ആലപ്പുഴ: പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മഴക്കാലത്തു പൊതുമരാമത്തു റോഡുകളോ ദേശീയപാതയോ വെട്ടിപ്പൊളിക്കരുതെന്നു നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍. മഴക്കാല മുന്നൊരുക്കം വിലയിരുത്താന്‍ കളക്ടറേറ്റില്‍ കൂടിയ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിലെ പൊതുമരാമത്തു റോഡുകളിലെയും ദേശീയപാതയിലെയും കുഴികള്‍ ജൂണ്‍ രണ്ടിനുള്ളില്‍ അടയ്ക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. എന്‍ജിനീയര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കണം. അടച്ചവ വീണ്ടും കുഴികളായി മാറരുത്. ഇതു ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. റോഡരികില്‍ ഗതാഗത തടസം സൃഷ്ടിക്കുന്ന നിലയില്‍ മെറ്റലും മറ്റും ഇറക്കുന്നതു കര്‍ശനമായി തടയും. ദേശീയപാതയിലും പാതയോരത്തും മാലിന്യം തള്ളുന്നതു തടയാന്‍ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.
പൈപ്പും മറ്റും സ്ഥാപിക്കുന്നതിനു അടിയന്തര സാഹചര്യത്തില്‍ റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോ പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോ സ്ഥലത്തുണ്ടാകണമെന്നും മന്ത്രി ജി. സുധാകരന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുമായും എംഎല്‍എമാരുമായും ആലോചിച്ചേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാവൂ. റോഡരികുകളും ഓടകളും വൃത്തിയാക്കുന്നതിനു 125 ലക്ഷം രൂപ അനുവദിച്ചു. ദേശീയ പാതയോരത്തെ അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റും.
കടലാക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ കടല്‍ഭിത്തിയോടു ചേര്‍ന്നു മണല്‍ത്തിട്ട നിര്‍മിക്കണമെന്നും സംരക്ഷണഭിത്തിയില്ലാത്തിടത്ത് അവ നിര്‍മിക്കണമെന്നും മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ അഞ്ചുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സാമൂഹികരാഷ്ട്രീയസാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും ശുചിത്വമിഷന്‍ 10,000 രൂപയും ദേശീയ ആരോഗ്യദൗത്യം 10,000 രൂപയും നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 5,000 രൂപ തനത്/പ്ലാന്‍ ഫണ്ടില്‍നിന്നും വിനിയോഗിക്കാം. പണം ചെലവഴിക്കുന്നതു സംബന്ധിച്ച് സാമൂഹിക ഓഡിറ്റ് സംവിധാനം ഉണ്ടാകും.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് വീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കണം. മഴക്കാലത്തെ നേരിടാന്‍ ആശുപത്രികള്‍ സജ്ജമായിരിക്കണം. ജീവനക്കാരുടെ കുറവുണെ്ടങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയ്ക്കു മന്ത്രി നിര്‍ദേശം നല്‍കി. മരുന്ന് ദൗര്‍ലഭ്യമുണ്ടായാല്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായാല്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് 24 മണിക്കൂറിനകം കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം.
ഏഴു ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ഇത് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണം. വീടു പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജില്ലയില്‍ കടലാക്രമണ ഭീഷണി കൂടുതലുള്ള പ്രദേശങ്ങള്‍ കണെ്ടത്തി കല്ലിടുന്നതടക്കം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ആലപ്പുഴയുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ നല്‍കുമെന്ന് ഇറിഗേഷന്‍ മന്ത്രി അറിയിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. മഴക്കാലത്ത് ഒരു വീടു പോലും കടലെടുക്കാന്‍ പാടില്ലെന്നും അടിയന്തരനടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ആവശ്യമുള്ള സ്ഥലങ്ങളില്‍ ജനപ്രതിനിധികളുമായും എംഎല്‍എയുമായി ആലോചിച്ചു ക്യാമ്പ് ആരംഭിക്കാം. കുട്ടനാട്ടില്‍ വീടുകളിലും ക്യാമ്പ് ആരംഭിക്കേണ്ടിവരും. ക്യാമ്പുകളില്‍ ഫണ്ട് അനാവശ്യമായി ചെലവഴിക്കുന്നില്ലെന്നു ഉറപ്പുവരുത്തണം. ബസ് സ്റ്റാന്‍ഡിലും കടത്തിണ്ണകളിലും മറ്റും കഴിയുന്നവര്‍ക്കു വര്‍ഷകാലത്ത് അന്തിയുറങ്ങാനുള്ള താത്കാലിക സംവിധാനമൊരുക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായും സാമൂഹിക നീതി വകുപ്പുമായും ചേര്‍ന്ന് കളക്ടര്‍ നടപടി സ്വീകരിക്കണം.
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജൂണ്‍ അഞ്ചിനകം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ യോഗം ചേരും. വെള്ളപ്പൊക്കമുണ്ടായാല്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്നു വെള്ളം ഒഴുക്കിവിടാനുള്ള നടപടി സ്വീകരിക്കും. 40 ഷട്ടറുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വെള്ളം കടലിലേക്കു ഒഴുകുന്നതിനു മണ്ണുമാറ്റുന്നതിനു നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കടലില്‍ അപകടങ്ങളുണ്ടായാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു.
മഴക്കാലത്തോടനുബന്ധിച്ചു ജില്ലയിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. 1077 എന്ന ടോള്‍ ഫ്രീ നമ്പരിലും 0477 2238630 എന്ന നമ്പരിലും ബന്ധപ്പെടാം. അരൂര്‍ ചന്തിരൂരിലെയടക്കം ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 85 ലക്ഷം രൂപ അനുവദിച്ചിട്ടുണെ്ടന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. മഴയെത്തുടര്‍ന്ന് 2.50 കോടി രൂപയുടെ വിളനാശമുണ്ടായതായി പ്രിന്‍സിപ്പല്‍കൃഷി ഓഫീസര്‍ യോഗത്തെ അറിയിച്ചു.
പെരുമ്പളം ദ്വീപിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേകയോഗം വിളിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുടിവെള്ളമെത്തിക്കുന്നതിനു വാട്ടര്‍ അഥോറിറ്റി ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. വൈദ്യുതി തടസവും പരാതികളും പരിഹരിക്കാന്‍ കെഎസ്ഇബി കൂടുതല്‍ ശ്രദ്ധിക്കണമെന്നും ടച്ചിംഗ് വെട്ട് ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. എംഎല്‍എമാരായ എ.എം. ആരിഫ്, ആര്‍. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി പി. അശോക് കുമാര്‍, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എഡിഎം ജെ. ഗിരിജ, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.