റേഷന്‍കടകള്‍ കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നതായി പരാതി: അനുവദിച്ച റേഷന്‍വിഹിതം നല്‍കുന്നില്ലെന്ന് ഉപഭോക്താക്കള്‍

alp-rationതിരുവല്ല: താലൂക്കിലെ ചില റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് പകല്‍ക്കൊള്ള നടത്തുന്നതായി പരാതി. സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ വിഹിതവും നല്‍കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍  പരാതി ഉയര്‍ന്നിരിക്കുകയാണ്. റേഷന്‍ കടകളില്‍ വിലയും സ്‌റ്റോക്ക് വിവരവും പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമമെങ്കിലും വായിക്കാന്‍ പറ്റാത്ത നിലയിലാണ് പലയിടത്തും ബോര്‍ഡുകള്‍.    25 കിലോ അരിയാണ് ഒരു ബിപിഎല്‍ കുടുംബത്തിന് നല്‍കേണ്ടത്. എങ്കിലും എല്ലാ റേഷന്‍ കടകളില്‍ നിന്നും 20 കിലോ അരി മാത്രമാണ് നല്‍കുന്നത്. വേണ്ടത്ര സ്‌റ്റോക്ക് ലഭിച്ചില്ലെന്നാണ് മിക്ക റേഷന്‍ വ്യാപാരികളുടെയും നിലപാട്.

എപിഎല്‍  കാര്‍ഡുടമകളില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച വിലയില്‍ കുടുതല്‍ ചില വ്യാപാരികള്‍ ഈടാക്കുന്നതായും പരാതിയുണ്ട്. 8.90 രൂപക്ക് നല്‍കേണ്ട അരിക്ക് 10 രൂപയാണ് വാങ്ങുന്നത്. 6.70 വിലയുള്ള ഗോതമ്പിനു ഒമ്പത് രൂപയാണ് ഈടാക്കുന്നത്. മണ്ണെണ്ണക്ക് ചില കടകളില്‍ 25 രൂപ വരെയും ഈടാക്കുന്നു. ബിപിഎല്‍ കാര്‍ക്ക് അഞ്ചു കിലോ ഗോതമ്പാണ് അനുവദിച്ചിരിക്കുന്നതെങ്കിലും രണ്ടു കിലോ മാത്രമാണ് നല്‍കുന്നത്. പഞ്ചസാരയും മണ്ണെണ്ണയും മിക്ക മാസങ്ങളിലും ലഭിക്കുന്നില്ല.

കഴിഞ്ഞ മാസം പഞ്ചസാര പല റേഷന്‍ കടകളിലും നല്‍കിയിട്ടില്ല. പച്ചരിയാണ് റേഷന്‍  കടകളില്‍ വിതരണത്തിനു വരുന്നതെങ്കില്‍ രണ്ടും മൂന്നും കിലോഗ്രാം മാത്രമാണ് നല്‍കുന്നത്. റേഷന്‍ വിതരണം ശരിയായ രീതിയില്‍ നടക്കുന്നതിനു വേണ്ട ഒരു നടപടിയും സപ്ലൈ ഓഫീസില്‍ നിന്നും ചെയ്യുന്നില്ല. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനകള്‍ നടത്തുന്നുമില്ല.

റേഷന്‍ പരാതികളെക്കുറിച്ച് അറിയിക്കാനുള്ള ടോള്‍ഫ്രീ നമ്പര്‍ ഒറ്റ റേഷന്‍ കടകളിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. റേഷന്‍ വ്യാപാരികള്‍ നടത്തുന്ന ഈ പകല്‍കൊള്ളക്കെതിരെ നാട്ടുകാര്‍ പരാതിക്കൊരുങ്ങുകയാണ്. പലയിടങ്ങളിലും വ്യാപാരികളും നാട്ടുകാരുമായും ഇത് സംബന്ധിച്ച് വാക്കേറ്റങ്ങളും പതിവായിരിക്കുകയാണ്.

Related posts