തിരുവല്ല: റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ ഭാഗമായി തര്‍ക്കത്തില്‍പ്പെട്ട ഭൂമി റവന്യുവിഭാഗം ഏറ്റെടുത്ത് റെയില്‍വേയ്ക്കു കൈമാറി. ആറ് സ്വകാര്യ പുരയിടങ്ങളും ഇതിലുള്‍പ്പെട്ട ഒരു വീടുമാണ് റവന്യു വിഭാഗം ഏറ്റെടുത്ത് റെയില്‍വേയക്കു കൈമാറിയത്. ഇന്നലെ രാവിലെ 11 നടന്ന നടപടികള്‍ക്കു ഭൂമി ഏറ്റെടുക്കല്‍ വിഭാഗം വാലുവേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍മാരായ ബിജികുമാര്‍, ഉദ്യോഗസ്ഥരായ അലക്‌സാണ്ടര്‍, വസന്തകുമാരി, സീന എന്നിവര്‍ നേതൃത്വം നല്‍കി.
ദക്ഷിണ റെയില്‍വേ അധികൃതരും സ്ഥലത്ത്് സന്നിഹിതരായിരുന്നു. ചെങ്ങന്നൂര്‍ – തിരുവല്ല പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച മൂന്ന്, നാല് പ്ലാറ്റ്‌ഫോമുകള്‍ക്കും പാതകള്‍ക്കും വേണ്ടിയാണ് സ്ഥലമേറ്റെടുക്കാന്‍ നിര്‍ദേശമുണ്ടായത്. എന്നാല്‍ ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായതിനേ തുടര്‍ന്നാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കോടതിയില്‍ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതിയില്‍ വാദം കേട്ട സിംഗിള്‍ ബഞ്ച് പരാതിക്കാര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു.
ഇതിനെതിരെ റെയില്‍വേ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബഞ്ച് നടത്തിയ വിധി പരാതിക്കാര്‍ക്ക് എതിരായതോടെ പരാതിക്കാരില്‍ മൂന്ന് പേര്‍ ചേര്‍ന്ന് സുപ്രീം കോടതിയെ സമിപിക്കുകയുണ്ടായി. ഹൈക്കോടതി വിധി ശരിവച്ച സുപ്രീം കോടതി റെയില്‍വേയ്ക്ക് അനുകൂലമായ വിധി പ്രസ്താവിച്ചു. വിധിയെ തുടര്‍ന്ന് 20ന് മുമ്പായി ഭൂമി റെയില്‍വേയ്ക്കു വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ജില്ലാ സ്‌പെഷല്‍ തഹസീല്‍ദാര്‍ ആറ് ഭൂവുടമകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
തിരുവല്ലയില്‍ റെയില്‍വേയ്ക്ക് സിമന്റ് യാര്‍ഡ് എന്നൊരു പദ്ധതിയില്ലെന്നും നേരത്തെ സ്ഥലമേറ്റെടുക്കല്‍ യാര്‍ഡിനുവേണ്ടിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയിട്ടുള്ളതാണെന്നും അധികൃതര്‍ പറഞ്ഞു. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി സ്ഥാപിച്ച നാലാം പ്ലാറ്റ്‌ഫോം ചരക്ക് ഗതാഗതത്തിന് മാത്രമാണെന്ന വാദവും റെയില്‍വേ തള്ളി. ഒന്നും രണ്ടും ട്രാക്കുകള്‍ വടക്ക് ഭാഗത്തേക്കുളള ഗാതഗതത്തിനും മൂന്ന്, നാല് ട്രാക്കുകള്‍ തെക്ക് ഭാഗത്തേക്കുളള ഗതാഗതത്തിനും വേണ്ടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒന്നും മൂന്നും ട്രാക്കുകള്‍ പാസഞ്ചറുകള്‍ അടക്കമുളള വേഗം കുറഞ്ഞ ട്രെയിനുകള്‍ക്കും രണ്ടും നാലും ട്രാക്കുകള്‍ അതിവേഗ ട്രെയിനുകള്‍ കടത്തി വിടാന്‍ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചരക്ക് ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ നാലാം പാത ഇതിനായി ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ സ്‌റ്റേഷനുകളില്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷനെയും ഉള്‍പ്പെടുത്തിയതായി ആന്റോ ആന്റണി എംപി അറിയിച്ചു. റെയില്‍വേയ്ക്ക് പണം മുടക്കില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മിക്കുകയും ഇതിലൂടെ റെയില്‍വേയ്ക്ക് വര്‍ധിച്ച വരുമാനവും ജനങ്ങള്‍ക്ക് മികച്ച സേവനവും ലഭിക്കുന്ന 140 കോടി രൂപയുടെ പദ്ധതിയാണിത്. രാജ്യത്തെ അഞ്ഞൂറോളം എ വണ്‍, എ ക്ലാസ് സ്‌റ്റേഷനുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.