയ വേണ്ടിവരും. ഇതോടെ ഫൈനലില്‍ ലവേസി കളിക്കില്ലെന്ന് ഉറപ്പായി.കളിയുടെ മൂന്നാം മിനിറ്റില്‍ ലവെസി നേടിയ ഗോളിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ട തുടങ്ങിയത്. സൂപ്പര്‍ താരം മെസി യുഎസ്എ പ്രതിരോധനിരയുടെ തലയ്ക്കു മുകളിലൂടെ നല്‍കിയ പാസ് പറന്നുയര്‍ന്ന് ഹെഡറിലൂടെയാണു ലവേസി വലയിലാക്കിയത്.

ബാറ്റി ഗോള്‍ കടന്ന് മെസി

അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ എന്ന പേര് ഇനി മുതല്‍ ലയണല്‍ മെസിക്ക്. യുഎസ്എയ്‌ക്കെതിരെയുള്ള സെമി ഫൈനലില്‍ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ മെസി ഗോളടിയുടെ റിക്കാര്‍ഡ് തന്റെ പേരിലാക്കി എഴുതിയത്. അര്‍ജന്റീനയ്ക്കു വേണ്ടി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട 78 കളിയില്‍നിന്നാണ് 54 ഗോള്‍ നേടിയത്. ഈ റിക്കാര്‍ഡ് മറികടക്കാന്‍ മെസിക്കു 112 മത്സരങ്ങള്‍ വേണ്ടിവന്നു.

വെനസ്വേലയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഗോള്‍ നേടിയ മെസി ബാറ്റിസ്റ്റിയൂട്ടയുടെ റിക്കാര്‍ഡിനൊപ്പമെത്തിയിരുന്നു. 1991 മുതല്‍ 2002 വരെയുള്ള ബാറ്റിസ്റ്റ്യൂട്ടയുടെ അന്താരാഷ്്ട്ര കരിയറില്‍ 1991ലെയും 1993ലും കോപ്പ അമേരിക്ക കിരീടങ്ങളുണ്ട്. 1994, 1998 ലോകകപ്പുകളില്‍ ഹാട്രിക് ഗോള്‍ നേടുകയും ചെയ്തിട്ടുണ്ട്.

സെര്‍ജിയോ അഗ്വേറോ (33 ഗോള്‍), ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (26 ഗോള്‍) എന്നിവരാണ് മെസിക്കു പിന്നിലുള്ളത്. മെസിയുടെ 55 ഗോളുകളില്‍ 27 എണ്ണം സൗഹൃദ മത്സരങ്ങളിലും 15 എണ്ണം ലോകകപ്പ് യോഗ്യത മത്സരങ്ങളിലും എട്ട് എണ്ണം കോപ്പ അമേരിക്കയിലും അഞ്ചെണ്ണം ലോകകപ്പിലുമായിരുന്നു. പകരക്കാരനായി ഇറങ്ങി ഒമ്പത് ഗോള്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സിക്കാരന്‍ വലയിലാക്കിയിട്ടുണ്ട്. 46 തവണ ആദ്യം മുതല്‍ ഇറങ്ങിയപ്പോഴും. മെസിയുടെ ഗോളുകളില്‍ നാലു ഹാട്രിക്, ആറ് രണ്ട് ഗോള്‍, 31 ഒറ്റഗോള്‍ എന്നിങ്ങനെയാണുള്ളത്. 44 ഗോളുകള്‍ ഫീല്‍ഡ് ഗോളായും 11 എണ്ണം പെനാല്‍റ്റിയില്‍നിന്നുമായിരുന്നു. ബ്രസീലും പരാഗ്വെയുമാണ് മെസിക്ക് ഇഷ്ടപ്പെട്ട എതിരാളികള്‍ ഇവര്‍ക്കെതിരെ കളിച്ച നാലു തവണയും ഗോള്‍ നേടിയിട്ടുണ്ട്. ഏഴ് വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ മൂന്നു പ്രാവശ്യവും വലകുലുക്കി.

2005ല്‍ പതിനെട്ടാം വയസില്‍ അന്താരാഷ്ട്ര കുപ്പായത്തില്‍ അരങ്ങേറിയ മെസിക്ക് അരങ്ങേറ്റത്തിലേ ഗോള്‍ നേടനായില്ല. ആറാമത്തെ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെയാണ് ആദ്യഗോള്‍ നേടുന്നത്. 2006 ലോകകപ്പില്‍ സെര്‍ബിയ ആന്‍ഡ് മോണെ്ടനെഗ്രോയ്‌ക്കെതിരെയാണ്് ഒരു ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടുന്നത്. 68 മത്സരത്തിനുശേഷം ഫെബ്രുവരി 2012ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 3-1ന് അര്‍ജന്റീന തോല്‍പ്പിച്ച സൗഹൃദമത്സരത്തില്‍ മൂന്നു ഗോളും മെസിയുടെ വകയായിരുന്നു.

Related posts