രോഹിത് വെമൂല ദളിതനെന്ന തെളിവുമായ് ബിനോയ് വിശ്വം

ktm-binoyപാലക്കാട്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി(എച്ച് സി യു) യിലെ വിദ്യാര്‍ഥി  രോഹിത്‌വെമൂല ദളിതനാണെന്നു സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിനു തെളിവായി വെമൂല രോഹിത് ചക്രവര്‍ത്തി എന്ന രോഹിത് വെമൂലയ്ക്ക് ആന്ധ്രാപ്രദേശ് റവന്യൂ വകുപ്പ് തഹസില്‍ദാര്‍ നല്‍കിയ ജാതിസര്‍ട്ടിഫിക്കറ്റും അദ്ദേഹം ഹാജരാക്കി. ദളിതനായി ജനിച്ച് ഉന്നതപഠനം നടത്തിയതിന്റെ പേരില്‍ എബിവിപി വിദ്യാര്‍ഥികളുടെ പീഡനത്തെതുടര്‍ന്ന് 2016 ജനുവരി 17നാണ് രോഹിത് വെമൂല ആത്മഹത്യ ചെയ്തത്.

ഹൈദരാബാദിലെ ഒബിസി വിഭാഗത്തില്‍പ്പെട്ട വധേര സമുദായാംഗമാണ് രോഹിത് വെമൂല എന്നായിരുന്നു ഏകാംഗകമ്മീഷനംഗവും മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയുമായ എ. കെ. രൂപന്‍വാള്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞദിവസം റിപ്പോര്‍ട്ടു നല്‍കിയത്. രോഹിത് വെമൂലയുടെ മരണത്തിനുപിന്നില്‍ മോദി മന്ത്രിസഭയിലെ അന്നത്തെ മന്ത്രി സ്മൃതി ഇറാനിയും, ഇപ്പോഴത്തെ തൊഴില്‍മന്ത്രി ബംഗാരു ദത്താത്രേയയുമാണെന്നും ബിനോയ്‌വിശ്വം ആരോപിച്ചു. മന്ത്രിമാര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിമാരെ കുറ്റവിമുക്തരാക്കി മോദി സര്‍ക്കാരിനെ വെള്ളപൂശാനാണ് മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എ.കെ. രൂപന്‍വാളിനെ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനംഗമായി നിയോഗിച്ചതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. രോഹിത് വെമൂല ദളിതനാണെന്നു 2015 ജൂണ്‍ 16ന് ഗുണ്ടൂര്‍ തഹസില്‍ദാര്‍ കെ.ശിവനാരായണമൂര്‍ത്തി നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ബിനോയ് വിശ്വം തെളിവായി നല്‍കി. ദളിതര്‍ക്കെതിരെ അക്രമം എവിടെയുണ്ടായാലും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും അവരുടെ സഹായത്തിന്  കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

Related posts