അഞ്ചല്‍: പെരിങ്ങള്ളൂര്‍ രവീന്ദ്രന്‍പിള്ളയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയും അറസ്റ്റിലായി. വയനാട് സ്വദേശിയായ ഷിബു(37)വാണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവില്‍പോയിരുന്ന ഇയാളെ കഴിഞ്ഞദിവസം വൈകുന്നേരം പത്തനാപുരത്തുനിന്നുമാണ് ചടയമംഗലം പോലീസ് പിടികൂടിയത്. കൊലപാതക കേസിലെ ഒന്നാം പ്രതി എബ്രഹാ(അവറാച്ചന്‍-55)മിനെ സംഭവം നടന്നതിനു തൊട്ടടുത്തദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞമാസം 15ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിങ്ങള്ളൂര്‍ കോഴിപ്പാലത്തിന് എതിര്‍വശത്തുള്ള ഇരുനിലകെട്ടിടത്തിലെ രണ്ടാംനിലയില്‍ രവീന്ദ്രന്‍പിള്ള വാടകയ്ക്ക് താമസിച്ചിരുന്ന റൂമിലിരുന്ന് മൂവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയില്‍ രവീന്ദ്രന്‍പിള്ള ഷിബുവിനെ അസഭ്യം പറഞ്ഞു. ക്ഷുഭിതനായ ഷിബു അവറാച്ചന്റെ കൈയില്‍ നിന്നും ടോര്‍ച്ച് വാങ്ങി രവീന്ദ്രന്‍പിള്ളയുടെ തലയ്ക്കടിയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തലയ്ക്കടിയേറ്റ് ബോധരഹിതനായ രവീന്ദ്രന്‍പിള്ള രക്തം വാര്‍ന്ന് പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു.
അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ വാഴക്കുല വ്യാപാരം നടത്തുന്ന അവറാച്ചന്‍ സംഭവത്തിനുശേഷം രാത്രി വീണ്ടും കടയില്‍പോയിരുന്നു. കടയടച്ച് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ കോഴിപ്പാലത്തിനുസമീപം ഒരാള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ഇയാള്‍ പിറ്റേദിവസം രാവിലെ ചടയമംഗലം പോലീസ് സ്‌റ്റേഷനില്‍ ചെന്നിരുന്നു. ഇയാളില്‍ നിന്നും വിവരം ചോദിച്ച് മനസിലാക്കുന്നതിനിടെയാണ് കോഴിപ്പാലത്തിനുസമീപം ഒരാളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയെന്ന ഫോണ്‍ സന്ദേശമെത്തിയത്. തുടര്‍ന്ന് അവറാച്ചനെ സ്‌റ്റേഷനില്‍ നിര്‍ത്തിയശേഷം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
പുനലൂര്‍ മുള്ളുമല സ്വദേശിയായ രവീന്ദ്രന്‍പിള്ള കുടുംബവുമായി പിണങ്ങി കഴിഞ്ഞ 15 വര്‍ഷമായി പെരിങ്ങള്ളൂരിലും പരിസര പ്രദേശങ്ങളിലും ടാപ്പിംഗും കൂലിവേലയും ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ കൊഴിപ്പാലത്തിന് എതിര്‍വശത്തുള്ള ചേഞ്ചേരി തെക്കേപുത്തന്‍വീട്ടില്‍ ജോണിന്റെ ഉടമസ്ഥതയിലുള്ള ഇരുനിലകെട്ടിടത്തിലെ രണ്ടാംനിലയിലെ സംഭവം നടന്ന റൂമില്‍ താമസം തുടങ്ങിയത്. രവീന്ദ്രന്‍പിള്ളയുടെ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് ഷിബുവും താമസിച്ചിരുന്നത്. സംഭവത്തിനുശേഷം ഇയാള്‍ ഒളിവില്‍പോയത് ഏറെ സംശയത്തിനിടയാക്കിയിരുന്നു.
ഡോഗ് സ്‌ക്വോഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നായ മൃതദേഹത്തില്‍നിന്നും മണംപിടിച്ച് അവറാച്ചന്റെ വീടിനുള്ളിലെത്തിയാണ് നിന്നത്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിയ അവറാച്ചന്‍ അമിതമായി മദ്യപിച്ചിരുന്നെന്നും രണ്ടരയോടെ വീട്ടില്‍നിന്നും തിരികെ പോയെന്നും ഇയാളുടെ ഭാര്യ പോലീസിന് മൊഴിനല്‍കി. കൂടാതെ മൂവരും മിക്കപ്പോഴും ഒരുമിച്ചിരുന്നാണ് മദ്യപിക്കാറുള്ളതെന്ന നാട്ടുകാരുടെ മൊഴിയും അവറാച്ചനെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ കാരണമായി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയത് ഇരുവരും ചേര്‍ന്നാണെന്ന് പോലീസിന് മനസിലായത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഷിബു കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു. കൊട്ടാരക്കരയിലെ ഒരു ലോഡ്ജിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷിബു പോലീസ് നീരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വൈകുന്നേരം ഇയാളെ പത്തനാപുരത്തുനിന്നും പിടികൂടിയത്. പുനലൂര്‍ ഡിവൈഎസ്പി എസ് മധുസൂദനന്‍, കടയ്ക്കല്‍ സിഐ ദിലീപ് കുമാര്‍ ദാസ്, ചടയമംഗലം എസ്‌ഐ സാജു എസ് ദാസ്, ജിഎസ്‌ഐ വിജയകുമാര്‍, എഎസ്‌ഐ അബ്ദുള്‍ സമദ്, സിപിഓ കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയതത്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.