യുഡിഎഫ് വോട്ടുചോര്‍ന്നതില്‍ അപാകതയില്ല; ആദ്യമായി വോട്ടു ചെയ്തതിന്റെ പരിചയക്കുറവാകാം കാരണം: രമേശ് ചെന്നിത്തല

Rameshതിരുവനന്തപുരം:  നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുചോര്‍ന്നതില്‍ അപാകതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. ആദ്യമായി വോട്ടു ചെയ്തതിന്റെ പരിചയക്കുറവാകാം ചിലപ്പോള്‍ കാരണം. വോട്ട് ചോര്‍ന്നതിനെപ്പറ്റി   അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ്  ബിജെപി ബന്ധത്തിന്റെ തെളിവാണ് രാജഗോപാല്‍ അവര്‍ക്ക് വോട്ടുചെയ്തത്.  സഭയില്‍  ഒരുകാലത്തും ബിജെപിയുടെ പിന്തുണ വേണ്ട. പി.സി.ജോര്‍ജിനോട് വ്യക്തി വിരോധമില്ല. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിച്ചുവെന്നത് മാത്രമാണ് അദ്ദേഹത്തോടുള്ള വിരോധത്തിനു കാരണമെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ മുന്‍നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകരുതെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കണമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്‌നാടുമായി നല്ല ബന്ധം ഉണ്ടാകണം. അതോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ താല്‍പര്യം ഉയര്‍ത്തിപിടിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനം നേരത്തെ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍ അത് സുപ്രീംകോടതിയിലെ കേസില്‍ തമിഴ്‌നാടിന് അനുകൂലമായി വരുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന സുപ്രീംകോടതി ഉത്തരവുകളും ബന്ധപ്പെട്ട സമിതികളുടെ കണ്ടെത്തലുകളും കേരളം നേരത്തെ അംഗീകരിച്ചിട്ടില്ല.

Related posts