മെസി മന്ത്രത്തില്‍ അര്‍ജന്റീന; ഗോള്‍മഴതീര്‍ത്തു

sp-arjenteena1ന്യൂയോര്‍ക്ക്: കാല്‍പ്പന്തു കളിയുടെ വശ്യസൗന്ദര്യം തീര്‍ത്ത് കോപ്പയില്‍ ഗോളുത്സവം. ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും എഡ്വേര്‍ഡോ വര്‍ഗാസിന്റെ തലയെടുപ്പില്‍ ചിലിയും ഗോള്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ വെനസ്വേലയും മെക്‌സിക്കോയും കണ്ണീരണിഞ്ഞു. അര്‍ജന്റീന 4-1നു വെനസ്വേലയെയും ചിലി 7-0നു മെക്‌സിക്കോയെയും ഗോളില്‍ മുക്കിയപ്പോള്‍ തെളിഞ്ഞത് കോപ്പയിലെ സെമി ഫൈനല്‍ ചിത്രം.

കിരീടത്തിലേക്കുള്ള വഴിയില്‍ എതിരാളികളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി മുന്നേറുന്ന അര്‍ജന്റീന സെമിയില്‍ ആതിഥേയരായ അമേരിക്കയെ നേരിടും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ 6.30നാണ് മത്സരം. സ്വന്തം കാണികളെ സാക്ഷിയാക്കി കഴിഞ്ഞ വര്‍ഷം ചുണേ്ടാടടുപ്പിച്ച കോപ്പ കിരീടം മറുനാട്ടില്‍ കൈവിടാതിരിക്കാനുള്ള പടപ്പുറപ്പാടില്‍ ഇറങ്ങുന്ന ചിലിയുടെ സെമി എതിരാളി കൊളംബിയയാണ്. ഹമിഷ് റോഡ്രിഗസ് എന്ന സൂപ്പര്‍ താരത്തിന്റെ കരുത്തുമായെത്തുന്ന കൊളംബിയയും ചിലിയും ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് കൊമ്പുകോര്‍ക്കുക.

മെസിയിലലിഞ്ഞ്

24 വര്‍ഷമായി കിരീടമൊന്നും നേടാന്‍ സാധിക്കാത്തതിന്റെ വേദനയിലാണ് അര്‍ജന്റീന. 2014 ലോകകപ്പിലും 2015 കോപ്പ അമേരിക്കയിലും ഫൈനലില്‍വരെയെത്തിയെങ്കിലും കിരീടമെന്ന സ്വപ്നം പൂവണിഞ്ഞില്ല. എന്നാല്‍, താടി വടിക്കാതെ വേറിട്ട രൂപമായി കളത്തിലെത്തുന്ന ലയണല്‍ മെസിയില്‍ അര്‍പ്പിതമാണ് അര്‍ജന്റൈന്‍ കിരീട സ്വപ്നം. കോപ്പയില്‍ ഇതുവരെ അതിനെ സാധൂകരിക്കുന്ന കളിയാണ് മെസി കാഴ്ചവച്ചതും.

പരിക്കിനെത്തുടര്‍ന്ന് ഇതുവരെ പകരക്കാരനായിമാത്രം ഇറങ്ങിയ മെസി, ആദ്യമായി മുഴുവന്‍ സമയം കളത്തിലുണ്ടായിരുന്ന മത്സരമായിരുന്നു വെനസ്വേലയ്‌ക്കെതിരായ ക്വാര്‍ട്ടര്‍. ഒരു ഗോളടിച്ചും രണ്ടു ഗോളിന് വഴിയൊരുക്കിയും മെസി കളംനിറഞ്ഞു. ഗോണ്‍സാലോ ഹിഗ്വിന്‍ രണ്ടും എറിക് ലമേല ഒരു ഗോളും നേടിയ മത്സരത്തില്‍ അര്‍ജന്റൈന്‍ നിരയുടെ സമ്പൂര്‍ണാധിപത്യമായിരുന്നു. ലയണല്‍ മെസി നല്‍കിയ പാസില്‍നിന്ന് എട്ടാം മിനിറ്റില്‍ ഹിഗ്വിന്‍ അര്‍ജന്റീനയുടെ ആദ്യ വെടിപൊട്ടിച്ചു. 11-ാം മിനിറ്റിലും 22-ാം മിനിറ്റിലും മെസി ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ചു. 28-ാം മിനിറ്റില്‍ എതിരാളികളുടെ പിഴവില്‍നിന്ന് ലഭിച്ച പന്ത് വലയില്‍ നിക്ഷേപിച്ച് ഹിഗ്വിന്‍ വീണ്ടും ആനന്ദനൃത്തം ചവിട്ടി. അര്‍ജന്റീന -2, വെനസ്വേല -0.

രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ അര്‍ജന്റീനയ്ക്കായി 60-ാം മിനിറ്റില്‍ മെസി മൂന്നാം ഗോള്‍ നേടി. നിക്കോളാസ് ഗെയ്റ്റന്‍ നല്കിയ ക്രോസില്‍നിന്നായിരുന്നു മെസിയുടെ ഗോള്‍. അര്‍ജന്റീനയ്ക്കായി സൂപ്പര്‍ താരത്തിന്റെ 54-ാം ഗോളായിരുന്നു അത്. 70-ാം മിനിറ്റില്‍ വെനസ്വേല ഒരു ഗോള്‍ മടക്കി. അലക്‌സാന്‍ഡ്രോ ഗ്വരേരയുടെ പാസില്‍നിന്ന് സലോമോണ്‍ റൊണ്‍ഡന്റെ വകയായിരുന്നു വെനസ്വേലന്‍ ഗോള്‍. എന്നാല്‍, തൊട്ടടുത്ത മിനിറ്റില്‍ അര്‍ജന്റീന നാലാം ഗോളും നേടി. മെസിയുടെ പാസില്‍നിന്ന് എറിക് ലമേലയുടെ വകയായിരുന്നു ഗോള്‍.

മത്സരത്തില്‍ വെനസ്വേലയുടെ നിര്‍ഭാഗ്യം 44-ാം മിനിറ്റില്‍കണ്ടു. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ സെര്‍ജ്യോ റൊമേറൊയുടെ ഫൗളിന് റഫറി വിധിച്ച സ്‌പോട്ട്കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ വെനസ്വേലയുടെ ലൂയിസ് സെയ്ജാസിനു കഴിഞ്ഞില്ല.

നാലുവട്ടം വര്‍ഗാസ്

എഡ്വേര്‍ഡോ വര്‍ഗാസിന്റെ നാലു ഗോള്‍ കരുത്തില്‍ ചിലി 7-0നു മെക്‌സിക്കോയെ തകര്‍ത്തെറിഞ്ഞ് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കുന്നതാണ് സാന്ത ക്ലാരയിലെ ലെവിസ് സ്റ്റേഡിയത്തില്‍ കണ്ടത്. ലാ റോജ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചിലിക്കായി എഡ്‌സണ്‍ പുച്ച് രണ്ടും അലക്‌സിസ് സാഞ്ചസ് ഒരു ഗോളും നേടിയതോടെ മെക്‌സിക്കോയുടെ നാണക്കേട് പൂര്‍ണം.

തുടര്‍ച്ചയായി 22 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന നേട്ടവുമായെത്തിയ മെക്‌സിക്കോ, ചിലിയുടെ മുന്നില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി കോപ്പയ്ക്കു പുറത്തായി. 1978 ലോകകപ്പില്‍ വെസ്റ്റ് ജര്‍മനിയില്‍നിന്നേറ്റ 6-0ന്റെ തോല്‍വിക്കുശേഷം മെക്‌സിക്കോയുടെ ഏറ്റവും വലിയ പരാജയമാണിത്.

ഗാലറിയില്‍ തിങ്ങിനിറഞ്ഞ മെക്‌സിക്കന്‍ ആരാധകരെ ഞെട്ടിച്ച് 16-ാം മിനിറ്റില്‍ പുച്ച് ചിലിയെ മുന്നിലെത്തിച്ചു. മാഴ്‌സെലോ ഡിയാസിന്റെ ഷോട്ടിനുശേഷം വീണുകിട്ടിയ അവസരം മുതലാക്കിയാണ് പുച്ച് ചിലിയുടെ ആദ്യ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ വര്‍ഗാസ് ചിലിയുടെ ലീഡ് 2-0 ആക്കി. സാഞ്ചസിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍ പിറന്നത്. വരാനിരിക്കുന്ന ഗോള്‍ മഴയുടെ സൂചനയാണതെന്ന് മെക്‌സിക്കോ അറിഞ്ഞില്ല.

രണ്ടു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്കെത്തിയ ചിലി 49-ാം മിനിറ്റില്‍ സാഞ്ചസിലൂടെ ലീഡ് 3-0 ആയി ഉയര്‍ത്തി. അര്‍തുറോ വിദാലിന്റെ പാസില്‍നിന്നായിരുന്നു സാഞ്ചസിന്റെ ഗോള്‍. 52-ാം മിനിറ്റില്‍ വര്‍ഗാസ് സാഞ്ചസിന്റെ പാസില്‍നിന്ന് ചിലിയുടെ നാലാമത്തെയും തന്റെ രണ്ടാമത്തെയും ഗോള്‍ നേടി. 57, 74 മിനിറ്റുകളില്‍ വര്‍ഗാസ് വീണ്ടും ലക്ഷ്യംകണ്ടതോടെ ചിലിയുടെ ഗോള്‍ വ്യത്യാസം 6-0 ആയി. ഒടുവില്‍ 87-ാം മിനിറ്റില്‍ വിദാലിന്റെ പാസില്‍നിന്ന് പുച്ച് ചിലിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അങ്ങനെ ഗോള്‍ മഴയ്ക്ക് തുടക്കമിട്ട പുച്ചിലൂടെത്തന്നെ ചിലി ഗോളടിക്ക് വിരാമമിട്ടു.

ഗോളടിയില്‍ ബാറ്റിക്കൊപ്പം മെസി

ഗോളടിയില്‍ ലയണല്‍ മെസി മുന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയ്‌ക്കൊപ്പമെത്തി. 78 മത്സരങ്ങളില്‍നിന്ന് 54 ഗോളുകളാണ് അര്‍ജന്റീനയുടെ എക്കാലത്തെയും ടോപ് സ്‌കോററായ ബാറ്റി നേടിയത്. 1995ല്‍ സ്ലോവാക്യന്‍ യൂത്ത് ടീമിനെതിരേ ബാറ്റിസ്റ്റൂട്ട നേടിയ രണ്ടു ഗോളുകള്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എണ്ണിയിട്ടില്ല. അതുള്‍പ്പെടെ 56 രാജ്യാന്തര ഗോളാണ് ബാറ്റി അര്‍ജന്റീനയ്ക്കായി നേടിയിട്ടുള്ളത്. 1991 മുതല്‍ 2002വരെ അര്‍ജന്റൈന്‍ നിരയിലിറങ്ങിയ ബാറ്റിസ്റ്റൂട്ട 1994, 1998 ലോകകപ്പുകളില്‍ ഹാട്രിക് നേടിയിരുന്നു.

ഇരുപത്തിയെട്ടുകാരനായ മെസി 2005 മുതല്‍ അര്‍ജന്റീനയ്ക്കായി ബൂട്ടണിയുന്നു. 18-ാം വയസില്‍ ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു മെസിയുടെ രാജ്യാന്തര അരങ്ങേറ്റം. അന്നു മുതല്‍ ഇന്നുവരെ 111 മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാറ്റിസ്റ്റൂട്ടയും മെസിയും മാത്രമാണ് അര്‍ജന്റീനയ്ക്കായി 50 ഗോള്‍ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

Related posts