റെയില്‍വേ പപാര്‍ക്കിംഗ്: വാഹന ഉടമകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്

ktm-parking-railwayകോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന യാത്രക്കാരായ നൂറുകണക്കിന് വാഹന ഉടമകളോട് റെയില്‍വേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി.മാസവാടകയും ദിവസ വാടകയും നല്‍കി 3500 ഓളം ഇരുചക്രവാഹനങ്ങളും 150ല്‍പ്പരം ഫോര്‍ വീലറുകളുമാണ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നത്. ഏകദേശം 20,000 രൂപയോളം ദിവസ വരുമാനമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ ഇപ്പോഴത്തെ സ്ഥിതി ശോചനീയമാണ്. മഴയും വെയിലുമേറ്റും വൃക്ഷങ്ങളുടെ ചില്ലുകള്‍ വീണും പക്ഷികള്‍ കാഷ്ഠിച്ചും വാഹങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതും വൃത്തിഹീനമാവുന്നതും പതിവാകുന്നു.

ഗ്രൗണ്ടിലെ ചെളിക്കുണ്ടില്‍ വാഹനങ്ങളുടെ ടയറുകള്‍ പോലും താഴ്ന്നു പോകുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ വാഹന ഉടമകളെ കൊള്ളയടിക്കുകയാണ്. പാര്‍ക്കിങ് ഗ്രൗണ്ട് ടാര്‍ ചെയ്ത് റൂഫുകളിട്ട് വൃത്തിയാക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്. നിലവില്‍ റെയില്‍വേയും കുടുംബശ്രീയും ചേര്‍ന്നാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത്. 13 സ്ത്രീ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കാനുള്ള സൗകര്യംപോലുമില്ല. സുരക്ഷിതത്വമില്ലാത്ത സൗഹചര്യത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ഹൈടെക് ആക്കുമെന്ന് പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. പാര്‍ക്കിംഗ് വാഹന ഉടമകളോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ യാത്രക്കാരെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ആനന്ദക്കുട്ടന്‍ പറഞ്ഞു.

Related posts