തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഏക ബിജെപി എംഎല്‍എ ആയ ഒ.രാജഗോപാല്‍ സിപിഎം സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തതു ബിജെപിയില്‍ പൊട്ടിത്തെറിയാകുന്നു. രാജഗോപാലിന്റെ നിലപാട് ഉള്‍ക്കൊള്ളാന്‍ ഇനിയും പല നേതാക്കള്‍ക്കും ആയിട്ടില്ല. വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്ന നിലപാടാണു പാര്‍ട്ടി നേതൃത്വം ഇന്നലെ രാവിലെ വരെയും മുന്നോട്ടുവച്ചിരുന്നത്.
രാജഗോപാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിഷ്പക്ഷത പാലിക്കുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം വോട്ടെടുപ്പില്‍ പങ്കെടുത്തു. എന്നു മാത്രമല്ല, സിപിഎം സ്ഥാനാര്‍ഥിക്കാണു വോട്ടു ചെയ്തതെന്നു പത്രസമ്മേളനം നടത്തി വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയോട് ആലോചിക്കാതെ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു പാര്‍ട്ടിയിലെ ഒരു വിഭാഗം. സിപിഎമ്മിന്റെ കായികമായുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ അണികള്‍ പാടുപെടുന്നതിനിടയില്‍ സിപിഎമ്മിനു വോട്ടു ചെയ്തത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഎമ്മിനു വോട്ടു ചെയ്ത ശേഷം അതു പരസ്യമായി വെളിപ്പെടുത്താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നല്ല പേരുള്ളയാള്‍ക്കു വോട്ടു ചെയ്‌തെന്ന രാജഗോപാലിന്റെ പ്രതികരണവും തീര്‍ത്തും അപക്വമായിപ്പോയെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. ഒരു വ്യക്തിയുടെ പേരിന്റെ ഭംഗി നോക്കിയാണോ രാഷ്ട്രീയത്തില്‍ നിലപാടു സ്വീകരിക്കേണ്ടതെന്ന മറുചോദ്യം ഈ വിഭാഗം ഉയര്‍ത്തുന്നു.പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാനാകാതെ തങ്ങള്‍ വിഷമിക്കുകയാ ണെ ന്നാണു ചില നേതാക്കള്‍ രഹസ്യമായി പറഞ്ഞത്. ഇന്നു ചേരുന്ന ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തില്‍ രാജഗോപാലിന്റെ സിപിഎം വോട്ടു സജീവ ചര്‍ച്ചയാകും.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടു ചോര്‍ന്നില്ലായിരുന്നെങ്കില്‍ ബിജെപി സിപിഎമ്മിനു വോട്ടു ചെയ്തത് അവര്‍ വലിയ വിവാദമാക്കി വളര്‍ത്തിയേനെയെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നു. വോട്ടു ചോര്‍ന്നതോടെ പ്രതിരോധത്തിലായിപ്പോയതുകൊണ്ടു മാത്രമാണ് യുഡിഎഫ് ഇക്കാര്യത്തില്‍ അത്ര ശക്തമായ ആരോപണങ്ങളുമായി രംഗത്തുവരാതിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജഗോപാലിന്റെ വോട്ട്: ഞെട്ടല്‍ മാറാതെ അണികള്‍; അണികള്‍ ആക്രമിക്കപ്പെടുമ്പോഴുള്ള പിന്തുണ അമ്പരപ്പിച്ചു
കോട്ടയം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക എംഎല്‍എ സിപിഎമ്മിലെ പി.ശ്രീരാമകൃഷ്ണനു വോട്ടു ചെയ്‌തെന്ന വാര്‍ത്തയുടെ അമ്പരപ്പില്‍നിന്ന് മോചിതരാകാതെ അണികള്‍. ഇടതുപക്ഷത്തോടു പലപ്പോഴും പ്രതിപത്തി കാട്ടിയിരുന്ന പി.സി.ജോര്‍ജ് പോലും സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്ന സാഹചര്യത്തിലാണു കടുത്ത രാഷ്ട്രീയ എതിരാളിയായ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിക്ക് ഒ.രാജഗോപാല്‍ വോട്ടു ചെയ്തതെന്നതാണു പലരെയും വിഷമിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മും ബിജെപിയും തമ്മില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രത്യേകിച്ചു കണ്ണൂരില്‍ ഉണ്ടായ ഏറ്റുമുട്ടലിന് ഇനിയും അറുതി വന്നിട്ടില്ല. നൂറുകണക്കിനു വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളുമാണു തകര്‍ക്കപ്പെട്ടത്. ഇരുപക്ഷത്തുനിന്നുമായി മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സിപിഎം അതിക്രമം നടത്തുന്നുവെന്നാരോപിച്ചു ബിജെപി കേന്ദ്രനേതൃത്വം തന്നെ രംഗത്തുവരികയും ഡല്‍ഹിയിലെ സിപിഎമ്മിന്റെ എകെജി സെന്ററിലേക്കു മാര്‍ച്ചു നടത്തുകയും ചെയ്തു. അണികള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ ഏക എംഎല്‍എ സിപിഎം സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണച്ചതു വേദനാജനകമാണെന്നു പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്നണികളുടെ വോട്ടുനില വച്ചു നോക്കിയാല്‍ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പല്ല സ്പീക്കര്‍ സ്ഥാനത്തേക്കു നടന്നത്. രാജഗോപാല്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നാല്‍ പോലും അതു തെരഞ്ഞെടുപ്പു ഫലത്തെ ബാധിക്കുന്ന സാഹചര്യമില്ലായിരുന്നു. എന്നിട്ടും അദ്ദേഹം ആവേശപൂര്‍വം സിപിഎമ്മിനു വോട്ടുചെയ്തത് അണികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഒരു മുന്നണിയോടും വിധേയത്വമില്ലെന്നു പ്രഖ്യാപിച്ചു പി.സി.ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ബിജെപിയും സ്വീകരിക്കേണ്ടിയിരുന്നതെന്നാണ് അണികളുടെ അഭിപ്രായം.
ഒ.രാജഗോപാല്‍ സിപിഎമ്മിനു വോട്ടു ചെയ്യുക വഴി മറ്റുള്ളവര്‍ക്കു മുന്നില്‍ മറുപടി പറയാന്‍ വിഷമിക്കുകയാണ് അണികള്‍. പുറത്തു സിപിഎമ്മിന്റെ കായികമായുള്ള എതിര്‍പ്പിനെത്തന്നെ പാര്‍ട്ടിക്കു വേണ്ടി തങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ നിയമസഭയ്ക്ക് അകത്തു സിപിഎമ്മിനെ കണ്ണുമടച്ചു പിന്തുണച്ചതു എങ്ങനെ ന്യായീകരിക്കുമെന്ന് അവര്‍ ബിജെപി നേതാക്കളോടു തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ജയിച്ചു ചെന്നിട്ടു സിപിഎമ്മിനെ പിന്തുണയ്ക്കാനായിരുന്നെങ്കില്‍ ഇരു മുന്നണികള്‍ക്കുമെതിരേ ഇത്രയും പോരടിച്ചു ജയിക്കേണ്ടതുണ്ടായിരുന്നോയെന്നും സിപിഎമ്മിനു തന്നെ വോട്ടു ചെയ്താല്‍ പോരായിരുന്നോയെന്നും ചിലര്‍ ചോദിക്കുന്നു.