യുവാവ് കുത്തേറ്റു മരിച്ച സംഭവം: നാലുപേര്‍ റിമാന്‍ഡില്‍

kkd-crimeനിലമ്പൂര്‍: വാഹനത്തിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലു പേരെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി തേക്കുംക്കുന്ന് പണിക്കവീട്ടില്‍ മുനീര്‍(39), കൊളവട്ടം താഴത്തെപീടിക അബ്ദുള്‍ റസാക്ക് (40), കരുളായി അമ്പലപ്പടി താഴത്തെപീടിക സവാദ് എന്ന മുത്തു(26), പിലാക്കോട്ടുപാടം കാലടി വീട്ടില്‍ മുബഷീര്‍(25) എന്നിവരെയാണ് നിലമ്പൂര്‍ സിഐ ടി. സജീവനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. മൂത്തേടം വെള്ളാരമുണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന്‍ കോര്‍മത്ത് മുഹമ്മദ് ഷബീര്‍(22) ആണ് കുത്തേറ്റു മരിച്ചത്. ചൊവ്വാഴ്ച കരുളായി പിലാക്കോട്ടുപാടത്ത് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം കരുളായി വാരിക്കല്‍ പ്രദേശത്തുള്ള ഒരു സംഘം യുവാക്കളുമായി പ്രതികള്‍ കാറിന് സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട്  വാക്കേറ്റമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പരിക്കേറ്റ സംഘത്തെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ പോലീസിന്റെ സാന്നിധ്യത്തില്‍ ഇരു വിഭാഗത്തെയും വിളിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ഒരു സംഘം പിലാക്കോട്ടുപാടം യത്തിംഖാനയുടെ മുന്നില്‍ വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ഇതിനിടയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മുനീര്‍ സംഘത്തിനു നേരെ വീശിയപ്പോള്‍ ഷബീറിനു കുത്തേല്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്. ഇതു കണ്ട് സംഘാംഗങ്ങള്‍ ചിതറിയോടി. തുടര്‍ന്ന് സംഘത്തില്‍ പെട്ട ഒരാള്‍ കുത്തേറ്റ ഷബീറിനെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവേ ബൈക്കില്‍ നിന്നു അവശനായി റോഡിലേക്ക് മറിഞ്ഞുവീണ ഷബീറിനെ വലമ്പുറത്തെ നാട്ടുകാരാണ് പിന്നീട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ല. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.  മുഹമ്മദ് ഷബീറിന്റെ മൃതദേഹം മൂത്തേടം ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കി.

Related posts