യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ രാജിവച്ചു; മരടില്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫ് നീക്കം; കരുക്കള്‍ നീക്കിയത് ഭൂമാഫിയ

ldfമരട്: നഗരസഭാ ഭരണം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് കരുനീക്കം ആരംഭിച്ചതിനിടെ മരടില്‍ യുഡിഎഫ് ചെയര്‍പേഴ്‌സണ്‍ അജിതാ നന്ദകുമാറിന്റെ  നാടകീയ രാജി. ചെയര്‍പേഴ്‌സണെതിരെ പ്രതിപക്ഷമായ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

പ്രതിപക്ഷത്തെ എല്‍ഡിഎഫിന്റെ പതിനഞ്ചും ഒരു സ്വതന്ത്ര അംഗവും ഒരു കോണ്‍ഗ്രസ് വിമതനും ഉള്‍പ്പെടെ പതിനേഴ് കൗണ്‍സില്‍ അംഗങ്ങളാണ് അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസില്‍ ഒപ്പുവച്ചിരുന്നത്. ഇതോടെ 33 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍  യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന വ്യക്തമായ സൂചന പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനു മുമ്പുതന്നെയുള്ള ചെയര്‍പേഴ്‌സന്റെ രാജി.
താന്‍ സ്ഥാനത്തുനിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ഇന്നലെയാണ് ചെയര്‍പേഴ്‌സണ്‍ അജിതാ നന്ദകുമാര്‍ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ പിന്തുണയോടെ ചെയര്‍പേഴ്‌സണായ അജിതാ നന്ദകുമാര്‍ പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ചശേഷമാണ് രാജി തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.

നഗരസഭാ തെരഞ്ഞെടുപ്പിലെ സീറ്റുതര്‍ക്കത്തില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ചേരിപ്പോരാണ് ഭൂരിപക്ഷം ലഭിച്ചിട്ടും മരടില്‍ ഭരണം ലഭിക്കാത്ത സ്ഥിതിയിലേക്ക് യുഡിഎഫിനെ കൊണ്ടുചെന്നെത്തിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാത്ത പലരും റിബലുകളായി മത്സരരംഗത്ത് വന്നിരുന്നു. ഇക്കൂട്ടത്തില്‍ നെട്ടൂരില്‍നിന്നും സ്വതന്ത്രരായി മത്സരിച്ച ജബ്ബാര്‍ പാപ്പാന, ബോബന്‍ നെടുംപറമ്പില്‍ എന്നിവര്‍ വിജയിക്കുകയും ചെയ്തു.

സ്ഥാനങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കാമെന്ന് രണ്ടു പേരും സമ്മതിച്ചു. ഇതേതുടര്‍ന്ന് ഒരാള്‍ക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ സ്ഥാനവും മറ്റൊരാള്‍ക്ക് വൈസ് ചെയര്‍മാന്‍ സ്ഥാനവും വാഗ്ദാനം ചെയ്തു. എന്നാല്‍  വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിമതനായ ബോബന്‍ നെടുംപറമ്പിലിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഐ വിഭാഗം തയാറായില്ല. അവര്‍ക്കൊപ്പമുള്ള  രണ്ടു കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. ഇതോടെ സിപിഎമ്മിലെ കെ.എ. ദേവസി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

33 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പതിനഞ്ചുവീതം അംഗങ്ങളാണ് ഔദ്യോഗികമായി ഉള്ളത്. വിമതരായി വിജയിച്ച രണ്ടുപേരില്‍ ഒരാള്‍ എല്‍ഡിഎഫിനൊപ്പമാണ്. മറ്റൊരാള്‍ യുഡിഎഫിനൊപ്പവും. എന്നാല്‍ സ്വതന്ത്രയായി വിജയിച്ച ദിവ്യ അനില്‍കുമാര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് ഒരംഗത്തിന്റെ മേല്‍ക്കൈ അവര്‍ക്ക് നേടികൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാവുന്ന സ്ഥിതിയുണ്ടായിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ രാജിമാത്രമാണ് ഏക പോംവഴിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അവിശ്വാസം ചര്‍ച്ചക്കെടുക്കുന്നതിനു തൊട്ടുമുമ്പായി രാജി സമര്‍പ്പിച്ചത്. ചെയര്‍പേഴ്‌സണ്‍ അജിതാ നന്ദകുമാറിന്റെ രാജി സ്വീകരിച്ചതായി മരട് നഗരസഭ സെക്രട്ടറി സ്ഥിരീകരിച്ചു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ മേല്‍നടപടി  സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Related posts