രണസ്മരണയില്‍ കൊങ്ങന്‍പട മഹോത്സവം

PKD-ULSAVAMചിറ്റൂര്‍: യുദ്ധഅനുസ്മരണ ചടങ്ങായ ചിറ്റൂര്‍ദേശ കൊങ്ങന്‍പട മഹോത്സവത്തിനു ഇന്നു സമാപനമാകും. ഇന്നലെ പുലര്‍ച്ചെ അരത്തിക്കാവു തീണ്ടുന്ന ചടങ്ങുകളോടെയാണ് ഉത്സവത്തിനു തുടക്കമായത്. ഏകദേശം ഇരുന്നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടിലുള്ള കൊങ്ങസൈന്യം ചിറ്റൂര്‍ദേശത്തെ ആക്രമിക്കാനെത്തിയപ്പോള്‍ ചിറ്റൂര്‍ഭഗവതി പടവാളേന്തി യുദ്ധക്കളത്തിലെത്തി ശത്രുക്കളെ വിരട്ടിയോടിച്ച സംഭവത്തിന്റെ അനുസ്മരണ ചടങ്ങായാണ് കൊങ്ങന്‍പട ആഘോഷിക്കുന്നത്. സംസ്ഥാനത്തു നടക്കുന്ന ഏക രണോത്സവം കൂടിയാണിത്.ഉത്സവത്തോടനുബന്ധിച്ച് അരിമന്ദത്തുകാവില്‍ ഈടുവെടി, വേട്ടയ്‌ക്കൊരുമകന്‍ കാവില്‍ ഇരട്ടതായമ്പക എന്നിവ നടന്നു. സമീപഗ്രാമങ്ങളില്‍നിന്നും സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് ചിറ്റൂരമ്മ ക്ഷേത്രത്തിലെത്തിയത്.

ഇന്നലെ വൈകുന്നേരം 5.30ന് വേട്ടയ്‌ക്കൊരുമകന്‍ കാവില്‍ നടന്ന തട്ടിന്മേല്‍കൂത്തു കാണാന്‍ ജനങ്ങള്‍ നിറഞ്ഞൊഴുകി.  ഇതേ തുടര്‍ന്ന് തോട്ടിവേല, കൊടിത്തഴ, വാദ്യമേള ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും നടന്നു.രാത്രി എട്ടിന് പാണ്ടിമേളം, പത്തിന് കൊങ്ങന്റെ പട പുറപ്പെടല്‍, ഓലവായന, പടമറിച്ചില്‍, കട്ടില്‍ശവം എന്നിവയുമുണ്ടായി. ഇന്നു പുലര്‍ച്ചെ മൂന്നിന് കരിമരുന്നുപ്രയോഗം, തുടര്‍ന്നു പാണ്ടിമേളം, കാവുകയറല്‍ ചടങ്ങ് എന്നിവയോടെ കൊങ്ങന്‍പട മഹോത്സവത്തിനു സമാപനമായി. നൂറുക്കണക്കിന് ഭക്തരാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്.

Related posts