മോഷ്ടിച്ച വാഹനങ്ങളുമായി ചെന്നൈ സ്വദേശിയായ പതിനേഴുകാരന്‍ പിടിയിലായി

TCR-V-AHANAMതൃശൂര്‍: കേരളത്തിലെത്തി വാഹനങ്ങള്‍ മോഷണം നടത്തുന്ന പ്രായപൂര്‍ത്തിയാകാത്ത തമിഴ്‌നാട്ടുകാരനെ മോഷ്ടിച്ച വാഹനം സഹിതം പോലീസ് പിടികൂടി. ചെന്നൈ സ്വദേശിയായ പതിനേഴുകാരനെയാണ് തൃശൂര്‍ സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 26 ന് മാറ്റാംപുറത്തെ പ്രേമ എന്ന സ്ത്രീയുടെ ടാറ്റാ ഏയ്‌സ് പിക്കപ്പ് വാനും ഏപ്രില്‍ 24 ന് വണ്ടൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സോപ്പുപൊടി കമ്പനി നടത്തുന്ന കോയമ്പത്തൂര്‍ സ്വദേശി ശശികുമാറിന്റെ ബൈക്കും മോഷണം നടത്തിയ കേസുകളിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

നല്ല രീതിയില്‍ വസ്ത്രധാരണം നടത്തി ജോലി അന്വേഷിച്ചുവന്ന് ഇംഗഌഷിലും ഹിന്ദിയിലും സംസാരിച്ചു വിശ്വാസം പിടിച്ചുപറ്റി വീട്ടില്‍ താമസിച്ച് അന്നു രാത്രിതന്നെ വാഹനം മോഷ്ടിച്ചു സ്ഥലംവിടുകയാണു മോഷണരീതി. മണ്ണുത്തിയെ മരകമ്പനിയില്‍ ജോലി തേടി വന്ന പയ്യനെ അവിടെയുണ്ടായിരുന്ന കരുവാംകോട് ഭരതവളപ്പില്‍ പ്രേമ ജോലിക്കായി കൂട്ടിക്കൊണ്ടുപോയതാണ്. വീടു നിര്‍മിച്ചു വില്‍ക്കുന്ന പ്രേമ ഇയാളെ തന്റെ പണിക്കാര്‍ താമസിക്കുന്ന മാറ്റാംപുറത്തെ വീട്ടില്‍ താമസിപ്പിച്ചതായിരുന്നു. വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ടാറ്റാ ഏയ്‌സ് വാഹനം പുലര്‍ച്ചെ മൂന്നു മണിയോടെ മോഷ്ടിച്ചു സ്ഥലംവിടുകയായിരുന്നു. അതോടൊപ്പം വീടിന്റെ അലമാര തുറന്ന് തന്റെ തിരിച്ചറിയില്‍ കാര്‍ഡും മറ്റു രേഖകളും കൊണ്ടുപോയി.

സിറ്റി ഷാഡോ പോലീസ് വാഹനങ്ങള്‍ വില്‍ക്കുന്നതും പൊളിക്കുന്നതുമായ കേരളത്തിലേയും തമിഴ്‌നാട്ടിലേയും കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തി. തമിഴ്‌നാട്ടില്‍ എത്തിച്ച വാഹനം അവിടെനിന്ന് വാളയാര്‍ വഴി വീണ്ടും കേരളത്തിലേക്കു കടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചു. കുതിരാനില്‍വിച്ചാണ് വാഹനം കണ്ടെത്തിയത്. പ്രതിയെ വാഹനമുടമയായ പ്രേമ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനവുമായി ചെന്നൈയിലെത്തിയ പ്രതി വാഹനത്തിനു കൂടുതല്‍ വില കിട്ടുമെന്ന പ്രതീക്ഷയോടെയാണ് വീണ്ടും കേരളത്തിലേക്കു തിരിച്ചെത്തിയത്. മോഷ്ടിച്ച ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വിയ്യൂര്‍ എസ്‌ഐ മഞ്ജുനാഥ്, ഷാഡോ പോലീസ് എസ്‌ഐ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സുവ്രതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, പഴനിസ്വാമി, ടി.വി. ജീവന്‍, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ്, എന്‍.പി. സുരേഷ്ബാബു, വിജിത്, മനോജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts