യുവമഹേന്ദ്രജാലം; രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയം 15 റണ്‍സിന്

yuvi-lകട്ടക്ക്: ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് വിരാട് കോഹ്‌ലിയും സംഘവും പരമ്പര സ്വന്തമാക്കി. ആവേശോജ്വലമായ രണ്ടാം മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അവസാന പന്തുവരെ പൊരുതിയാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. 747 റണ്‍സ് പിറന്ന മത്സരത്തില്‍ 19 സിക്‌സും 81 ഫോറും പിറന്നു. ഇടവേളയ്ക്കുശേഷം യുവരാജിന്റെ ശൗര്യംകണ്ട മത്സരമായിരുന്നു ഇന്നലത്തേത്. 127 പന്തില്‍ 150 റണ്‍സ് നേടിയ യുവരാജ് സിംഗാണ് കളിയിലെ താരം. ഇന്ത്യക്കായി ധോണി (134)യും ഇംഗ്ലണ്ടിനായി ഇയോണ്‍ മോര്‍ഗനും (102) സെഞ്ചുറി നേടുന്നതിനും കട്ടക്ക് സാക്ഷ്യംവഹിച്ചു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ ആറിന് 381. ഇംഗ്ലണ്ട് 50 ഓവറില്‍ എട്ടിന് 366.

ക്രിക്കറ്റ് കളത്തിലെ യുവ രാജാവ് വീണ്ടും സിംഹാസനമേറി. 2011ലെ ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേട്ടം യുവ്‌രാജ് സിംഗ് ആഘോഷിച്ചപ്പോള്‍ നായകന്റെ അധിക സമ്മര്‍ദ്ദങ്ങളില്ലാതെ മഹേന്ദ്രസിംഗ് ധോണിയും ശതകത്തോടെ കട്ടക്കിലെ നക്ഷത്രങ്ങളായി. ഇരുവരുടെയും ഉജ്വല പ്രകടനത്തോടെ ഇംഗ്ലണ്ടിനു മുമ്പില്‍ ഇന്ത്യ ഉയര്‍ത്തിയത് 381 റണ്‍സ്. മൂന്നിന് 25 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടടത്തു നിന്നാണ് ടീമിലെ മുതിര്‍ന്ന താരങ്ങളായ യുവിയുടെയും ധോണിയുടെയും തോളിലേറി ഇന്ത്യ ഏഴിന് 381 റണ്‍സ് എന്ന നിലയില്‍ കളി അവസാനിപ്പിച്ചത്.

ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഇയോണ്‍ മോര്‍ഗന്‍ ക്രിക്കറ്റ് പണ്ഡിതന്മാരുടെ പിച്ച് റിപ്പോര്‍ട്ടുകളെ തള്ളി ഇന്ത്യയെ ബാറ്റിംഗിനയച്ചു. നായകന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന പ്രകടനമായിരുന്നു തുടക്കത്തില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പുറത്തെടുത്തത്. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടമായി. പൂനയില്‍ ഇന്ത്യയെ കരകയറ്റിയ വിരാട് കോഹ്‌ലിക്കും അതിവേഗം മടങ്ങാനായിരുന്നു വിധി. ക്രിസ് വോക്‌സിന്റെ ഓഫ് സൈഡിനു പുറത്തുകൂടിയെത്തിയ പന്തില്‍ ബാറ്റ് വച്ച കോഹ്‌ലിക്കു പിഴച്ചു. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ അനായാസ ക്യാച്ചില്‍ പുറത്താക്കുമ്പോള്‍ നായകന്റെ അക്കൗണ്ടില്‍ അഞ്ചു പന്തില്‍ എട്ടു റണ്‍സ് മാത്രം. അടുത്ത ഊഴം ശിഖര്‍ ധവാന്റെയായിരുന്നു. കട്ടക്കില്‍ 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ സെഞ്ചുറി നേടിയതിന്റെ സ്മരണകളുമായെത്തിയ ധവാന്റെ വിക്കറ്റ് ക്രിസ് വോക്‌സ് പിഴുതെറിഞ്ഞു. 15 പന്തില്‍ 11 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

പിന്നീട് ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നേട്ട ലഭിച്ചത് 42ാം ഓവറില്‍. കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കു ഏറെക്കാലം ഓര്‍മയില്‍ സൂക്ഷിക്കാനുള്ള പ്രകടനമായിരുന്നു യുവിയും ധോണിയും കാഴ്ചവച്ചത്. മൂന്നര മണിക്കൂര്‍ ക്രീസില്‍ ചെലവഴിച്ച ഇരുവരും ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. 2011 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ഓര്‍മിപ്പിക്കും വിധമായിരുന്നു ഇരുവരും കളി തുടര്‍ന്നത്. നിലയുറപ്പിച്ചതോടെ യുവിയുടെ ബാറ്റില്‍ നിന്നും പ്രതാപ കാലത്തിന്റെ ഓര്‍മകളുണര്‍ത്തി യഥേഷ്ടം ബൗണ്ടറികള്‍ പിറന്നു. 98 പന്തില്‍ യുവി ശതകത്തിലേക്കെത്തി. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടീമില്‍ മടങ്ങിയെത്തിയതിന്റെ ആവേശം മുഴുവന്‍ യുവിയുടെ പ്രകടനത്തിലുണ്ടായിരുന്നു.

അധികം വൈകാതെ ധോണിയും സെഞ്ചുറി കുറിച്ചു. നേരിട്ട അടുത്ത രണ്ടു പന്തുകളും അതിര്‍ത്തി കടത്തിയാണ് മഹി സെഞ്ചുറി നേട്ടം ആഘോഷിച്ചത്. 230 പന്തില്‍ 256 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് യുവി  ധോണി സഖ്യം വേര്‍പിരിഞ്ഞത്. ഇന്ത്യന്‍ സ്‌കോര്‍ 358ല്‍ എത്തിച്ച ശേഷം, തന്റെ ഏകദിനത്തിലെ പത്താം ശതകം കുറിച്ച മഹി മടങ്ങി. 122 പന്ത് നേരിട്ട് 134 റണ്‍സെടുത്ത ധോണി 10 ഫോറും ആറ് സിക്‌സുമായി പായിച്ചത്. രവീന്ദ്ര ജഡേജയും പാണ്ഡ്യയും അവസാന ഓവറുകളില്‍ മിന്നിക്കത്തിയതോടെ നിശ്ചിത ഓവറില്‍ കളി അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 381ല്‍ എത്തിയിരുന്നു.

വന്‍ സ്‌കോര്‍ ലക്ഷ്യം വയ്ക്കുന്നതിന്റെ പതര്‍ച്ചകളൊന്നുമില്ലാതെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. മൂന്നാം ഓവറില്‍ അലക്‌സ് ഹെയ്ല്‍സിനെ ധോണിയുടെ കൈകളിലെത്തിച്ചു ജസ്പ്രിത് ബുംറ ഇന്ത്യക്കു ആദ്യ ബ്രേക്ക് ത്രൂ നല്‍കി. രണ്ടാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന റോയ്  റൂട്ട് സഖ്യം ഇന്ത്യയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന രീതിയിലാണ് കളിച്ചത്. 100 റണ്‍സിന്റെ സഖ്യം പടുത്തുയര്‍ത്തിയ ഇരുവരേയും പിരിച്ചത് അശ്വിനാണ്. മോര്‍ഗനും മോയിന്‍ അലിയും ചേര്‍ന്നപ്പോള്‍ സ്‌കോറിംഗ് കുതിച്ചുതുടങ്ങി. അലിയെ (55) ക്ലീന്‍ബൗള്‍ഡാക്കി ഭുവനേശ്വര്‍കുമാര്‍ ഇന്ത്യക്കു വീണ്ടും ആശ്വാസം പകര്‍ന്നു. ഈ കൂട്ടുകെട്ടില്‍ 93 റണ്‍സാണ് എത്തിയത്. ക്രിസ് വോക്‌സും (5) വേഗം പുറത്തായതോടെ ഇന്ത്യ ജയം ഉറപ്പാക്കിയെന്നു തോന്നിച്ചു. പക്ഷേ മോര്‍ഗനും പ്ലങ്കറ്റും ചേര്‍ന്നു നടത്തിയ കടന്നാക്രമണത്തില്‍ ഇന്ത്യ പകച്ചു. ഇതിനിടെ നായകന്‍ സെഞ്ചുറി യും തികച്ചിരുന്നു. സെഞ്ചുറിക്കു പിന്നാലെ മോര്‍ഗനെ (102) റണ്ണൗട്ടാക്കി ബുംറ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. ഈ വിക്കറ്റാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്.

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ ബാറ്റിംഗ്: കെ.എല്‍. രാഹുല്‍ സി സ്‌റ്റോക്‌സ് ബി വോക്‌സ് 5, ധവാന്‍ ബി വോക്‌സ് 11, കോഹ്‌ലി സി സ്‌റ്റോകക്‌സ് ബി വോക്‌സ് 8, യുവ്‌രാജ് സി ബട്‌ലര്‍ ബി വോക്‌സ് 150, ധോണി സി വില്ലി ബി പ്ലങ്കറ്റ് 134, ജാദവ് സി ബോള്‍ ബി പ്ലങ്കറ്റ് 22, ഹര്‍ദിക് നോട്ടൗട്ട് 19, ജഡേജ നോട്ടൗട്ട് 16. എക്‌സ്ട്രാസ് 16. ആകെ 50 ഓവറില്‍ ആറിന് 381. ബൗളിംഗ്: വോക്‌സ് 103604, വില്ലി 50320, ബോള്‍ 100800, പ്ലങ്കറ്റ് 101912, സ്‌റ്റോക്‌സ് 90790, അലി 60330

ഇംഗ്ലണ്ട് ബാറ്റിംഗ്: റോയ് ബി ജഡേജ 82, ഹെയ്ല്‍സ് സി ധോണി ബി ബുംറ 14, റൂട്ട് സി കോഹ് ലി ബി അശ്വിന്‍ 54, മോര്‍ഗന്‍ റണ്‍ഔട്ട് 102, സ്‌റ്റോക്‌സ് ബി അശ്വിന്‍ 1, ബട്‌ലര്‍ സ്റ്റമ്പിംഗ് ധോണി ബി അശ്വിന്‍ 10, അലി ബി ഭുവനേശ്വര്‍ 55, വോക്‌സ് ബി ബുംറ 5, പ്ലങ്കറ്റ് നോട്ടൗട്ട് 26, വില്ലി നോട്ടൗട്ട് 5, എക്‌സ്ട്രാസ് 12, ആകെ എട്ട് വിക്കറ്റിന് 50 ഓവറില്‍ 366.

ബൗളിംഗ്: ഭുവനേശ്വര്‍ കുമാര്‍ 101631, ബുംറ 90812, ജഡേജ 100451, പാണ്ഡ്യ 60600, അശ്വിന്‍ 100653, ജാദവ് 50450

കളിയിലെ കണക്ക്

*381 ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. 2008 നവംബറില്‍ രാജ്‌കോട്ടില്‍ നേടിയ അഞ്ച് വിക്കറ്റിന് 387 ആണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത് സ്‌കോറാണ് 381. 2015 ജൂണില്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 398 ആണ് ഉയര്‍ന്ന സ്‌കോര്‍.

*150 ഒരു ഇന്ത്യന്‍ താരം ഇംഗ്ലണ്ടിനെതിരേ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് യുവരാജിന്റെ 150 റണ്‍സ്. 1984 മേയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിവ് റിച്ചാര്‍ഡ്‌സ് നേടിയ 189 നോട്ടൗട്ടാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍ (189 നോട്ടൗട്ട്), ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണ്‍ (161 നോട്ടൗട്ട്), ശ്രീലങ്കയുടെ സനത് ജയസൂര്യ (152), ദക്ഷിണാഫ്രിക്കയുടെ ഹഷിം അംല (150) എന്നിവര്‍ക്കു പിന്നില്‍ ആറാം സ്ഥാനത്താണ് യുവ്‌രാജ്. യുവിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ.

*4 നാലാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ഇന്നലെ എം.എസ്. ധോണിയുവ്‌രാജ് പടുത്തുയര്‍ത്തിയ 256 റണ്‍സ്. സിംബാബ്‌വെയ്‌ക്കെതിരേ മുഹമ്മദ് അസ്ഹറുദീന്‍അജയ് ജഡേജ നേടിയ 275 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ശ്രീലങ്കയ്‌ക്കെതിരേ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ്ആന്‍ഡ്രൂ സൈമണ്ടസ് നേടിയ 237 റണ്‍സ് ആണ് മൂന്നാമത്.

*10 ധോണിയുവ്‌രാജ് കൂട്ടുകെട്ട് സെഞ്ചുറി പാട്ണര്‍ഷിപ്പ് നേടുന്നത് ഇത് 10ാം തവണ. സൗരവ് ഗാംഗുലിസച്ചിന്‍ തെണ്ടുല്‍ക്കര്‍ കൂട്ടുകെട്ട് 100ല്‍ അധികം റണ്‍സ് 26 തവണ നേടി. വിരേന്ദര്‍ സെവാഗ്‌സച്ചിന്‍ കൂട്ടുകെട്ട് 13 ഉം ദ്രാവിഡ്ഗാംഗുലി കൂട്ടുകെട്ട് 11ഉം ദ്രാവിഡ്‌സച്ചിന്‍ കൂട്ടുകെട്ട് 11ഉം തവണ മൂന്നക്കം കടന്നിട്ടുണ്ട്.

Related posts